സമാധാനം വീണ്ടും പിച്ചിച്ചീന്തുമ്പോൾ

Mail This Article
ജനുവരി 19നു വെടിനിർത്തൽ പ്രാബല്യത്തിലായപ്പോൾ ആധുനികചരിത്രത്തിലെ ഏറ്റവും വിനാശകാരിയായൊരു യുദ്ധത്തിനു വിരാമം വീഴുകയാണെന്നാണു സമാധാനം ആഗ്രഹിക്കുന്ന ലോകം കരുതിയത്. ഗാസയുടെ ദീർഘകാല വിലാപത്തിനുള്ള മറുപടിയായി വിലയിരുത്തപ്പെട്ട ആ കരാറിനു മുകളിലൂടെ ചോരപ്പുഴയൊഴുകുകയാണിപ്പോൾ. വെടിനിർത്തൽ ഉപേക്ഷിച്ച ഇസ്രയേൽ കഴിഞ്ഞദിവസം ഗാസയിൽ നടത്തിയ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ട 436 പേരിൽ 183 പേർ കുട്ടികളാണ്. ഗാസയിൽ പലസ്തീൻകാർക്കെതിരെ ഇസ്രയേൽ ഇന്നലെയും ബോംബാക്രമണങ്ങൾ തുടർന്നു.
യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളിലൂടെയുണ്ടായ വെടിനിർത്തൽ പ്രഖ്യാപനത്തിൽ നിഴൽവീഴ്ത്തുന്നതാണ് ഈ കൂട്ടക്കൊല. തെക്കൻ ഗാസ മുതൽ വടക്കൻ ഗാസ വരെ വീടുകളിലും അഭയാർഥിക്കൂടാരങ്ങളിലുമാണു ചൊവ്വാഴ്ച പുലർച്ചെ ബോംബിട്ടത്. കനത്ത ഷെല്ലാക്രമണവുമുണ്ടായി. ഗാസയിലേക്കുള്ള അവശ്യസാധനങ്ങളുടെ വരവ് രണ്ടാഴ്ചയോളമായി ഇസ്രയേൽ തടഞ്ഞിരിക്കുകയാണ്. ഇസ്രയേൽ സൈന്യം ഗാസയിൽ തിരിച്ചെത്തിയേക്കുമെന്ന സൂചനയുമുണ്ട്.
രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനാൽ റമസാനും പെസഹയും കഴിയുന്നതുവരെ ആക്രമണം നിർത്തിവയ്ക്കാനാണ് യുഎസ് ഇസ്രയേലിനോടു നിർദേശിച്ചിരുന്നത്. കരാർപ്രകാരം രണ്ടാംഘട്ട വെടിനിർത്തൽ കാലയളവിൽ മുഴുവൻ ബന്ദികളെയും വിട്ടയയ്ക്കുകയും പൂർണമായും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യണമെന്നാണു വ്യവസ്ഥ. ബന്ദികളെ മോചിപ്പിക്കാൻ വിസമ്മതിച്ച ഹമാസിനെതിരെ ശക്തമായ നടപടിക്കു സൈന്യത്തിനു നിർദേശം നൽകിയെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്. ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ജീവനോടെയുള്ള ബന്ദികളെയും കൊലയ്ക്കു കൊടുക്കുന്നതാണ് നെതന്യാഹുവിന്റെ തീരുമാനമെന്നാണ് ഹമാസിന്റെ പ്രതികരണം. യുദ്ധം വീണ്ടും തുടങ്ങിയതിനെതിരെ ഇസ്രയേലിലും നെതന്യാഹുവിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.
വെടിനിർത്തൽ കരാറിൽനിന്നു പുറത്തുകടക്കാനുള്ള നെതന്യാഹുവിന്റെ ശ്രമങ്ങളാണു വീണ്ടും ഗാസയെ ആക്രമിക്കുന്നതിലേക്ക് എത്തിയതെന്നു വിലയിരുത്തപ്പെടുന്നു. ഹമാസിനെ ഇല്ലായ്മ ചെയ്യുംവരെ യുദ്ധം തുടരണമെന്ന സർക്കാരിലെ തീവ്രവലതുപക്ഷ കക്ഷികളുടെ ആവശ്യത്തിന് ഇസ്രയേൽ പ്രധാനമന്ത്രി വഴങ്ങുകയായിരുന്നു. ഇസ്രയേൽ ആക്രമണങ്ങൾക്ക് യുഎസ് പിന്തുണ നൽകുന്നുവെന്നാണ് ഹമാസിന്റെ ആരോപണം. പലസ്തീൻകാരെ കുടിയൊഴിപ്പിച്ചശേഷം ഗാസ ഏറ്റെടുത്തു കടലോര ഉല്ലാസകേന്ദ്രമാക്കാനുള്ള പദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈയിടെ മുന്നോട്ടുവച്ചപ്പോൾ അതിനെതിരെ രാജ്യാന്തര പ്രതിഷേധമുയർന്നിരുന്നു.
ഗാസയിലെ ഇപ്പോഴത്തെ സ്ഥിതിയിൽ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇനിയെന്നാണു യുദ്ധവിരാമമെന്ന ചോദ്യമാണു ലോകമെങ്ങും മുഴങ്ങിക്കേൾക്കുന്നത്. 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ മിന്നലാക്രമണത്തെത്തുടർന്ന് ഇസ്രയേൽ തുടങ്ങിയ ആക്രമണം ചോരയുടെ പുതിയ നാൾവഴികൾ എഴുതുകയായിരുന്നു. ഗാസ യുദ്ധകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ (യുഎൻഎച്ച് ആർസി) അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ വ്യാപകമായ നാശം പരിശോധിച്ച യുഎൻ സംഘം, ജനവാസ മേഖലകളിലും ആശുപത്രികളിലും ഇസ്രയേൽ മാരകശേഷിയുള്ള ബോംബാക്രമണങ്ങൾ നടത്തിയതായി കണ്ടെത്തിയിരുന്നു. കുട്ടികളും സ്ത്രീകളും വിവരണാതീതമായ ക്രൂരതകൾ നേരിട്ടതായും യുഎൻ റിപ്പോർട്ട് പറയുന്നുണ്ട്. എന്നാൽ, ആരോപണങ്ങൾ പതിവുപോലെ ഇസ്രയേൽ നിഷേധിക്കുന്നു.
ഗാസയിൽ വീണ്ടുമുണ്ടായ കൂട്ടക്കൊല അവിടെ ശാന്തി പുലരാൻ ആഗ്രഹിക്കുന്നവരെയെല്ലാം ഞെട്ടിക്കുന്നതാണ്. പശ്ചിമേഷ്യയുടെ മണ്ണിലേക്കു സമാധാനം മടക്കിക്കൊണ്ടുവരാൻ മുഴുവൻ ലോകവും ആഗ്രഹിക്കുന്നു. ഗാസയിൽ ശാശ്വതസമാധാനം കൊണ്ടുവരാനുള്ള മധ്യസ്ഥരുടെ ശ്രമങ്ങൾ ഏതു സാഹചര്യത്തിലും തളർന്നുകൂടാ. ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കുള്ള ശ്രദ്ധാഞ്ജലിയായും ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള ജീവവായുവായും അവിടെ വെടിനിർത്തൽ നിലവിൽവരണം.