നാഗ്പുർ സംഘർഷം ആസൂത്രിതമെന്ന് ഫഡ്നാവിസ്; 60 പേർ അറസ്റ്റിൽ

Mail This Article
മുംബൈ∙ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ നാഗ്പുരിൽ കർഫ്യൂ തുടരുന്നു. 5 കേസുകളിൽ 60 പേരെ അറസ്റ്റ് ചെയ്തു. ആക്രമണം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഒട്ടേറെ വാഹനങ്ങളും കടകളും വീടുകളും അക്രമി സംഘം തകർത്തു.
കല്ലും പെട്രോൾ ബോംബും വാളും വടിയും മഴുവും ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർമാർ ഉൾപ്പെടെ 33 പൊലീസുകാർക്ക് പരുക്കേറ്റു. ജനങ്ങളെ ഇളക്കിവിട്ടതിൽ വിക്കി കൗശലിന്റെ സിനിമ ‘ഛാവ’യ്ക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ റാലിയെ തുടർന്നാണ് തിങ്കളാഴ്ച വൈകിട്ട് മണിക്കൂറുകളോളം സംഘർഷമുണ്ടായത്. കണ്ണീർവാതകം ഉൾപ്പെടെ പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
ഔറംഗസേബിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കുൽദാബാദിൽ സ്ഥിതി ശാന്തമാണെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശകർ പതിവുപോലെ എത്തുന്നുണ്ട്.
സർക്കാർ സ്പോൺസർ ചെയ്ത ആക്രമണമാണ് നാഗ്പുരിലുണ്ടായതെന്ന് നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ പ്രകോപന പരാമർശങ്ങളാണ് സംഘർഷത്തിനു കാരണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. ഔറംഗസേബിനെ മഹത്വവൽകരിക്കുന്നവർ രാജ്യദ്രോഹികളാണെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.