പോക്സോ കേസ്: റോയ് വയലാറ്റിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി∙ പോക്സോ കേസിൽ ഒന്നാം പ്രതിയും ഫോർട്ടുകൊച്ചി നമ്പർ18 ഹോട്ടൽ ഉടമയുമായ റോയ് വയലാറ്റും രണ്ടാം പ്രതി സൈജു എം.തങ്കച്ചനും നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ഇടപെടാനാകില്ലെന്നു സുപ്രീം കോടതി. ഇരയുടെ രഹസ്യമൊഴി ഉൾപ്പെടെ പരിശോധിച്ചാണു ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഈ സാഹചര്യത്തിൽ കേസിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തുടർന്ന് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇരുവരും പിൻവലിച്ചു. ഇരയുടെ പരാതി കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമദേവിന് എതിരെയായിരുന്നുവെന്നും, അഞ്‌ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും റോയ് വയലാറ്റിനു വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ ചൂണ്ടിക്കാട്ടി. എന്നാൽ 17 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്ന് കോടതി നിരീക്ഷിച്ചു.
മാർച്ച് 8ന്, റോയ് വയലാറ്റിന്റെയും സൈജു എം.തങ്കച്ചന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സ്ത്രീയാണെന്നതും പ്രായവും പരിഗണിച്ച് അഞ്ജലി റീമദേവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലുമാണ് അഞ്‌ജലിക്കു ജാമ്യം അനുവദിച്ചത്. 2021 ഒക്ടോബറിൽ താനും മകളും അഞ്ജലിക്കൊപ്പം നമ്പർ 18 ഹോട്ടലിൽ എത്തിയെന്നും ഇവിടെ വച്ച് റോയ് വയലാറ്റ് തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഉപദ്രവിച്ചെന്നുമാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി.
English Summary: No 18 hotel POCSO case: SC denies anticipatory bail plea of Roy Vayalat, Saiju Thankachan