ADVERTISEMENT

ന്യൂ സൗത്ത് വെയില്‍സ് ∙ ‘ചത്ത എലി മാത്രമാണ് നല്ല എലി’- കടുത്ത എലി ശല്യം മൂലം വലയുന്ന ഓസ്‌ട്രേലിയയില്‍ ഉപപ്രധാനമന്ത്രി ഈയാഴ്ച പ്രഖ്യാപിച്ചതാണിത്. ന്യൂ സൗത്ത് വെയില്‍സില്‍ എലികളെ കൂട്ടത്തോടെ വിഷം കൊടുത്തു കൊല്ലാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ലോകത്തെതന്നെ ഏറ്റവും മാരകമായ എലിവിഷം 5,000 ലീറ്റര്‍ വാങ്ങിയതായി അധികൃതര്‍ പറഞ്ഞു. ഒറ്റ ഡോസ് കൊണ്ടു തന്നെ എലികളെ കൊല്ലാന്‍ കഴിയുന്ന വിഷമാണിത്.

എന്നാല്‍ വിഷപ്രയോഗം നടത്തുന്നതിന് ഒരു വിഭാഗം എതിരാണ്. ഭക്ഷ്യധാന്യങ്ങളില്‍ വിഷം കലരാനും വന്യമൃഗങ്ങളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് ഇവര്‍ പറയുന്നു. കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ മാസങ്ങളായി കൃഷിയിടങ്ങളിലും വീടുകളിലും ശക്തമായ എലികളുടെ ആക്രമണത്തില്‍ ലക്ഷക്കണക്കിനു ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ശൈത്യകാലം അടുക്കുന്നതോടെ വിശന്നുവലയുന്ന എലികള്‍ വീടുകള്‍ക്കുള്ളിലേക്കു കൂട്ടത്തോടെ അഭയം തേടുമെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു.

വീടുകളിലെ ദ്വാരങ്ങള്‍ അടച്ച് എലികള്‍ കയറുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളിലാണു നാട്ടുകാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയ്ക്കു ശേഷം ഇക്കുറി നല്ല വിളവെടുപ്പ് പ്രതീക്ഷിച്ചിരിക്കെയാണ് എലിശല്യം രൂക്ഷമായത്. മികച്ച മഴ ലഭിച്ചത് കൃഷിക്കാര്‍ക്കും ഇപ്പോള്‍ എലികള്‍ക്കും ഗുണമായിരിക്കുകയാണ്. നല്ല വിളവായിരുന്നതിനാല്‍ വയ്‌ക്കോല്‍ വലിയ ഷെഡ്ഡുകളിലാണു സൂക്ഷിച്ചത്. അതിപ്പോള്‍ ആയിരക്കണക്കിന് എലികളുടെ വാസകേന്ദ്രമായി. വൈക്കോല്‍ കത്തിച്ച് എലികളെ തുരത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

എലികളിലുള്ള ഉയര്‍ന്ന പ്രജനന നിരക്കാണ് വില്ലനാകുന്നത്. ഒരു പെണ്ണെലിക്ക് മൂന്നാഴ്ചകളുടെ ഇടവേളകളില്‍ പ്രജനനം നടത്താനുള്ള ശേഷിയുണ്ട്. ഒരു സീസണില്‍ ഒരു പെണ്ണെലിക്ക് 60 കുട്ടികളെ വരെ പ്രസവിക്കാം. കുട്ടികള്‍ പെട്ടെന്നു വളര്‍ച്ചയെത്തും. രണ്ടുമാസം പ്രായമായ ഒരു പെണ്ണെലിക്ക് പ്രജനനശേഷി കൈവരും. ചെയിന്‍ റിയാക്‌ഷന്‍ പോലെ, ഇത് വര്‍ധിച്ച എലിപ്പെരുപ്പത്തിനു വഴി വയ്ക്കുമെന്നും ഇപ്പോള്‍ കാണുന്നതു തുടക്കം മാത്രമാണെന്നും ചില ഗവേഷകര്‍ പറയുന്നു. എലികള്‍ ദിവസവും 15 മുതല്‍ 20 വരെ തവണ ഭക്ഷണം കഴിക്കാറുണ്ട്. അതിനാല്‍ കര്‍ഷകര്‍ തീര്‍ത്തും ആശങ്കയിലാണ്.

കാട്ടുതീയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഓസ്ട്രേലിയയില്‍ എലി‘പ്രളയം’ ഉണ്ടായിരിക്കുന്നത്. ക്വീന്‍സ്‌ലന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് മേഖലകളിലാണ് എലികള്‍ പൊടുന്നനെ പെരുകിയത്. ഇവിടങ്ങളില്‍ തെരുവുകളിലും വീടുകളിലും കൃഷിയിടങ്ങളിലുമെല്ലാം എലികള്‍ പാഞ്ഞുനടക്കുന്നു. വീട്ടിലെ അലമാര തുറക്കുമ്പോള്‍ എലികള്‍ ചാടിവരുന്നതും മെത്തയ്ക്കുള്ളിലും തലയിണയിലും എലികളെ കണ്ടെത്തുന്നതും തുടങ്ങി പ്രശ്നത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒട്ടേറെ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഗോഡൗണുകളിലും സംഭരണകേന്ദ്രങ്ങളിലും സൂക്ഷിച്ചിരുന്ന ധാന്യശേഖരത്തിന്റെ നല്ലൊരു പങ്കും എലികള്‍ അകത്താക്കിക്കഴിഞ്ഞു. ഗോതമ്പ്, ബാര്‍ലി, കനോള എന്നിവയും കന്നുകാലിതീറ്റകളുമാണ് എലിക്കു പ്രിയം. ടൂറിസം മേഖലയും എലികള്‍ അവതാളത്തിലാക്കി. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇവയുടെ ശല്യം അധികരിച്ചതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. എലികള്‍ ആളുകളെ കടിച്ച് പരുക്കേല്‍പ്പിക്കുന്നുമുണ്ട്. മേഖലയിലെ ആശുപത്രികളില്‍ ഈ പ്രശ്നവുമായി എത്തുന്നവര്‍ ഏറെ.

ക്വീന്‍സ്‌ലന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് മേഖലകളില്‍ ഇത്തവണ റെക്കോര്‍ഡ് വിളവെടുപ്പാണ് രേഖപ്പെടുത്തിയത്. വലിയ അളവില്‍ ധാന്യം സംഭരിക്കാന്‍ കര്‍ഷകര്‍ക്കു കഴിഞ്ഞു. ഈ ധാന്യശേഖരമാണ് എലികളെ കൂട്ടമായി ഇവിടെയെത്തിച്ചതെന്ന് ഓസ്ട്രേലിയന്‍ ശാസ്ത്ര ഏജന്‍സിയായ സിസീറോയിലെ ശാസ്ത്രജ്ഞനായ സ്റ്റീവ് ഹെന്റി പറയുന്നു. വന്ന എലികള്‍ അനുകൂല സാഹചര്യങ്ങളില്‍ വര്‍ധിച്ച തോതില്‍ പ്രജനനവും തുടങ്ങി. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

എലിക്കെണികളും വിഷപ്രയോഗവും വഴി എലികളെ കൊന്നൊടുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. വിഷം ഉള്ളില്‍ ചെല്ലുന്ന എലികള്‍ പ്രദേശത്തെ വാട്ടര്‍ ടാങ്കുകളിലും ജലസംഭരണികളിലും വലിയ തോതില്‍ ചത്തുപൊങ്ങുന്നുണ്ട്. ചത്ത എലികളുടെ ശരീരങ്ങള്‍ പൈപ്പ് ജോയിന്റുകളിലും മറ്റും തടസ്സമുണ്ടാക്കി കൊരുത്തിരിക്കുന്നതും പ്രതിസന്ധിയാണ്. ഇതേ വെള്ളമാണ് വീട്ടാവശ്യത്തിനും കുടിവെള്ളത്തിനായും പോകുന്നത്. ചത്ത എലികള്‍ അഴുകുന്നതില്‍നിന്നും എലികളുടെ വിസര്‍ജ്യത്തില്‍നിന്നും വമിക്കുന്ന ദുര്‍ഗന്ധം ജനജീവിതം ദുസ്സഹമാക്കുന്നു.

ആരോഗ്യ വിദഗ്ധരും ആശങ്ക പങ്കുവയ്ക്കുന്നു. എലികളുടെ മൂത്രത്തില്‍നിന്നും വിസര്‍ജ്യത്തില്‍നിന്നും സാല്‍മൊണെല്ല ബാക്ടീരിയ ഭക്ഷണത്തിലൂടെയും വെള്ളത്തിലും കലര്‍ന്ന് മനുഷ്യരിലെത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ഇവര്‍ പറയുന്നു. ഇതിനെ ചെറുക്കാനുള്ള നടപടികളും ഊര്‍ജിതമാണ്.

English Summary: Australian towns now planning to end the mouse plague with poison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com