ADVERTISEMENT

‘‘എനിക്കു വലിയ വിദ്യാഭ്യാസമൊന്നുമില്ല, എന്നാൽ ജീവിതത്തിൽ അറിയപ്പെടുന്ന ആരെങ്കിലും ആകണം എന്ന ആഗ്രഹം കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. പണമുള്ളവരെ സമൂഹത്തിൽ എല്ലാവരും അംഗീകരിക്കും എന്ന ‘തിരിച്ചറിവ്’ ഉണ്ടായിരുന്നതിനാൽ ഫോക്കസ് ആദ്യം അതിലായിരുന്നു. എന്നാൽ കാശുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം കേസിലും പ്രശ്നങ്ങളിലുമാണ് അവസാനിച്ചത്. അങ്ങനെ, 30–ാം വയസ്സിൽ ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ ആകെയുള്ളതു വലിയ കടവും പിന്നെ കുറേ പ്രശ്നങ്ങളും. നാടുവിട്ടു കൊച്ചിയിൽ താമസിക്കാനെത്തുന്നത് അങ്ങിനെയാണ്. 

 

എന്നാൽ, ആ മാറ്റം നന്നായി. ജീവിതത്തിൽ മുന്നോട്ടു പോകാൻ ഒരു വഴിയുമില്ലാതിരുന്ന എന്നെത്തേടി സിനിമയെത്തി. സിനിമ സ്വപ്നത്തിൽ പോലും ഇല്ലാതിരുന്ന ഞാൻ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഒടുവിൽ, ഒരു തിരക്കഥയുമെഴുതി, ‘കെട്ട്യോളാണ് എന്റെ മാലാഖ’. എന്നാൽ, കാണികൾ ചിത്രം ഏറ്റെടുക്കുമെന്നോ ഇത്ര വലിയ കയ്യടി കിട്ടുമെന്നോ ഒന്നും സത്യത്തിൽ കരുതിയിട്ടേ ഇല്ല...’’ വെട്ടിത്തുറന്നുള്ള ഈ ഏറ്റുപറച്ചിലാണ് അജി പീറ്റർ തങ്കത്തെ  വ്യത്യസ്തനാക്കുന്നത്. തന്റെ ജീവിതത്തിന്റെ തിരക്കഥ തങ്കം കൊട്ടകയോടു പങ്കുവച്ചപ്പോൾ.

 

asif-ali-new-image

സിനിമ തേടിയെത്തിയത്?

 

കൊച്ചിയിലെത്തിയ ഞാൻ താമസിച്ചിരുന്നത് ‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ സംവിധായകൻ നിസാം ബഷീർ, ‘ഉണ്ട’ സംവിധാനം ചെയ്ത റഹ്മാൻ ഖാലിദ്, ക്യാമറാമാൻ ജിംഷി ഖാലിദ് എന്നിവരുടെ വീടിന്റെ മുകളിലത്തെ നിലയിലാണ്. സിനിമയെപ്പറ്റി മാത്രം സ്വപ്നം കണ്ടിരുന്ന അവരിൽ ഒരാളാകാൻ കഴിഞ്ഞതു വഴിത്തിരിവായി. 

 

ആദ്യ തിരക്കഥയെഴുത്ത്?

 

മനസ്സിൽ ഒരു കഥയുണ്ടായിരുന്നു. എല്ലാവർക്കുമുണ്ടാകുമല്ലോ അങ്ങനെയൊന്ന്. എന്നാൽ, സ്വന്തം വിലാസവും ബാങ്കിൽ ചെല്ലുമ്പോൾ കൗണ്ടർ ഫോയിലും മാത്രം പൂരിപ്പിച്ചിട്ടുള്ള ഞാൻ എങ്ങനെ അതെഴുതാൻ. അതു കൊണ്ട് എന്റെ മനസ്സിലുള്ള സിനിമ ഞാൻ വരയ്ക്കുകയാണ് ആദ്യം ചെയ്തത്. കുട്ടിക്കാലം മുതൽ ചിത്രം വരയ്ക്കുമായിരുന്നു. ഓരോ ഫ്രെയിമും കുത്തിയിരുന്നു വരച്ചു, ഒരു ചിത്രകഥ പോലെ. ഇതുമായി നേരെ നിസാം ഉൾപ്പെടെയുള്ള സുഹൃത്തുക്കളെ ചെന്നു കണ്ട്. ചിത്രം വരയൊക്കെ അവർക്ക് ഇഷ്ടപ്പെട്ടെങ്കിലും ‘ഈ കഥ വർക്കൗട്ടാകില്ല തങ്കം’ എന്നായിരുന്നു മറുപടി. ആ സമയത്താണ് ‘അനുരാഗ കരിക്കിൻ വെള്ളം’ സിനിമയിൽ പ്രവർത്തിക്കാൻ അവർ അവസരം തന്നത്. അങ്ങനെ സിനിമയെ അടുത്തു നിന്നു കണ്ടറിഞ്ഞു. തിരക്കഥ എങ്ങനെ രൂപപ്പെടുന്നു എന്നതിനെപ്പറ്റി ധാരണ കിട്ടാനും ആ പരിചയം ഉപകരിച്ചു.

 

ആദ്യം മനസ്സിലുണ്ടായിരുന്ന കഥ തന്നെയാണോ കെട്ട്യോളിന്റേത്?

 

അല്ല, ആദ്യം എഴുതിയ കഥ പതിയെ മനസ്സിൽനിന്നു വിട്ടു. ഒരിക്കൽ ‘തങ്കം നീ ഇത് ആരോടും പറയരുത്’ എന്ന മുന്നറിയിപ്പോടെ ഒരു സുഹൃത്ത് സ്വന്തം അനുഭവം എന്നോടു പങ്കുവച്ചു. ഇതു മറ്റൊരു സുഹൃത്തിനോടു തമാശ രൂപത്തിൽ അവതരിപ്പിച്ചപ്പോഴാണ് ഈ സിനിമയുടെ കഥാതന്തു രൂപപ്പെട്ടത്. പിന്നീട് കഥ സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനോടു പറഞ്ഞു. അദ്ദേഹം കുറച്ചു തിരുത്തലുകൾ നിർദേശിച്ചു. അങ്ങനെ പതിയെപ്പതിയെ പൂർണമായ കഥ രൂപപ്പെട്ടു. 

 

ലൈംഗികതയെ വളരെ സരസമായ  രീതിയിൽ അവതരിപ്പിക്കാൻ  എന്തായിരുന്നു പ്രേരണ?

 

ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് കിട്ടും എന്നു പറഞ്ഞു പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, വൃത്തിയായി പറഞ്ഞാൽ ജനം അതു സ്വീകരിക്കും എന്നുറപ്പുണ്ടായിരുന്നു. കാരണം ആ ചിത്രത്തിൽ എല്ലാവരും തിരിച്ചറിയേണ്ട ചില കാര്യങ്ങൾ ഉണ്ട് എന്ന് എനിക്കറിയാമായിരുന്നു. 

 

ആസിഫ് അലി തന്നെയായിരുന്നോ ആദ്യം മനസ്സിൽ?

 

ആദ്യം കഥ പറഞ്ഞത് ഫഹദിനോടാണ്. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. എന്നാൽ, വിവിധ കാരണങ്ങളാൽ പ്രോജക്ട് നീണ്ടു പോയി. അങ്ങനെയാണു പിന്നീട് ആസിഫ് അലിയോടു കഥ പറഞ്ഞത്. കഥ പറഞ്ഞു തീർന്നതും പുള്ളി കെട്ടിപ്പിടിച്ചു പറഞ്ഞു, ‘നമ്മളിതു ചെയ്യും മച്ചാനേ’ എന്ന്. 

 

ഇടുക്കി പശ്ചാത്തലമായതിനു പിന്നിൽ?

 

ഞാൻ അടിമാലിക്കാരനാണ്. അതുകൊണ്ട് ഒരു ഹൈറേഞ്ചുകാരന്റെ ചിന്തകളും ജീവിതവും അറിയാൻ എനിക്ക് ആരോടും ചോദിക്കേണ്ട. ആസിഫ് അലിയും ഇടുക്കിക്കാരൻ. അതുകൊണ്ടു കഥാപാത്രത്തെ ഉൾക്കൊള്ളാൻ അദ്ദേഹത്തിനും പണിപ്പെടേണ്ടി വന്നില്ല.

 

പുതിയ സിനിമകൾ?

 

ഗ്രേറ്റ് ഫാദർ, അനുരാഗക്കരിക്കിൻ വെള്ളം, സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമകളുടെ എഡിറ്റർ നൗഫൽ അബ്ദുല്ല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com