ഓഡിഷനിലൂടെ ചതി; തമിഴ് നടിയുടെ നഗ്ന വിഡിയോ ലീക്കായി

Mail This Article
വ്യാജ ഓഡിഷന്റെ കെണിയിൽ പെട്ട് തമിഴ് സീരിയൽ താരം. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന താരത്തെ സമീപിച്ച തട്ടിപ്പു സംഘം ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും, അതിനായി ചില സീനുകൾ ക്യാമറയ്ക്കു മുൻപിൽ അഭിനയിച്ചു കാണിക്കണമെന്നും വിളിച്ചവർ ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം അഭിനയിച്ച നടിയുടെ വിഡിയോ പിന്നീട് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരിൽ നടന്നത് തട്ടിപ്പാണെന്ന് യുവനടി തിരിച്ചറിഞ്ഞത്.
ഈയിടെ ‘ജയിലർ 2’ സിനിമയിൽ അവസരം നൽകാമെന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച സംഘത്തെക്കുറിച്ച് മലയാളി നടി ഷൈനി സാറ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2വിൽ നടന്റെ ഭാര്യാ വേഷത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്താണ് ഷൈനിക്ക് വ്യാജ കാസ്റ്റിങ് കാൾ വന്നത്. തമിഴിൽ അഭിനയിക്കാനുള്ള ആർടിസ്റ്റ് കാർഡിനായി 12,500 രൂപ ചോദിച്ചെന്നും മറ്റ് താരങ്ങൾ സഹായിച്ചതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടെന്നും ഷൈനി അന്ന് വെളിപ്പെടുത്തിയിരുന്നു.
സുഹൃത്ത് മാല പാർവതിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരെയും അറിയിക്കണം എന്ന് ആവശ്യപ്പെട്ടതെന്നും കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടാകമെന്നും ഷൈനി പറഞ്ഞിരുന്നു. അവസരം നൽകാൻ പണം ആവശ്യപെട്ടാൽ അത് തട്ടിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും ഷൈനി കൂട്ടിച്ചേർത്തു.
അഭിനയമോഹം കൊണ്ടുനടക്കുന്ന പുതുമുഖങ്ങളെ മാത്രമല്ല ഇൻഡസ്ട്രിയിൽ അനുഭവപരിചയമുള്ളവരെ പോലും കുടുക്കുന്ന സംഘങ്ങളാണ് സജീവമാകുന്നത് എന്ന സൂചനയാണ് പുതിയ സംഭവം നൽകുന്നത്. ഓൺലൈൻ വഴിയോ അല്ലാതെയോ എത്തുന്ന ഓഡിഷൻ കോളുകളെ ശ്രദ്ധയോടെ സമീപിക്കേണ്ട അവസ്ഥയിലാണ് താരങ്ങൾ. പലപ്പോഴും അഭിനയ മോഹമുള്ളവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ടാണ് വ്യാജ ഓഡിഷനുകൾ അരങ്ങേറുന്നത്.