ADVERTISEMENT

സംസ്‌ഥാനത്തെ പൊതുജനാരോഗ്യമേഖലയുടെ ഗുണനിലവാരത്തിന്റെ പ്രധാന അളവുകോൽ സർക്കാർ മെഡിക്കൽ കോളജുകളാണെന്നു പറയാം. ആരോഗ്യകേരളം എവിടെയെത്തിനിൽക്കുന്നു എന്നറിയാൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു നോക്കിയാൽ മതി: വാഹനാപകടത്തിൽ ഒടിഞ്ഞ കാലുകൾക്കു ശസ്ത്രക്രിയ നടത്താൻകഴിയാതെ ആഴ്ചകളോളം കിടക്കയിൽ തള്ളിനീക്കേണ്ടി വരുന്നവർ, അർബുദത്തിന്റെ വേദനയും പേറി മെഡിക്കൽ കോളജിലെ ന്യായവിലഷോപ്പിനു മുന്നിൽ മരുന്നിനു കാത്തുനിന്നു നിരാശയോടെ മടങ്ങുന്നവർ, ഡയാലിസിസ് ചെയ്യാനാവശ്യമായ മരുന്നും കിറ്റുകളും പുറത്തുനിന്നു സ്വന്തം പണം മുടക്കിവാങ്ങി ഡോക്ടറെ കാണാനെത്തുന്നവർ... ആരോഗ്യരംഗത്തു നാം കെ‍ാട്ടിഘോഷിച്ചുപോരുന്ന കേരള മോഡൽ അത്യാസന്നനിലയിലാണിവിടെ.

കോടികളുടെ കുടിശികയും ജീവനക്കാരുടെ ക്ഷാമവും മൂലം അടിയന്തരചികിത്സ ആവശ്യമായ സ്ഥിതിയിലാണ് മലബാറിലെ രോഗികളുടെ പ്രധാന ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളജ്. 1959ൽ ഉദ്ഘാടനം ചെയ്യപ്പെട്ടശേഷം ഇത്രയും ദുഃസ്ഥിതി ഈ മെഡിക്കൽ കോളജിന് ഉണ്ടായിട്ടുണ്ടാവില്ല. കോഴിക്കോടിനുപുറമേ, കാസർകോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽനിന്നുവരെ വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്യപ്പെട്ടെത്തുന്ന രോഗികൾ നിരാശരായി മടങ്ങുന്നതു കാണാത്തത് അധികൃതർ മാത്രമായിരിക്കും.  

സംസ്ഥാനത്തെ മെഡിക്കൽ സർവീസസ് കോർപറേഷൻ, സർക്കാർ മെഡിക്കൽ കോളജുകൾ തുടങ്ങിയവയ്ക്കടക്കം ആരോഗ്യമേഖലയ്ക്കാകെ 1600 കോടിയോളം രൂപയുടെ കുടിശികയാണുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നിവയിൽ ചികിത്സ നൽകിയതിനു 250 കോടിയോളം രൂപ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കുമാത്രം ലഭിക്കാനുണ്ട്. സർക്കാർവിലാസം കുടിശികകളുടെ ഭാരം സാധാരണ രോഗികൾക്കു പീഡനമായി മാറുകയാണ്.

ശരാശരി 3500 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ദിനംപ്രതി ചികിത്സയ്ക്കെത്തുന്നത്. ഇംപ്ലാന്റും അനുബന്ധ സാധനങ്ങളും ലഭിക്കാത്തതിനാൽ ഓർത്തോ വിഭാഗത്തിൽ വിവിധ ശസ്ത്രക്രിയകൾ മുടങ്ങിയിട്ടു മൂന്നാഴ്ചയിലേറെയായി. എല്ലുപൊട്ടി വരുന്നവരെ പ്ലാസ്റ്റർ ഇട്ടു വിടുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. കാറിടിച്ചു പരുക്കേറ്റ വയോധികന്റെ കാലിൽ കമ്പിയിടണമെങ്കിൽ പുറത്തുനിന്നു വാങ്ങിവരണം എന്നായിരുന്നു ഉപദേശം. ഇദ്ദേഹത്തിന്റെ ദൈന്യം മാധ്യമങ്ങളിൽ വാർത്തയായപ്പോൾ പുറത്തുനിന്നൊരാൾ സാമ്പത്തിക സഹായം നൽകാൻ തയാറാവുകയായിരുന്നു. ഇവിടെ ഡയാലിസിസിന് എത്തുന്ന രോഗികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആരോഗ്യ ഇൻഷുറൻസ് കാർഡിൽനിന്ന് 900 രൂപ ഈടാക്കുന്നതിനു പുറമേ, വിവിധ സാധനങ്ങൾ പുറത്തുനിന്നു വാങ്ങിപ്പിക്കുകയുമാണ്.

ചികിത്സയിൽ മാത്രമല്ല, ചികിത്സകർക്കും ഇവിടെ പ്രശ്നങ്ങളുണ്ട്. ഈ മെഡിക്കൽ കോളജിലെ പിജി ഡോക്ടർമാരുടെ മുടങ്ങിയ സ്റ്റൈപൻഡ് അനുവദിപ്പിക്കാൻ അവർക്കു സമരം നടത്തേണ്ടിവന്നു. ഡോക്ടർമാരടക്കമുള്ളവരുടെ ക്ഷാമം ഈ വലിയ സ്ഥാപനം അനുഭവിക്കുന്ന മുഖ്യപ്രശ്നങ്ങളിലെ‍ാന്നാണ്. 1961ൽ അനുവദിച്ച സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് മെഡിക്കൽ കോളജ് ആശുപത്രി, സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്, ടെർഷ്യറി കാൻസർ സെന്റർ, പിഎംഎസ്എസ്‌വൈ (സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്) എന്നിവ പ്രവർത്തിക്കുന്നത്. ഇതിൽ സൂപ്പർ സ്പെഷ്യൽറ്റിയിലേക്ക് 132 സ്റ്റാഫ് നഴ്സുമാരുടെ തസ്തിക അനുവദിച്ചതല്ലാതെ നിയമനം നടന്നിട്ടില്ല. പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ അത്യാഹിത വിഭാഗവും വിവിധ സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളുമെ‍ാക്കെ ജീവനക്കാരുടെ ക്ഷാമം നേരിടുന്നു.

രോഗികളുടെ എണ്ണം ദൈനംദിനം കൂടിവരുന്നതേയുള്ളൂ. ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരില്ലാത്ത സാഹചര്യം സാധാരണക്കാരുടെ ഏകാശ്രയമായ ഒരു സർക്കാർ മെഡിക്കൽ കോളജിനു ഭൂഷണമല്ല. കോഴിക്കോട് മെഡിക്കൽ കോളജിനോടുള്ള ഈ അവഗണന സർക്കാർ എന്ന് അവസാനിപ്പിക്കുമെന്നാണ് മലബാർ ഭാഗത്തെ രോഗികളുടെ ചോദ്യം. ഈ മെഡിക്കൽ കോളജിന്റെ ദുരവസ്ഥ എത്രയുംവേഗം പരിഹരിക്കേണ്ടതുണ്ട്. സർക്കാർ മെഡിക്കൽ കോളജുകളുടെ നിലവാരവും വിശ്വാസ്യതയും വീണ്ടെടുക്കാൻ അടിയന്തരചികിത്സ വേണ്ടിവരും.

English Summary:

Kozhikode Medical College: A healthcare crisis in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com