പ്രാർഥനകളുടെ ആകാശം കടന്ന്

Mail This Article
ഇച്ഛാശക്തിയും അതിജീവനശേഷിയും കാവൽച്ചിറകുകളാക്കി, ലോകത്തിന്റെ പ്രാർഥനകൾക്കിടയിലൂടെയായിരുന്നു ചരിത്രത്തിലേക്കുള്ള ആ മടക്കയാത്ര. ഇന്നത്തെ ഈ പത്രം വായനക്കാരിലെത്തുംമുൻപ് സുനിത വില്യംസും സഹയാത്രികരും സുരക്ഷിതരായി ഭൂമി തൊട്ടിരിക്കുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.
ഇന്ത്യയ്ക്കുകൂടി അവകാശപ്പെട്ട സുനിത വില്യംസ് ഒരാഴ്ചത്തെ ബഹിരാകാശദൗത്യത്തിനായി ‘നാസ’(നാഷനൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ)യിലെത്തന്നെ ബുച്ച് വിൽമോറിനൊപ്പം രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കു പോയതു കഴിഞ്ഞ വർഷം ജൂണിലാണ്. പേടകത്തിന്റെ തകരാർ മൂലം മടക്കയാത്ര മുടങ്ങി 287 ദിവസം അവർക്കു ബഹിരാകാശനിലയത്തിൽ ചെലവിടേണ്ടിവന്നു. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള രാജ്യാന്തര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ് - ഇന്റർനാഷനൽ സ്പേസ് സ്റ്റേഷൻ) നിക് ഹേഗും അലക്സാണ്ടർ ഗോർബുനോവും പിന്നീട് എത്തി.
ബഹിരാകാശനിലയത്തിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ആലോചനകൾ പലതവണ മുടങ്ങി; ആശങ്കകൾ ഉയർന്നു. അപ്പോഴൊക്കെയും സുനിതയും സഹപ്രവർത്തകരും സാങ്കേതികവിദ്യയുടെ മികവിൽ വിശ്വാസമർപ്പിച്ചു ദിവസങ്ങൾ തള്ളിനീക്കി. അവരുടെ മടക്കത്തിനായി ആശങ്കയുടെ മുൾമുനയിൽ കാത്തിരുന്നത് കുടുംബങ്ങൾ മാത്രമായിരുന്നില്ല; ഈ ലോകം മുഴുവനുമാണ്.
ബഹിരാകാശ യാത്രകൾക്കുപോയ വനിതകൾ ലോകത്തു പലരുണ്ടെങ്കിലും ഇന്ത്യൻ വംശജയായ സുനിതയിൽ ഈ രാജ്യത്തിന്റെ അഭിമാനംകൂടി ത്രിവർണം ചാർത്തുന്നുണ്ട്. 2003ൽ കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തത്തിൽ മരിച്ച കൽപന ചൗളയായിരുന്നു സുനിതയ്ക്കു മുൻപേ ബഹിരാകാശത്തെത്തിയ ഇന്ത്യൻ വംശജ. 1998ൽ നാസയുടെ ബഹിരാകാശസഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടതുമുതൽ അനന്താകാശമായിരുന്നു സുനിതയുടെ രണ്ടാം വീട്. അതോ, ഒന്നാം വീടോ? 30 വ്യത്യസ്ത തരം വിമാനങ്ങളിൽ മൂവായിരത്തിലേറെ മണിക്കൂർ പറന്നശേഷമാണ് കമാൻഡർ സുനിത വില്യംസ് നാവികസേന വിട്ടു ‘നാസ’യിലെത്തിയത്.
സങ്കൽപാതീതമായ രഹസ്യങ്ങൾ സൂക്ഷിക്കുന്ന പ്രപഞ്ചത്തിലേക്കുള്ള ആകാശവഴിത്താരയിലെ ബഹിരാകാശനിലയത്തിൽ ഗവേഷണപ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയായിരുന്നു സുനിതയ്ക്ക്. ഇതിനിടെ, മൂന്നാമത്തെ ഈ യാത്രയിൽ, ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന യാത്രികയെന്ന റെക്കോർഡും അവർ സ്വന്തമാക്കി. ബഹിരാകാശനിലയത്തിലിരുന്നു ലണ്ടൻ ഒളിംപിക്സ് കണ്ടും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തുമെല്ലാം വാർത്തകളിൽ നിറയുകയും ചെയ്തു.
‘അനന്തമജ്‌ഞാതമവർണനീയമീ ലോകഗോളം തിരിയുന്ന മാർഗം, അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു’ എന്നെഴുതിയതു നാലപ്പാട്ട് നാരായണ മേനോനാണ്, ‘കണ്ണുനീർത്തുള്ളി’ എന്ന വിലാപകാവ്യത്തിൽ. ഭൂമിയിൽ എവിടെയോ ഒരിടത്ത്, അനന്തതയെക്കുറിച്ചൊന്നുമറിയാതെ കഴിയുന്ന മനുഷ്യന്റെ നിസ്സാരതയെക്കുറിച്ചാണ് അദ്ദേഹം അന്നെഴുതിയത്. എന്നാൽ, അതേ അനന്തതയിൽ, അസഹ്യമായ ഏകാന്തതയിൽ, അനിശ്ചിതത്വത്തിന്റെ ആശങ്കയിൽ സുനിതയും സഹപ്രവർത്തകരും ഇത്രനാൾ അനുഭവിച്ചത് ഭൂമിയിലെവിടെയോ ഇരുന്നു നോക്കുന്ന നമുക്ക് സങ്കൽപിക്കാൻ മാത്രമേയാകൂ... തിരിച്ചെത്തുന്ന ബഹിരാകാശയാത്രികർ നേരിടേണ്ടിവരുന്ന കടുത്ത ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും നമുക്കു വായിച്ചറിവു മാത്രം.
വിഖ്യാത സയൻസ് ഫിക്‌ഷൻ സിനിമയായ ‘ഗ്രാവിറ്റി’(2013)യിൽ, സ്പേസ് ഷട്ടിൽ തകർന്ന് അനിശ്ചിതത്വത്തിലും ആശങ്കയിലും കഴിയുന്ന യുഎസ് ബഹിരാകാശസഞ്ചാരിയായ നായിക സഹയാത്രികനോടു പറയുന്നുണ്ട്, ഈ സമയത്തും ആകാശം നോക്കിനിൽക്കുന്ന ചെമ്പൻമുടിക്കാരിയായ ഒരു കൊച്ചുപെൺകുട്ടിയെക്കുറിച്ച്. അവൾക്കുവേണ്ടി ഈ അമ്മയ്ക്ക് ആകാശത്തെ ജയിക്കാതെവയ്യ... ആ സിനിമയിൽ അമ്മ ആകാശത്തെ തോൽപിക്കുകതന്നെ ചെയ്തു!
അനിശ്ചിതത്വത്തിന്റെ ദിവസങ്ങളിൽ തളർന്നുപോകാതിരിക്കാൻ സുനിതയും ഈ ഭൂമിയെക്കുറിച്ചും ഇവിടെ കാത്തിരിക്കുന്നവരെക്കുറിച്ചുമൊക്കെ അത്രമാത്രം ഓർത്തിരിക്കണം; പ്രിയപ്പെട്ട ഓർമകളെ ശുഭാപ്തിവിശ്വാസം എന്നുകൂടി പേരുചൊല്ലി വിളിച്ചിരിക്കണം. സുനിത വില്യംസിനോളം ധീരയായ ഒരു വനിതയെ സമീപകാലത്തൊന്നും ഈ ലോകം കണ്ടിട്ടില്ല. അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ആ മനസ്സിനെ അഭിവാദ്യം ചെയ്യാതിരിക്കാനുമാകില്ല. എങ്ങനെ വേണമെങ്കിലും തളർന്നുപോകാനുള്ള എത്രയോ സന്ദർഭങ്ങൾ ബഹിരാകാശത്തുണ്ടായിട്ടും തോറ്റുകൊടുക്കില്ലെന്ന ആ പോർമനസ്സ് ലോകമെന്നും വഴിവെട്ടമായി സൂക്ഷിക്കും.