ADVERTISEMENT

തിരുവനന്തപുരം∙ പാർലമെന്ററി കീഴ്‍വഴക്കങ്ങൾ ലംഘിച്ചുകൊണ്ടു ലോക്സഭ പ്രോടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

‘‘സംഘപരിവാർ പിന്തുടരുന്ന സവർണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്നു സംശയിക്കുന്നവർക്ക് എന്താണു ബിജെപിയുടെ മറുപടി? പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ്‍വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണു ബിജെപിക്ക്. ലോക്സഭയിൽ കഴിഞ്ഞ തവണ ഡെപ്യൂട്ടി സ്പീക്കർ പദവി 5 വർഷവും ഒഴിച്ചിട്ടു. പ്രതിപക്ഷ കക്ഷിയിൽപ്പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു അതിന്റെ പിന്നിൽ. ബിജെപി നേതൃത്വത്തിന്റെ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയു’’– മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നില്‍ സുരേഷിന് പ്രോടെം സ്പീക്കര്‍ പദവി നിഷേധിച്ചതു ജനാധിപത്യ വിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. ‘‘മോദിക്കും ബിജെപിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുന്നത് ജനവിധിയോടും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട കൊടിക്കുന്നിലിനെ പ്രോടെം സ്പീക്കര്‍ ആക്കാത്ത നടപടി ബിജെപിയും സംഘപരിവാറും പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ജനങ്ങള്‍ തിരിച്ചടി നല്‍കിയിട്ടും ജനാധിപത്യത്തെയും ഭരണഘടനയെയും ബിജെപിയും മോദിയും അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ല’’– വി.ഡി.സതീശൻ പറഞ്ഞു.

English Summary:

Chief Minister Questions Government Over Removal of MP Kodikkunnil Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com