അക്ഷരങ്ങളുടെ സ്നേഹാലിംഗനം; ഇന്ന് ലോക മാതൃഭാഷാ ദിനം

Mail This Article
ഭാഷ സംസ്കാരത്തിന്റെ ആത്മാവാണ്. അതുകൊണ്ടുതന്നെയാണ് പലരും മാതൃഭാഷയ്ക്ക് അവരുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക സ്ഥാനം നൽകുന്നത്. നിരവധി ഭാഷകൾ ഈ ലോകത്തുണ്ടെങ്കിലും അവയിൽ ഓരോന്നും അത് സംസാരിക്കുന്ന ജനങ്ങളുടെ അതുല്യമായ സത്ത വഹിക്കുന്നവയാണ്.
ലിപിയുള്ളതും ഇല്ലാത്തതുമായി ലോകത്താകെ ആറായിരത്തിലേറെ ഭാഷകളുണ്ടെന്നാണു കണക്ക്. മാതൃഭാഷയായി ഏറ്റവും കൂടുതൽപേർ സംസാരിക്കുന്നത് മൻഡാരിൻ ചൈനീസാണ്. എന്നാൽ, മാതൃഭാഷയല്ലാത്തവരെ കൂടി കണക്കിലെടുത്താൽ ഇംഗ്ലിഷാണ് ഒന്നാം സ്ഥാനത്ത്. ഈ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ് ഫെബ്രുവരി 21. ലോക മാതൃഭാഷാ ദിനം.
മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനെസ്കോയ്ക്കു മുന്നിലെത്തിയതു ബംഗ്ലദേശിൽനിന്നാണ്. ബംഗ്ല ഭാഷയെ പാക്കിസ്ഥാനിലെ ഒരു ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലദേശുകാർ (അന്നത്തെ കിഴക്കൻ പാക്കിസ്ഥാൻ) നടത്തിയ പോരാട്ടത്തിന്റെ വാർഷികദിനമാണ് ഫെബ്രുവരി 21. 1999ൽ യുനെസ്കോയാണ് മാതൃഭാഷാ ദിനം ആചരിക്കാൻ തീരുമാനിച്ചത്.

2000 ഫെബ്രുവരി 21നായിരുന്നു ആദ്യ മാതൃഭാഷാ ദിനം. ലോക മാതൃഭാഷാ ദിനം ബംഗ്ലദേശിൽ പൊതുഅവധി ദിനമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ നിഗമനം അനുസരിച്ച്, ലോകത്തു നിലവിലുള്ള സംസാരഭാഷകളിൽ 43 ശതമാനവും ഭാവിയിൽ ഇല്ലാതാകാൻ സാധ്യതയുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ഒരു ഭാഷ അപ്രത്യക്ഷമാകുന്നുണ്ടെന്നാണു കണക്ക്.
ഒട്ടേറെ ഭാഷകൾ സംസാരിക്കാൻ കഴിവുള്ളവരാണ് പോളിഗ്ലോട്ടുകൾ (Polyglots). 59 ലോകഭാഷകളിൽ ഇദ്ദേഹത്തിനു പ്രാവീണ്യമുണ്ടെന്ന് ഗിന്നസ് ബുക്ക് സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന് 17 ഭാഷകളിൽ അവഗാഹമുണ്ടായിരുന്നു. ലൈബീരിയയിൽ ജനിച്ച്, ലബനനിൽ വളർന്ന് ഇപ്പോൾ ബ്രസീലിൽ താമസിക്കുന്ന സിയാദ് ഫസ ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പോളിഗ്ലോട്ടായി അവകാശപ്പെടുന്നു.