തമിഴ്‌നാട്ടിൽ ലീഗിന്റെ വോട്ട് വേണ്ടെന്നു സിപിഎം പറയുമോ? : കെ.പി.എ. മജീദ്

Mail This Article
കൊല്ലം ∙ വർഗീയ പാർട്ടിയാണെങ്കിൽ തമിഴ്‌നാട്ടിൽ ലീഗിന്റെ വോട്ട് വേണ്ടെന്നു പറയാൻ സിപിഎം തയാറാണോയെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. കൊല്ലം പ്രസ് ക്ലബ്ബിന്റെ തിരഞ്ഞെടുപ്പു സംവാദ പരിപാടി ‘ജനവിധി 2019’ൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അവിടെ രാഹുൽ ഗാന്ധിയുടെയും ലീഗ് ദേശീയ അധ്യക്ഷന്റെയും ചിത്രം പതിച്ചാണു സിപിഎം സ്ഥാനാർഥി വോട്ടു തേടുന്നത്. അതിർത്തി കടക്കുമ്പോൾ വർഗീയത മാറുമോ എന്ന് അവർ വ്യക്തമാക്കണം. ലീഗിനൊപ്പം ഭരണം പങ്കിട്ട ചരിത്രമുള്ള സിപിഎം നേതാക്കൾ അതു മറന്നു സംസാരിക്കരുത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ ബിജെപി വർഗീയ പ്രചാരണം നടത്തുന്നു. ലീഗിന്റെ പതാകയെയും പിന്തുണയെയും അത്തരത്തിൽ ചിത്രീകരിക്കുന്നു. മുസ്‌ലിം ലീഗിനെയും പതാകയെയും കുറിച്ച് ബിജെപിക്കു നന്നായി അറിയാം. പക്ഷെ ബിജെപി കാലാകാലങ്ങളായി തിരഞ്ഞെടുപ്പ് കാലത്ത് വർഗീയ പ്രചരണത്തിനു പറയുന്നതാണ് ഇപ്പോഴും പറയുന്നത്.
ലീഗിനെതിരെ ബിജെപി നടത്തിയ ആക്ഷേപങ്ങൾക്കു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പാർട്ടി വക്്താവും ശക്തമായ മറുപടി നൽകിയിട്ടുണ്ട്. ബിജെപി യുടെ വാദങ്ങളെ ശരിവയ്ക്കുന്ന തരത്തിൽ സിപിഎമ്മും പ്രചാരണം നടത്തുന്നതു നിർഭാഗ്യകരമാണ്.