‘ലൂസിഫർ’ ബജറ്റ് 30 കോടി, ഇതായിരുന്നില്ല ഞാൻ ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ: പൃഥ്വിരാജ് അഭിമുഖം

Mail This Article
നടന്മാര്‍ സംവിധായകരാകുന്നത് മലയാള സിനിമയ്ക്ക് പുത്തരിയല്ല. വേണു നാഗവളളിയും കൊച്ചിന്‍ ഹനീഫയുമടക്കം പലരും ആ മേഖലയില്‍ വിജയം കണ്ടിട്ടുമുണ്ട്. എന്നാല്‍ ദിവസത്തിന് ലക്ഷങ്ങള്‍ വിലയുളള സൂപ്പര്‍താര സമാനമായ പദവിയില്‍ ജ്വലിച്ചു നില്‍ക്കുന്ന ഒരു ബഹുഭാഷാ നടന്‍ കോടികള്‍ പ്രതിഫലം നഷ്ടപെടുത്തിക്കൊണ്ട് നടന്റെ വേഷം അഴിച്ചു വച്ച് സംവിധായകനാവുക. മാസങ്ങളും വര്‍ഷങ്ങളും അതിനായി നീക്കി വയ്ക്കുക. എന്നിട്ട് അഭിനയത്തിലും സംവിധാനത്തിലും ഒരു പോലെ വിജയം കൊയ്യുക. പൃഥ്വിരാജിന് മാത്രം അവകാശപ്പെട്ട ട്രാക്ക് റെക്കോര്‍ഡാണിത്. ലൂസിഫര്‍, ബ്രോ ഡാഡി എന്നിങ്ങനെ അദ്ദേഹം ചെയ്ത രണ്ട് പടങ്ങളും ഹിറ്റ്. എമ്പുരാന്‍ മറ്റൊരു മെഗാഹിറ്റിനുളള മുന്നൊരുക്കങ്ങളിലും. ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹത്തിന്റെ ഗണത്തില്‍ പെടുത്താവുന്ന ഒരു നടനേയുളളു. സാക്ഷാല്‍ ആമിര്‍ഖാന്‍. ഗലാട്ട പ്ലസ് പൃഥ്വിയുമായി നടത്തിയ അഭിമുഖത്തില്‍ ഏറ്റവും പുതിയ സംവിധാനസംരംഭമായ എമ്പുരാന്‍ മുതലുളള വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്നുണ്ട് അദ്ദേഹം.അതിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ ഒരു സഞ്ചാരം.

പല ഭാഷകളില്‍ അഭിനയിക്കുന്ന നടന്‍ എന്ന നിലയില്‍ ഇതരഭാഷകളില്‍ ജോലി ചെയ്യുമ്പോള്‍ കുടുതല്‍ നെര്‍വസാകാറുണ്ടോ?
ഭാഷ അറിഞ്ഞാലും ഇല്ലെങ്കിലും നല്ല നടന്മാര്‍ പലപ്പോഴും നെര്‍വസായിരിക്കും. അത് അവരുടെ ജാഗ്രതയുടെ കൂടി ഭാഗമാണ്. അമിതാഭ് ബച്ചനെ പോലെ ഒരു ലജന്റ് ഷൂട്ടിന് തലേന്ന് രാത്രി ഡയലോഗ്‌സ് എഴുതിയ പേപ്പര്‍ കയ്യില്‍ വച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ട് പഠിക്കുന്നത് കണ്ടിട്ടുണ്ട്. നാളെ പരീക്ഷയ്ക്ക് പഠിക്കുന്ന ഒരു കുട്ടിയുടെ ജാഗ്രതയോടെയാണ് അദ്ദേഹം ഡയലോഗുകള്‍ മന:പാഠമാക്കുന്നത്. അവര്‍ എവിടെ എത്തി നില്‍ക്കുന്നു എന്നതൊന്നും അവര്‍ക്കൊരു വിഷയമല്ല. തന്നിലെ നടനെ കുടുതല്‍ തേച്ചു മിനുക്കാനും ചെയ്യുന്ന ഓരോ സീനും കുറ്റമറ്റതാക്കാനും അവര്‍ തീവ്രമായി പരിശ്രമിക്കുന്നു. ഇതേ അര്‍പ്പണബോധം ഞാന്‍ മമ്മൂട്ടിയിലും കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് പോക്കിരിരാജ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം അകലെ എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു സീന്‍ അഭിനയിച്ച് കാണിച്ചിട്ട് ഇതെങ്ങനെയുണ്ട് വര്‍ക്കാകുന്നുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹത്തെ സംബന്ധിച്ച് ഞാന്‍ വളരെ ജൂനിയറായ ഒരു നടനാണ്. എന്റെ അഭിപ്രായം ചോദിക്കുന്നതു കണ്ട് എനിക്ക് തന്നെ അത്ഭുതം തോന്നി. സ്വയം മെച്ചപ്പെടുത്തുക എന്നതാണ് ഈ മഹാനടന്മാരൊക്കെ ചെയ്യുന്നത്.
വന്‍പ്രതിഫലം ലഭിക്കുന്ന ഒരു നടന്‍ സംവിധാനത്തിന് വേണ്ടി ഇങ്ങനെ സമയം കളയുന്നത് അബദ്ധമല്ലേയെന്ന് ചോദിക്കുന്നവരുണ്ട്. പൃഥ്വി ഇതിനെ എങ്ങനെ കാണുന്നു ?
എന്നോടും പലരും ഇത്തരം ആശങ്കകള്‍ പങ്ക് വയ്ക്കാറുണ്ട്. കുറഞ്ഞത് 8 മാസം വരെ സംവിധാനം ചെയ്യുന്ന പ്രൊജക്റ്റുകള്‍ക്കായി മാറ്റി വയ്‌ക്കേണ്ടി വരും. ഫെസ്റ്റിവലുകളെ ലക്ഷ്യമാക്കി കുറഞ്ഞ സമയത്തിനുളളില്‍ തീരുന്ന ചെറിയ സ്‌കെയിലിലുളള പടങ്ങള്‍ വേണമെങ്കില്‍ ചെയ്യാം. പക്ഷെ എന്റെ ലക്ഷ്യം ജനങ്ങള്‍ ഇഷ്ടപ്പെടുന്ന തിയറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്ന പടങ്ങളാണ്. തിയറ്ററില്‍ വിജയിക്കുന്ന പടങ്ങള്‍ ചെയ്യുക എന്നത് ഏറെ ശ്രമകരമാണ്. അത്തരം സിനിമകള്‍ ചെയ്യാന്‍ കുടുതല്‍ സമയം ഇന്‍െവസ്റ്റ് ചെയ്യേണ്ടി വരും. പക്ഷെ അതൊരു നഷ്ടമായി കാണുന്നില്ല. എന്റെ ആക്ടിംഗ് കരിയറിന് ഇടവേള വരുന്നോ ഇല്ലയോ എന്നതിനപ്പുറം എന്നിലെ ക്രിയേറ്റീവ് പേഴ്‌സനെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യുന്നതിന്റെ ഇടവേളയില്‍ ആടുജീവിതം പോലെ ഒരു വലിയ പടവും ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ഫണ്‍മൂവിയും ചെയ്യാന്‍ സമയം കണ്ടെത്തി.

ചെറിയ താരത്തെ വച്ച് ചെറിയ സിനിമകള്‍ ചെയ്യുക എന്നത് റിസ്‌ക് കുറഞ്ഞ ഏര്‍പ്പാടാണ്. എന്നാല്‍ മോഹന്‍ലാലിനെ പോലെ ഒരു ലജന്റിനെ വച്ച് പടം ചെയ്യുമ്പോള്‍ ഒരുപാട് കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരും. ഇതൊരു വലിയ ഉത്തരവാദിത്തമല്ലേ?
തീര്‍ച്ചയായും. 2018–ൽ ഞാന്‍ ചെയ്ത ലൂസിഫറായിരുന്നു അത് വരെ അറ്റംപ്റ്റ് ചെയ്ത ഏറ്റവും വലിയ മലയാള സിനിമ. അതിന്റെ ബജറ്റും സ്‌കെയിലും വച്ചാണിത് പറയുന്നത്. അതേ സമയം അവിശ്വസനീയമായ ഒരു റിസപ്ഷനും കലക്ഷനും ആ സിനിമയ്ക്ക കിട്ടി. ആ സമയത്ത് 30 കോടി ബജറ്റില്‍ ഒരു മലയാളം സിനിമ എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. പക്ഷെ നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യത്തില്‍ കൂടെ നിന്നു. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടാണ് ആ സിനിമ ഇന്ന് കാണുന്ന തലത്തില്‍ ചെയ്തു തീര്‍ക്കാന്‍ സാധിച്ചത്. ദുബായ് ടെര്‍മിനലില്‍ ചെയ്യേണ്ട ഒരു സീന്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അവിടെ ഷൂട്ട് ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ സമാനമായ ഔട്ട്പുട്ട് ലഭിക്കുന്ന റഷ്യയില്‍ ഷൂട്ട് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. അതിന്റെ ആവശ്യമുണ്ടോ എന്ന് പോലും ചോദിക്കാതെ അടുത്ത ദിവസം തന്നെ അതിനുളള ക്രമീകരണങ്ങള്‍ ചെയ്തു തന്നു പ്രൊഡ്യൂസര്‍. ലീഡ് സ്റ്റാറും ഇതിനെല്ലാം ഒപ്പം നിന്നു തന്നു.

എന്തുകൊണ്ട് ലൂസിഫര്‍ ആദ്യ സിനിമയായി ?
യഥാർഥത്തില്‍ സിറ്റി ഓഫ് ഗോഡ് ആയിരുന്നു ഞാന്‍ ആദ്യം ചെയ്യേണ്ടിയിരുന്ന സിനിമ. അതിനുളള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതുമാണ്. എന്നാല്‍ ആ സമയത്ത് മണിരത്‌നം സര്‍ രാവണ്‍ എന്ന സിനിമയ്ക്കായി ക്ഷണിച്ചു. അങ്ങനെ ആ പ്രൊജക്ട് ലിജോ ജോസ് പെല്ലിശ്ശേരിയെ ഏല്‍പ്പിച്ചു. അദ്ദേഹം വളരെ മനോഹരമായി അത് ചെയ്തു. ഒരു പക്ഷെ ഞാന്‍ കണ്‍സീവ് ചെയ്തതിലും നന്നായി ആ പടം വന്നു. പിന്നീട് ഒരു പടം ചെയ്തശേഷം അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കരുതിയാണ് ലൂസിഫറുമായി മുന്നോട്ട് പോയത്. എന്നാല്‍ സംവിധാനം എന്ന പ്രക്രിയ ഞാന്‍ വല്ലാതെ ആസ്വദിച്ചപ്പോള്‍ വീണ്ടും അടുത്തതിനെക്കുറിച്ച് ആലോചിച്ചു. അങ്ങനെയാണ് ബ്രോ ഡാഡി സംഭവിക്കുന്നത്. ഇപ്പോള്‍ ലൂസിഫറിന് രണ്ടാം ഭാഗവും.

ലൂസിഫര്‍ ഒരു ബോക്‌സാഫീസ് വിജയമാകുമെന്ന് താങ്കള്‍ എങ്ങനെ വിലയിരുത്തി ?
അത് വളരെ സത്യസന്ധമായ ഒരു സിനിമയായിരുന്നു. തീയറ്ററില്‍ വിജയമായതിന് പുറമെ ഒ.ടി.ടിയിലും പടം ചര്‍ച്ചയായി. അതിന്റെ ഷോട്ടുകളെക്കുറിച്ചും പല പല ലയറുകളെക്കുറിച്ചുമെല്ലാം ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. പ്രാഥമികമായി ഒരു പോപ്പ് കോണ്‍ എന്റര്‍ടെയിനര്‍ എന്ന നിലയിലാണ് ഞാന്‍ ആ സിനിമയെ കണ്ടത്. മറ്റുളള അടരുകളെല്ലാം വളരെ പാക്ക്ഡായി അതിനുളളില്‍ കൊണ്ടുവരികയായിരുന്നു. സംവിധാനരംഗത്തെ എന്റെ ഗുരുക്കന്മാരെല്ലാം ഇക്കാര്യത്തില്‍ എനിക്ക് തുണയായി. മന്‍മോഹന്‍ ദേശായ്, ഐ.വി ശശി, ജോഷി സര്‍ , ഷാജി കൈലാസ്. അവരെല്ലാം സിനിമകള്‍ ചെയ്ത രീതി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാപ്‌സ്യൂളുകളൂടെ കോട്ടിങ് പോലെയാണ് പല പടങ്ങളും. അതിന്റെ പുറമെയുളള ആകര്‍ഷകത്വം അതിന്റെ പാക്കിങ്ങിലും കോട്ടിംഗുമൊക്കെയിലാണ്. പക്ഷെ മരുന്നിന്റെ ഗുണഗണങ്ങള്‍ അറിയാന്‍ ഉളളിലേക്ക് ചെല്ലണം. ഒരേ സമയം ഇതെല്ലാം അതില്‍ നിന്നും ലഭിക്കും. പണം മുടക്കി തീയറ്ററില്‍ കയറിയിരിക്കുന്ന പ്രേക്ഷകന് പ്രാഥമികമായി രസിക്കാനും ആസ്വദിക്കാനും കഴിയണം. അത് കഴിഞ്ഞ് ചിന്തിക്കുമ്പോള്‍ ഇതിനുളളില്‍ ഇങ്ങനെ ചില കാര്യങ്ങളുണ്ടായിരുന്നല്ലോ എന്ന് തോന്നണം.
ലുക്ക് ബുക്ക് ഒക്കെ ഫോളോ ചെയ്യുന്ന സംവിധായകരുണ്ട്. ഒരു ഫിലിം മേക്കര്‍ എന്ന നിലയിലെ മുന്നൊരുക്കങ്ങള്‍?
എന്റെ സിനിമകള്‍ക്കും ഷോട്ടുകള്‍ക്കും റഫറന്‍സുകളില്ല. സ്‌റ്റോറി ബോര്‍ഡുമായി ലൊക്കേഷനിലേക്ക് പോകുന്ന ഫിലിം മേക്കറല്ല ഞാന്‍. സ്‌ക്രിപ്റ്റിനെ മാത്രം ആശ്രയിച്ചാണ് ഞാന്‍ സിനിമ നിര്‍മ്മിക്കുന്നത്. സ്‌ക്രിപ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായ ഒരു ഷോട്ട് പാറ്റേണ്‍ എന്റെ മനസിലുണ്ടാവും. അതുമായി ലൊക്കേഷനില്‍ വന്ന് അവിടത്തെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാവും ഷൂട്ട് ചെയ്യുക. മുരളി ഗോപി ഒരു സ്‌ക്രിപ്റ്റ് എഴുതി തന്നു കഴിഞ്ഞാല്‍ ഞാന്‍ കുറഞ്ഞത് 6 മാസം അതുമായി ഇരിക്കും. എന്റേതായ ഒരു വിഷ്വല്‍ പാറ്റേണ്‍ രൂപപ്പെടുത്തും. ചിലപ്പോള്‍ സ്‌ക്രിപ്റ്റിന്റെ ഘടന തന്നെ പൊളിച്ചെന്നിരിക്കും. ചില സീനുകള്‍ മാറ്റിമറിച്ചെന്ന് വരാം. ഇതെല്ലാം വച്ച് റൈറ്ററുമായി ചര്‍ച്ച ചെയ്യും. തര്‍ക്കിക്കും. ചില കാര്യങ്ങളില്‍ അദ്ദേഹം എന്നോട് യോജിക്കാം. വിയോജിച്ചെന്നും വരാം. ഏറ്റവും ഒടുവില്‍ ഇതാണ് നമ്മുടെ ഫൈനല്‍ സ്‌ക്രിപ്റ്റ് എന്ന ധാരണയില്‍ ഞങ്ങള്‍ ഇരുവരും എത്തിച്ചേരുന്ന സമയത്താണ് ഞാന്‍ എന്റെ പ്രൊഡ്യൂസറെയും ആര്‍ട്ടിസ്റ്റുകളെയുമെല്ലാം വിളിക്കുന്നത്.

ചില സംവിധായകര്‍ ഛായാഗ്രഹകനെ വിളിച്ച് ഗോഡ്ഫാദര്‍ പോലൊരു സിനിമ വേണം. ഇന്ന തരം ഷോട്ട് വേണം എന്നൊക്കെ പറയാറുണ്ട്.?
ഞാനൊരിക്കലും അത്തരമൊരു സമീപനം പിന്‍തുടരാറില്ല. നമ്മുടേതായ ഒരു സിനിമ സൃഷ്ടിക്കുക എന്നതാണ് എന്റെ ലക്ഷ്യം. പക്ഷെ ഷൂട്ട് സമയത്ത് ചില പര്‍ട്ടിക്കുലര്‍ ലൈറ്റിംഗ് പാറ്റേണിനെക്കുറിച്ച് ഒക്കെ വിശദീകരിക്കുമ്പോള്‍ ഇന്ന സിനിമയിലേതു പോലുളള ബാക്ക്‌ലൈറ്റ് വേണം എന്ന് പറയാറുണ്ട്. പക്ഷെ ഷോട്ടുകള്‍ കോപ്പി ചെയ്യുന്നതും മറ്റ് സിനിമകള്‍ റഫറന്‍സായി വയ്ക്കുന്നതിനോടും തീരെ യോജിപ്പില്ല.
മോഹന്‍ലാല്‍ എന്ന മഹാനടനൊപ്പം അഭിനയിക്കുകയും അദ്ദേഹത്തെ സംവിധാനം ചെയ്യുന്നതുമായ പ്രക്രിയയെക്കുറിച്ച്?
ലാലേട്ടന്‍ അടക്കമുളള മഹാപ്രതിഭകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതുകൊണ്ട് എന്നിലെ നടനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് കരുതുന്നു. അതേ സമയം ഡയറക്ടര്‍ എന്ന നിലയില്‍ പല കാരണങ്ങളൂടെ പേരില്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്നും റീടേക്ക് ചോദിച്ചു വാങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ ക്യാമറാ ഫോക്കസ് ഔട്ട് ആയതു കൊണ്ടാവാം. പക്ഷെ അപ്പോഴൊക്കെയും അദ്ദേഹം ആദ്യം തന്ന ടേക്ക് തന്നെയാവും കൂടുതല്‍ ബെറ്റര്‍. അങ്ങനെ പല ഫോക്കസ് ഔട്ട് ഷോട്ടുകളും ഞങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
താരങ്ങളെ മുന്നില്‍ കണ്ടാവുമോ സിനിമ ഒരുക്കുക ?
ഒരിക്കലുമില്ല. കഥയും കഥാപാത്രവും സ്‌ക്രിപ്റ്റും മാത്രമാണ് ആദ്യപരിഗണനയില്‍ വരിക. മുരളിയുടെ തിരക്കഥയിലെ സ്റ്റീഫന്‍ നെടുമ്പളളി ലാലേട്ടന് യോജിക്കുന്ന വേഷമാണെന്ന് തോന്നി അദ്ദേഹത്തെ സമീപിക്കുകയും അദ്ദേഹത്തിന് അത് ഇഷ്ടമാവുകയും ചെയ്തതു കൊണ്ടാണ് ആ സിനിമ സംഭവിച്ചത്. ബ്രോ ഡാഡിയുടെ സ്‌ക്രിപ്റ്റുമായി രണ്ട് ചെറുപ്പക്കാര്‍ എന്നെ തേടി വരികയായിരുന്നു. സംഭവം രസകരമാണെന്ന് തോന്നിയപ്പോള്‍ ചെയ്യാന്‍ തീരുമാനിച്ചു. മമ്മൂക്കയെ ആണ് ആദ്യം സമീപിച്ചത്. അദ്ദേഹം കുറച്ച് കഴിഞ്ഞ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ലാലേട്ടനിലേക്ക് പോയി. എനിക്ക് ഈ പടം എത്രയും വേഗം ചെയ്യണമെന്നുണ്ടായിരുന്നു. ആ കഥ പ്ലാന്‍ ചെയ്തത് തന്നെ കൊവിഡ് സമയത്ത് ചെയ്യാന്‍ പറ്റിയ സബ്ജക്ട് എന്ന നിലയിലായിരുന്നു. പക്ഷെ മമ്മൂക്കയ്ക്ക് വേണ്ടി ആലോചിച്ച സമയത്ത് ക്യാരക്ടര്‍ കോണ്‍സപ്റ്റ് വ്യത്യസ്തമായിരുന്നു. കോട്ടയം കുഞ്ഞച്ചന്‍ സ്‌റ്റൈലിലുളള സമ്പന്നനായ ഒരു പ്ലാന്റര്‍ എന്ന നിലയിലായിരുന്നു. പക്ഷെ രണ്ടുപേരും ആ കഥയ്ക്ക് ആപ്റ്റായിരുന്നു.

ലൂസിഫറിന് പിന്നാലെ എമ്പുരാന്‍- ഒരു സീക്വല്‍ ചെയ്യുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ?
അതില്‍ ഗുണവും ദോഷവുമുണ്ട്. ദോഷം എന്ന് പറയുന്നത് അമിതപ്രതീക്ഷകളാണ്. ആദ്യഭാഗത്തേക്കാള്‍ ഒന്നുകില്‍ മികച്ചു നില്‍ക്കും അല്ലെങ്കില്‍ അതിനൊപ്പമെങ്കിലും നില്‍ക്കും എന്നൊക്കെ ആളുകള്‍ മനസില്‍ വിചാരിക്കും.. ഗുണപരമായ വശം എന്തെന്നാല്‍ വലിയ വിജയം നേടിയ സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയില്‍ ഈ സിനിമ കാണാന്‍ ആളുകള്‍ താത്പര്യപ്പെടും. ലൂസിഫറിന്റെ നേരിട്ടുളള തുടര്‍ച്ച എന്ന നിലയിലല്ല എമ്പുരാന്‍ കണ്‍സീവ് ചെയ്തിട്ടുളളത്. ആ സിനിമയ്ക്ക് തനത് അസ്തിത്വമുണ്ട്. ലൂസിഫര്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് പോലും എമ്പുരാനില്‍ എന്‍ഗേജ്ഡാകാന്‍ കഴിയും. അതേ സമയം ഒരു സിനിമാത്രയത്തിന്റെ മിഡില്‍പീസായും എമ്പുരാനെ കാണാം.
ലൂസിഫറും എമ്പുരാനും പോലുളള വലിയ സിനിമകളൂടെ എഴുത്ത് ഘട്ടങ്ങള്‍?
മുരളിഗോപി വലിയ തുക പ്രതിഫലം വാങ്ങൂന്ന ഒരു നടനാണ്. അദ്ദേഹം അഭിനയം അടക്കമുളള കാര്യങ്ങള്‍ മാറ്റിവച്ചിട്ടാണ് ഒന്നര വര്‍ഷത്തോളം ഈ സിനിമയ്ക്കായി സമയം കണ്ടെത്തിയത്. വാസ്തവത്തില്‍ അദ്ദേഹം ഈ സിനിമയുടെ എഴുത്ത് പൂര്‍ത്തിയാക്കിയത് മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ടാണ്. പക്ഷെ അതിന്റെ തയ്യാറെടുപ്പുകള്‍ക്ക് ഒന്നര വര്‍ഷം വേണ്ടി വന്നു. വലിയ സിനിമയുടെ തിരക്കഥ എഴുതാന്‍ വലിയ ഇടങ്ങള്‍ വേണമെന്ന് നിര്‍ബന്ധമുളള ആളല്ല മുരളി. അദ്ദേഹം വീട്ടിലിരുന്നാണ് എഴുതാറുളളത്. ചിലര്‍ വിദേശത്തും വില കൂടിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പോകുന്ന പതിവുണ്ട്. സച്ചിയാവട്ടെ ഒരു പ്ലോട്ട് കൈയില്‍ വന്നാല്‍ നേരെ മൂകാംബികയിലേക്ക് വച്ചു പിടിക്കും. മൂന്ന് മാസം കഴിഞ്ഞ് ഒരു ഫുള്‍ സ്‌ക്രിപ്റ്റുമായി മടങ്ങി വരും. മുരളിക്ക് ഇത്തരം രീതികളൊന്നുമില്ല.
വയലന്‍സിന്റെ അതിപ്രസരമുളള സിനിമകള്‍ സമൂഹത്തില്‍ തെറ്റായ സ്വാധീനം ചെലുത്തുമെന്ന് വിമര്‍ശനം ഉയരുന്നു?
ഞാന്‍ ആകെ ചെയ്തിട്ടുളളത് മൂന്നേ മൂന്ന് സിനിമകളാണ്. വയലന്‍സിന് പ്രാധാന്യമുളള കഥാസന്ദര്‍ഭങ്ങള്‍ താരതമ്യേന കുറവായിരുന്നു. പിന്നെ കണ്ടുകൊണ്ടിരിക്കുന്ന സമയത്തെ എന്റര്‍ടെയിന്‍മെന്റിനപ്പുറം സിനിമ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നില്ല. ഓരോ സിനിമയും തുടങ്ങും മുന്‍പും ഇന്റര്‍വെല്ലിന് ശേഷവും ഫിലിംസ് ഡിവിഷന്റെ ഒന്നര മിനിറ്റുളള ഒരു പൊതുതാൽപര്യ വിഡിയോ പ്രദര്‍ശിപ്പിക്കുന്നുണ്ട് പുകവലിക്ക് എതിരായിട്ട്. അതുകണ്ടിട്ട് ആരെങ്കിലും പുകവലി നിര്‍ത്തിയതായി അറിയില്ല. എന്നാല്‍ പണം മുടക്കി തീയറ്ററില്‍ കയറുന്ന ആള്‍ ഇത് കാണാന്‍ ബാധ്യസ്ഥനാണ്. അതേ സമയം ഏതെങ്കിലും ചാനലിന്റെ പ്രൈംടൈം പ്രോഗ്രാമുകള്‍ക്കിടയില്‍ ഇത്തരമൊരു വീഡിയോ കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോ? എത്ര ലക്ഷം ആളുകള്‍ കാണുന്ന ചാനലുകളാണിത്. ഒരുപക്ഷെ സിനിമ കാണാത്തവര്‍ പോലും വാര്‍ത്തകള്‍ കാണുന്നുണ്ടാവാം. യൂട്യൂബില്‍ വരുന്ന വലിയ റീച്ചുളള വീഡിയോസിന് ഇത്തരം നിബന്ധനകളുണ്ടോ? അപ്പോള്‍ സിനിമയ്ക്ക് മാത്രമേ ആളുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നുളളു എന്നത് തെറ്റായ ധാരണയാണ്.

ചില താരങ്ങള്‍ സിഗരറ്റുകളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. പുകവലിയെ പ്രമോട്ട് ചെയ്യുന്നു. സിംഗിള്‍ സിഗരറ്റിന്റെ പോലും വില്‍പ്പന അവസാനിപ്പിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. എങ്ങനെ കാണുന്നു.?
ഇത്തരം പരസ്യങ്ങള്‍ ആളുകളില്‍ സ്വാധീനം ചെലുത്തുമോയെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ച് ഞാന്‍ വ്യക്തിജീവിതത്തില്‍ പുകവലിക്കുന്ന ആളല്ല. ഇത്തരം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുമില്ല. പുകവലിക്കില്ലെന്ന് മാത്രമല്ല പുകവലിയെ വെറുക്കുന്ന ഒരാളാണ് ഞാന്‍. അച്ഛന്‍ പുകവലിക്കുന്നത് പോലും എനിക്കിഷ്ടമായിരുന്നില്ല.

എത്രയധികം സമയവും അദ്ധ്വാനവും ചിലവഴിച്ച് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ആടുജീവിതം. എന്നിട്ടും അര്‍ഹിക്കുന്ന അവാര്‍ഡുകള്‍ അതിന് ലഭിച്ചില്ല എന്ന് തോന്നുന്നുണ്ടോ?
വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യാനുളള ഉള്‍പ്രേരണയാണ് അതിന് പിന്നില്‍. അതിന് ഏതൊക്കെ പുരസ്‌കാരങ്ങള്‍ ലഭിച്ചു ലഭിച്ചില്ല എന്നത് എന്റെ വിഷയമല്ല. അതേ സമയം പുരസ്‌കാരം ലഭിക്കുന്നത് സന്തോഷകരവുമാണ്. അവാര്‍ഡ് കിട്ടിയാല്‍ ആ ദിവസം പത്രങ്ങളില്‍ വലിയ വാര്‍ത്ത വരും. ന്യൂസ് ചാനലുകള്‍ ബൈറ്റിനായി നമ്മളെ തേടി വരും. അവിടം കൊണ്ട് കാര്യങ്ങള്‍ അവസാനിച്ചു. അതേസമയം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു കഥാപാത്രം ചെയ്താല്‍ കൂടുതല്‍ ആളുകള്‍ അത് കാണാനായി തിയറ്ററുകളിലേക്ക് വരും. അവര്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും.അഭിനന്ദിക്കും. കാലങ്ങളോളം അതേക്കുറിച്ച് ഓര്‍ത്തിരിക്കും. ലജന്റുകളായി നമ്മള്‍ പരിഗണിക്കുന്ന പല നടന്‍മാരും ഇന്നും ആളുകളുടെ മനസില്‍ നില്‍ക്കുന്നത് ഒരു കാലത്ത് അവര്‍ ചെയ്ത വലിയ കഥാപാത്രങ്ങളൂടെ പേരിലാണ്. ആടുജീവിതം പോലുളള സിനിമകള്‍ കരിയറില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്നതാണ്. അതിന് അതിന്റേതായ പ്രസക്തിയുണ്ട്. അവാര്‍ഡുകള്‍ അതില്‍ ഒരു ഘടകം മാത്രമാണ്. അത് കിട്ടിയില്ലെങ്കിലും സിനിമയുടെയോ കഥാപാത്രത്തിന്റെയോ പ്രസക്തി നഷ്ടമാവുന്നില്ല. മറിച്ച് നമ്മള്‍ ഇത്രയും കഷ്ടപ്പെട്ട് ചെയ്ത പടം കാണാന്‍ ആളുകള്‍ തിയറ്ററില്‍ കയറിയില്ലെങ്കില്‍ നിരാശയുണ്ടാകും. ആടുജീവിതം വലിയ തോതില്‍ ആളുകള്‍ ഏറ്റെടുത്ത പടമാണ്. പിന്നെ ഞാനടക്കമുളളവരെ എന്നും പ്രചോദിപ്പിക്കുന്ന രണ്ട് അഭിനേതാക്കളുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും. അവരെ അറിയാത്തവരായി ആരും തന്നെയില്ല. അത്രയ്ക്ക് പ്രശസ്തിയുണ്ട്. ഒരു മൂന്ന് തലമുറയ്ക്ക് ജീവിക്കാനുളള സമ്പത്തും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. കിട്ടാത്ത അവാര്‍ഡുകളില്ല. എന്നിട്ടും അവര്‍ ഇന്നും അനവതരം പ്രയത്‌നിക്കുന്നത് എന്തിനു വേണ്ടിയാണ് ? ഇതുവരെ ചെയ്യാത്ത പുതിയ എന്തോ ഒന്നിനു വേണ്ടിയാണ്. ഇതേ കൗതുകവും ആകാംക്ഷയും ആഗ്രഹവുമൊക്കെയാണ് എന്നിലെ നടനെയും നയിക്കുന്നത്. ആടുജീവിതം സംഭവിച്ചതും ഇതിന്റെ ഫലമായാണ്.

പക്ഷെ എല്ലാ സിനിമകളും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നുണ്ടോ?
ഒരിക്കലുമില്ല. ചില സിനിമകളൂടെ ആശയവും കഥാപാത്രവും കേള്‍ക്കുമ്പോള്‍ നമ്മള്‍ ഭയങ്കര എക്‌സൈറ്റഡാകും. പക്ഷെ സെറ്റില്‍ ചെല്ലുമ്പോള്‍ കാര്യങ്ങള്‍ നേര്‍വിപരീതമായാവും സംഭവിക്കുക. നമ്മള്‍ മനസില്‍ കണ്ട തലത്തിലൊന്നുമായിരിക്കില്ല സ്‌ക്രിപ്റ്റും ഷൂട്ടും നടക്കുന്നത്. നമ്മള്‍ വിചാരിക്കുന്ന രീതിയിലൊന്നും ഈ സിനിമ വരില്ലെന്നും എവിടെയും എത്തില്ലെന്നും ബോധ്യമാകും. എന്നാലും അസ്വസ്ഥനാകാതെ ഒരു പ്രൊഫഷനല്‍ എന്ന നിലയില്‍ ആ പടവുമായി സഹകരിക്കും. 100 ദിവസം ഒക്കെ നീളുന്ന ഷൂട്ടിംഗ് ഷെഡ്യൂളില്‍ പങ്കെടുക്കും. ഇത്തരം പ്രൊജക്ടുകളില്‍ പോലും ഞാന്‍ വളരെ സമര്‍പ്പണബുദ്ധിയോടെ കൂടെ നില്‍ക്കും. ആ സമയത്ത് ഞാന്‍ എഡിറ്റര്‍ക്കൊപ്പം ഇരിക്കും. സിനിമാറ്റോഗ്രാഫര്‍ ചെയ്യുന്നത് നിരീക്ഷിക്കും. സിനിമയുടെ സാങ്കേതികമായ സൂക്ഷ്മവിശദാംശങ്ങള്‍ പഠിക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ സെക്കന്‍ഡ് ക്യാമറ ഓപ്പറേറ്റ് ചെയ്യും.

രണ്ട് പതിറ്റാണ്ടുകാലത്തെ അനുഭവ പരിചയമുളള നടന്‍ എന്ന നിലയില്‍ താങ്കളുടെ സിനിമകളില്‍ മറ്റ് അഭിനേതാക്കളെ സംവിധാനം ചെയ്യുമ്പോള്‍ ഇത് പ്രയോജനപ്പെടാറുണ്ടോ ?
ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമകളുടെ തിരക്കഥയിലുടെ കടന്നു പോകുമ്പോള്‍ 20 കഥാപാത്രങ്ങളുണ്ടെങ്കില്‍ ഇരുപത് പേരായും ഞാന്‍ മനസില്‍ അഭിനയിച്ച് നോക്കാറുണ്ട്. അവരുടെ ഇമോഷന്‍സിലുടെ ഒരു വിഷ്വലൈസര്‍ എന്ന നിലയില്‍ കടന്നു പോകാറുണ്ട്. സ്റ്റീഫന്‍ നെടുമ്പളളിയും ബിമല്‍ നായരും എങ്ങനെ സംസാരിക്കണം എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് എനിക്ക് ഒരു അടിസ്ഥാന ധാരണയുണ്ടാവും. എന്നാല്‍ സെറ്റില്‍ ചെന്ന് 20 പേരോടും 20 പൃഥ്വിരാജായി മാറാന്‍ പറയാറില്ല. കഥാപാത്രത്തെക്കുറിച്ച് നമുക്കുളള സങ്കല്‍പ്പങ്ങള്‍ അവരോട് വിശദീകരിച്ചും അവരുമായി ചര്‍ച്ച ചെയ്തും അവരില്‍ നിന്ന് തന്നെ ഏറ്റവും മികച്ച ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കാനാണ് സംവിധായകന്‍ എന്ന നിലയില്‍ ശ്രമിക്കാറുളളത്. ഷൂട്ട് സമയത്ത് ചില അഭിനേതാക്കള്‍ നമ്മള്‍ മനസില്‍ കണ്ടതിന് നേര്‍വിപരീതമായി ചെയ്യുന്നത് കാണാം. ചിലപ്പോള്‍ ഞാന്‍ കട്ട് പറഞ്ഞിട്ടുമുണ്ട്. പക്ഷെ പുനര്‍വിചിന്തനത്തില്‍ ഞാന്‍ വിഭാവനം ചെയ്തതിനേക്കാള്‍ എത്രയോ മനോഹരമായാണ് അവര്‍ ചെയ്യുന്നതെന്ന് ബോധ്യപ്പെട്ട് ഏറെ സന്തോഷത്തോടെ അവരെ തുടരാന്‍ അനുവദിച്ചിട്ടുമുണ്ട്. അത്തരം ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഭാഗ്യവശാല്‍ എനിക്ക് ലഭിച്ച അഭിനേതാക്കളില്‍ ഏറെയും എന്റെ പ്രതീക്ഷകള്‍ക്കപ്പുറം പെര്‍ഫോം ചെയ്യാന്‍ കഴിവുളളവരാണ്. എന്റെ ചേട്ടന്‍ ഇന്ദ്രജിത്ത് ഉള്‍പ്പെടെ.

മറ്റ് സംസ്ഥാനങ്ങളിലെ ഫിലിം ഇന്‍ഡസ്ട്രിയുമായി തട്ടിച്ചു നോക്കുമ്പോള്‍ മലയാളത്തില്‍ താരങ്ങള്‍ തമ്മില്‍ ഈഗോയും മറ്റും ഇല്ലെന്ന് തോന്നുന്നു?
ബാംഗ്ലൂർ ഡെയ്‌സ്, അമര്‍ അക്ബര്‍ ആന്റണി..പോലുളള സിനിമകള്‍ താരമൂല്യമുളള ഒട്ടനവധി താരങ്ങള്‍ ഒന്നിച്ച് സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യുന്ന തരത്തിലുളളതാണ്. അതെല്ലാം വന്‍വിജയവുമായിരുന്നു. എന്നിട്ടും അത്തരം സിനിമകള്‍ പിന്നീട് അധികം സംഭവിച്ചില്ല. ഇപ്പോള്‍ മഹേഷ് നാരായണന്‍ ചെയ്യുന്ന പുതിയ പടം അത്തരത്തിലുളള ഒന്നാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ്, കുഞ്ചാക്കോ, നയന്‍താര എന്നിങ്ങനെ ഒറ്റയ്ക്ക് ഒരു പടം വിജയിപ്പിക്കാന്‍ കഴിവുളള താരങ്ങള്‍ ഈക്വല്‍ സ്‌പേസ് ഷെയര്‍ ചെയ്യുകയാണ്. മലയാളത്തിലെ താരങ്ങള്‍ തമ്മില്‍ ആ വിധത്തിലുളള സൗഹൃദമുണ്ട്. പലരും താമസിക്കുന്നത് കൊച്ചിയിലാണ്. ഒഴിവുസമയങ്ങളില്‍ അവര്‍ ഒന്നിച്ച് കൂടാറുണ്ട്. കുടുംബമായി വീടുകളില്‍ പോകാറുണ്ട്. രണ്ടാഴ്ച ഒഴിവു കിട്ടിയാല്‍ ഞാന്‍ ഉറപ്പായും ദുൽക്കറിനെയും ഫഹദിനെയും വിളിച്ച് എവിടെയാണെന്ന് അന്വേഷിക്കും. അടുത്തിടെ ഞാന്‍ ഫഹദിനെയും നസ്രിയയെയും കണ്ടിരുന്നു.

പരാജയത്തേക്കാള്‍ നേരിടാന്‍ ബുദ്ധിമുട്ടേറിയത് വിജയമാണെന്ന് പറയുന്നവരുണ്ട്?
വാസ്തവമാണ്. ഒരു പരാജയം സംഭവിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട ഒന്നിന് വേണ്ടി ശ്രമിക്കാം. കൂടുതല്‍ അധ്വാനിച്ച് വിജയത്തിനായി നിലകൊളളാം. എന്നാല്‍ വിജയം ഒട്ടും എളുപ്പമല്ല. പ്രത്യേകിച്ചും അതിന് ശേഷമുളള അവസ്ഥ. ഒരുപാട് വ്യത്യസ്ത ഓഫറുകളും സാധ്യതകളും നമുക്ക് മുന്നില്‍ വരാം. അതില്‍ നിന്ന് ഏത് തെരഞ്ഞെടുക്കണം ഏത് ഒഴിവാക്കണം എന്ന ആശയക്കുഴപ്പങ്ങളുണ്ടാകാം. ചില തീരുമാനങ്ങള്‍ തെറ്റായി പോകാം. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍. വിജയം നമ്മെ വലിയ തിരക്കുകളിലേക്കും ആള്‍ക്കൂട്ടങ്ങളിലേക്കും നയിക്കും. അതിനിടയില്‍ സമാനമായ മറ്റൊരു വിജയം ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. പരാജയങ്ങളില്‍ നാം തനിച്ചാണ്. ആരും നമ്മെ തേടിവരില്ല. നമ്മള്‍ ഒറ്റയ്ക്ക് ആലോചിച്ചുറപ്പിച്ച് നന്നായി പരിശ്രമിച്ച് വിജയത്തിലേക്ക് എത്തിപ്പെടുകയാണ്. ചിലര്‍ വിജയങ്ങള്‍ ദീര്‍ഘകാലം ആഘോഷിക്കുകയും അതിന്റെ ഹാംഗ് ഓവറില്‍ നിന്ന് വിമുക്തരാകാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്റെ രീതി അതല്ല. എമ്പുരാന്‍ വിജയകരമായി പുര്‍ത്തിയാക്കി റിലീസ് ചെയ്യുന്നതിന്റെ ആഘോഷം എന്ന നിലയില്‍ കൂടെ ജോലി ചെയ്തവരെ വിളിച്ചു കൂട്ടി ഒരു ലഞ്ച് കൊടുത്തു കഴിഞ്ഞാല്‍ പിന്നെ നേരെ അടുത്ത പടത്തില്‍ ജോയിന്‍ ചെയ്യും.

ഏറെക്കാലമായി താങ്കള്‍ പലതരം വിമര്‍ശനങ്ങള്‍ നേരിടുന്നു. വലിയ വാക്കുകള്‍ പറയുന്നു, കടുത്ത ഇം ഗ്ലീഷ് സംസാരിക്കുന്നു, തലക്കനം കാണിക്കുന്നു എന്നിങ്ങനെ. എങ്ങനെ കാണുന്നു ഇതൊക്കെ?
എന്റെ തലമുറയില്‍ പെട്ട എത്ര ആളുകള്‍ മാതൃഭാഷയായ മലയാളം നന്നായി വായിക്കുകയും എഴുതുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയില്ല. അകാരണമായ വിമര്‍ശനം എന്നത് പത്ത് പൈസ ചിലവില്ലാത്ത കാര്യമാണ്. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാനുളള സ്വാതന്ത്ര്യമുണ്ട്. എന്റെ ഭാഷയോ സംസാര രീതിയോ പെരുമാറ്റമോ ഒന്നും മറ്റുളളവരെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നില്ല. എന്നിട്ടും ഇവര്‍ എന്തിനാണ് എന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം വിമര്‍ശിക്കുന്നതെന്ന് ആരംഭകാലത്ത് ഞാന്‍ ആലോചിച്ചിട്ടുണ്ട്. പിന്നെ എനിക്ക് ബോധ്യമായി. അതൊന്നും അത്ര ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങളല്ല. ഇത്തരം കാര്യങ്ങളില്‍ നമുക്കൊന്നും ചെയ്യാനുമില്ല. എന്റെ ഭാഗത്തു നിന്നു ആരോടെങ്കിലും മോശമായ ഒരു വാക്കോ പെരുമാറ്റമോ ഉണ്ടായാല്‍ ആ നിമിഷം സോറി പറയുന്ന രീതിയാണ് എനിക്കുളളത്. ഒരു പടം ഷൂട്ട് ചെയ്യുമ്പോള്‍ ഡയറക്ടര്‍ എന്ന നിലയില്‍ പല തരം ടെന്‍ഷന്‍ ഉണ്ടാവും. കൂടെ ജോലി ചെയ്യുന്ന ഒരാളൂടെ ഭാഗത്ത് എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍ ചിലപ്പോള്‍ നമ്മള്‍ പൊട്ടിത്തെറിച്ചെന്ന് വരാം. പക്ഷെ അന്ന് ഷൂട്ടിങ് അവസാനിക്കും മുന്‍പ് ഞാന്‍ അയാളൂടെ അടുത്തു ചെന്ന് 'സോറി ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു' എന്ന് പറഞ്ഞ് അയാളെ സമാധാനിപ്പിക്കാറുണ്ട്.

വ്യക്തിപരമായി ഞാന്‍ എങ്ങനെയുളള ആളാണെന്ന് മനസിലാക്കാതെ പൊതുവേദികളിലൂം അഭിമുഖങ്ങളിലും പറയുന്ന വാക്കുകള്‍ കേട്ട് ഇവന്‍ ഒരു ജാഡക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവരെ എനിക്കെന്ത് ചെയ്യാന്‍ കഴിയും? ഒരുപക്ഷെ നാളെ എന്റെ കാഴ്ചപ്പാടുകളിലും സംസാരത്തിലും പെരുമാറ്റ രീതികളിലുമൊക്കെ മാറ്റങ്ങള്‍ വന്നേക്കാം. അല്ലെങ്കില്‍ പ്രായമാകുമ്പോള്‍ ഒരുപക്ഷെ ഞാനിങ്ങനെയാവില്ലായിരിക്കാം പ്രതികരിക്കുന്നത്. പക്ഷെ ഇപ്പോള്‍ ഇതാണ് ഞാന്‍.

ഒരു സിനിമയുടെ വിജയം നിര്‍ണ്ണയിക്കുന്ന മാനദണ്ഡം എന്താണ്?
അതിന്റെ ഗുണമേന്മ തന്നെ. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. വെളളിയാഴ്ച നമ്മുടെ സിനിമയ്‌ക്കൊപ്പം ആ പടം റിലീസ് ചെയ്തതു കൊണ്ടാണ് നമുക്ക് വിചാരിച്ച കളക്ഷന്‍ കിട്ടാതെ പോയത്. തെറ്റാണത്. നമ്മുടെ പടം മെച്ചമാണെങ്കില്‍ മറ്റൊരാളുടെ ചിത്രം ഒരു തരത്തിലും അതിനെ ദോഷകരമായി ബാധിക്കില്ല. മറിച്ച് ആ സിനിമയാണ് നല്ലതെങ്കില്‍ വിചാരിച്ച വിജയം നമുക്ക് നേടാനായെന്നും വരില്ല. മുഖം മോശമായതുകൊണ്ട് കണ്ണാടിയെ കുറ്റം പറയും പോലേയുളളു. സിനിമയില്‍ ഞാന്‍ ആരുമായും മത്സരിക്കാറില്ല. ഞാന്‍ എന്നോട് തന്നെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ പടത്തേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ അടുത്ത പടം ചെയ്യാനാണ് ശ്രമം. എനിക്ക് ഒരു വീഴ്ച സംഭവിച്ചാല്‍ അതിന്റെ കാരണം മറ്റൊരാളാണെന്ന് പറയാന്‍ ഇഷ്ടപ്പെടുന്നില്ല. അതിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഞാന്‍ ഏറ്റെടുക്കും.
വലിയ മത്സരം നേരിടുന്ന മേഖലയാണ് സിനിമ. നമ്മുടെ തലമുറയില്‍പെട്ട താരങ്ങള്‍ക്കൊപ്പം ധാരാളം നവാഗതരും കടന്നു വരുന്നു. ഈ മത്സരത്തെ എങ്ങനെ അതിജീവിക്കും?
ഒരു നായകനടന് ഒരു വര്‍ഷം പരമാവധി എത്ര സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കും. പരമാവധി അഞ്ച് പടം. ഞാന്‍ ഓരോ വര്‍ഷവും 100 സ്‌ക്രിപ്റ്റുകള്‍ കേട്ടിട്ടാണ് ഈ അഞ്ച് പടങ്ങള്‍ കമ്മിറ്റ് ചെയ്യുന്നത്. പല സ്‌ക്രിപ്റ്റുകളും എനിക്ക് ഇഷ്ടപ്പെട്ടിട്ടും മറ്റ് പടങ്ങള്‍ ഏറ്റുപോയതുകൊണ്ട് ചെയ്യാന്‍ സാധിക്കാതെ വരാറുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ ഞാന്‍ മറ്റ് താരങ്ങളെ ഫോണില്‍ വിളിച്ച് ഇങ്ങനെയൊരു സ്‌ക്രിപ്റ്റ് കേട്ടു. ഗംഭീരമായിരിക്കുന്നു തീര്‍ച്ചയായും ഇതൊരു ബ്ലോക്ക്ബസ്റ്ററായിരിക്കുമെന്ന് പറഞ്ഞ് അവിടേക്ക് അയക്കും. മത്സരം എന്നൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാറേയില്ല. കാരണം ഇരുനൂറിലധികം പടങ്ങള്‍ ഇറങ്ങുന്ന മലയാളത്തില്‍ എല്ലാ പടത്തിലും എനിക്ക് അഭിനയിക്കാന്‍ പറ്റുമോ ? അഞ്ചെണ്ണം പോലും പലപ്പോഴും സാധിക്കാറില്ല. അപ്പോള്‍ പിന്നെ മറ്റുളളവരുടെ കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നതില്‍ എന്താണ് അര്‍ത്ഥം ? ഞാന്‍ എന്റെ സിനിമകളും കുടുംബവും സുഹൃത്തുക്കളുമായി വളരെ ഹാപ്പിയായി ഇരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഫിലിം ഇന്‍ഡസ്ട്രി വളരെ സജീവമായിരിക്കണം എന്നതിനാണ് മുഖ്യപരിഗണന. പിന്നെ അടുത്തതായി എനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാറില്ല. പകരം മറ്റുളളവര്‍ എന്ത് ചെയ്യുന്നു എന്ന് ആലോചിച്ച് അസ്വസ്ഥതപ്പെടാറുമില്ല. കുടുംബത്തിനൊപ്പം വൈകുന്നേരങ്ങളില്‍ ഒന്ന് ബീച്ചില്‍ കറങ്ങുന്നതില്‍ സന്തോഷം കണ്ടെത്താം. മകള്‍ മാളില്‍ പോയി പ്ലേ ഏരിയയില്‍ പോയി കളിക്കണമെന്ന് പറയൂമ്പോള്‍ ഒപ്പം പോകുന്നതില്‍ സന്തോഷിക്കാം.ഇതെല്ലാം ജീവിതത്തിലെ വിലമതിക്കാനാവാത്ത സന്തോഷങ്ങളാണ്. തിരക്ക് മൂലം ഇതൊന്നും പലപ്പോഴും കഴിയാറില്ലെന്ന് മാത്രം.

താങ്കളുടെ വിജയിച്ച സിനിമകള്‍ അടക്കം കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന ഘട്ടത്തെ മാനസികമായി എങ്ങനെ നേരിടും?
താങ്കള്‍ അടക്കമുളള മാധ്യമങ്ങളും നിരൂപകരും മറ്റ് സഹപ്രവര്‍ത്തകരുമെല്ലാം എന്റെ ഒരു സിനിമ കണ്ട് അതിഗംഭീരം, മനോഹരം, ക്ലാസിക്ക് എന്നെല്ലാം പറയുകയും ഇതേ ചിത്രം തീയറ്ററില്‍ വന്‍പരാജയം ഏറ്റുവാങ്ങുന്നു എന്ന് വയ്ക്കുക. അതേ സമയം നിങ്ങളെല്ലാം വളരെ മോശമെന്ന് വിമര്‍ശിക്കുകയും എഴുതിതളളുകയും ചെയ്യുന്ന ഒരു പടം സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു എന്ന് കരുതുക. രണ്ടാമത്തെ സിനിമയ്‌ക്കൊപ്പമാവും ഞാന്‍ നില്‍ക്കുക. കാരണം അന്നന്നത്തെ അധ്വാനഫലത്തിന്റെ ഒരംശം കൊടുത്ത് തീയറ്ററില്‍ കയറി എന്‍ജോയ് ചെയ്യാനായി വരുന്ന പ്രേക്ഷകര്‍ക്കുളളതാണ് സിനിമ. അവര്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു പ്രൊഡക്റ്റ് എത്ര മനോഹരമായിരുന്നാലും അതുകൊണ്ട് കാര്യമില്ല. നമ്മള്‍ എന്തിനുവേണ്ടിയാണ് സിനിമകള്‍ നിർമിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ തീയറ്ററില്‍ വന്ന് അത് കാണണം. കയ്യടിക്കണം. നല്ല അഭിപ്രായം പറയണം എന്ന ആഗ്രഹത്തോട് കൂടിയാണ്. അതുപോലെ തന്നെ വന്‍മുതല്‍മുടക്കില്‍ പടം നിര്‍മ്മിക്കുന്നവര്‍ക്ക് അത് തിരിച്ചു കിട്ടുകയും വേണം. ബാക്കിയുളളതെല്ലാം ബോണസായി മാത്രം കാണുന്നു. ആടുജീവിതത്തിന് ഒരു അവാര്‍ഡ് ലഭിച്ചാല്‍ സുന്ദരമായ ഒരു കേക്കിന് മുകളിലെ ചെറി എന്ന പോലെയാണ് ഞാനതിനെ കാണുന്നത്. അതിനും അതിന്റേതായ മൂല്യമുണ്ട്. അതുപോലെ വിമര്‍ശനങ്ങളെ നിരാകരിക്കുന്ന ആളല്ല ഞാന്‍. അതുകേട്ട് അസ്വസ്ഥനാകാറുമില്ല. മിക്കവാറും റിവ്യുസ് ശ്രദ്ധിക്കാറുണ്ട്. അവര്‍ പറയുന്ന പോരായ്മകളെക്കുറിച്ച് ചിന്തിക്കാറുമുണ്ട്. വരും പ്രൊജക്റ്റുകളില്‍ അത് തിരുത്താനും ശ്രമിക്കാറുണ്ട്.
സിനിമയില്‍ വന്നിട്ട് കാല്‍നൂറ്റാണ്ടോട് അടുക്കുന്നു. 18 -ാം വയസിലാണ് ആദ്യചിത്രമായ നന്ദനം ചെയ്യുന്നത്. ആ കാലത്തേക്ക് മനസുകൊണ്ട് മടങ്ങുമ്പോള്‍ ?
ഞാന്‍ അങ്ങേയറ്റം സന്തുഷ്ടനാണ്. കാരണം എന്റെ അമ്മ ഒരുപാട് പണം ചിലവഴിച്ച് എന്നെ ഒാസ്‌ട്രേലിയയില്‍ പഠിക്കാന്‍ അയയ്ക്കുന്നു. ഒരു സമ്മര്‍ വെക്കേഷന് നാട്ടില്‍ വന്ന സന്ദര്‍ഭത്തിലാണ് നന്ദനത്തിന്റെ ഓഫര്‍ ലഭിക്കുന്നത്. ഈ സിനിമ കഴിഞ്ഞ് മടങ്ങി പോകാം എന്ന ധാരണയിലാണ് അത് ചെയ്തത്. പക്ഷെ കഴിഞ്ഞ 24 വര്‍ഷമായി ഞാന്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്നു. ഒരിക്കലും ഇടവേളകളുണ്ടായിട്ടില്ല. അതില്‍പരം ആഹ്ലാദകരമായി മറ്റെന്താണുളളത്. ആദ്യചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചു തന്നെ 7 സിനിമകളുടെ ഓഫര്‍ ലഭിച്ച ഒരാളാണ് ഞാന്‍. അതും വലിയ നിർമാതാക്കളുടെയും വലിയ സംവിധായകരുടെയും ചിത്രങ്ങളില്‍. നിര്‍ണ്ണായകമായ ഒരു ഘട്ടമായിരുന്നു അത്. ഒരു തീരുമാനമെടുക്കാന്‍ ശരിക്കും പ്രയാസപ്പെട്ടു.

പഠനം തുടരണോ സിനിമയില്‍ നില്‍ക്കണോ എന്ന കാര്യത്തില്‍ വല്ലാത്ത ആശയക്കുഴപ്പമുണ്ടായിരുന്നു. എല്ലാ വിദേശ യൂണിവേഴ്‌സിറ്റികളിലും 6 മാസത്തെ സെമസ്റ്ററില്‍ നിന്ന് ഓഫെടുക്കാനുളള ഓപ്ഷനുണ്ട്. അക്കാര്യം കാണിച്ച് ഞാന്‍ എന്റെ യൂണിവേഴ്‌സിറ്റിക്ക് ഒരു ഇമെയില്‍ അയച്ചു. ആ സമയത്ത് അമ്മയുമായി നടന്ന ഒരു സംസാരമാണ് വഴിത്തിരിവായത്. പഠനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചു വരുമ്പോള്‍ വീണ്ടും ഒരു സിനിമയുടെ ഓഫര്‍ വന്നാല്‍ നീയത് ചെയ്യുമോയെന്ന് അമ്മ ചോദിച്ചു. തീര്‍ച്ചയായും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആ സമയത്ത് അങ്ങനെയൊരു ഓഫര്‍ വന്നില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് അമ്മ തിരിച്ചു ചോദിച്ചു. എന്റെ ആഗ്രഹത്തിന്റെ തീവ്രതയെക്കുറിച്ച് അമ്മയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഇന്ന് ഞാന്‍ എന്തായിരിക്കുന്നുവോ അതിന്റെ ക്രെഡിറ്റ് പൂര്‍ണമായും എന്റെ അമ്മയ്ക്ക് അവകാശപ്പെട്ടതാണ്.