ADVERTISEMENT

തിരുവനന്തപുരം∙ എന്‍എച്ച്എം ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയിൽനിന്ന് ഒരു ശതമാനം പോലും മുന്നോട്ടു പോകാനുള്ള യാതൊന്നും മന്ത്രിയുമായുള്ള ചർച്ചയിൽ ഉണ്ടായില്ലെന്ന് ആശാവർക്കർമാരുടെ സമരസമിതി നേതാവ് മിനി. ഓണറേറിയം വർധനവ്, വിരമിക്കൽ ആനുകൂല്യം തുടങ്ങിയ കാര്യങ്ങൾ ചർച്ചയ്ക്കു പോലും എടുത്തില്ലെന്ന് അവർ പറഞ്ഞു. ‘‘സർക്കാരിനെ ഇങ്ങനെ ഗൺപോയിന്റിൽ നിർത്തി ഒറ്റയടിക്ക് 300 ശതമാനം വർധനവ് ഒക്കെ ആവശ്യപ്പെട്ടാൽ എങ്ങനെ തരും, സർക്കാർ ഒപ്പമുണ്ട്, അടുത്താഴ്ച കേന്ദ്രവുമായി ചർച്ച നടത്താം നിങ്ങൾ തിരിച്ചുപോകണം, എന്റെ ആശമാരെ ഇങ്ങനെ വെയിലത്തും മഴയത്തും നിർത്തുന്നതിൽ വിഷമമുണ്ട്.’’ എന്നാണ് മന്ത്രി പറഞ്ഞത്. സർക്കാരിന്റെ പ്രാരാബ്ധങ്ങളെക്കുറിച്ച് ആവർത്തിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. 

ചർച്ച നടത്തിയെന്ന് വരുത്തിതീർക്കുക മാത്രമായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യമെന്നും ആശാ വർക്കർമാർ ആരോപിച്ചു. ഈ മാസം 15നു മന്ത്രി വിളിച്ചു ചേർത്ത ചർച്ചയിൽനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല. വീണ്ടും ചർച്ചയ്ക്കു വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. നാളെ രാവിലെ 11നു നിരാഹാര സമരം ആരംഭിക്കും. എല്ലാ തയാറെടുപ്പുകളും പൂർത്തിയായി. നിരാഹാരസമരത്തിന് തയാറായി നിരവധി ആശമാരാണ് മുന്നോട്ടു വരുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്നും ആശാവർക്കാർ അറിയിച്ചു.

അതേസമയം, ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ലെന്ന് മന്ത്രി വീണാ ജോർജ് ചർച്ചയ്ക്കു ശേഷം പറഞ്ഞു. നിലവിലെ 7000 രൂപ, 21000 രൂപ ആക്കണമെന്നാണ് ആവശ്യം. അതായത് മൂന്നിരട്ടി. ഇതിനു സമയം നിശ്ചയിക്കണമെന്നു പറയുന്നത് പ്രായോഗികമല്ല. പല കാര്യങ്ങളും പരിഗണിച്ച് മാത്രമേ അത് ആലോചിക്കാൻ പോലും കഴിയൂ എന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ആശമാർക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നുണ്ട്. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല.

2006ൽ നിശ്ചയിച്ച ഇൻസന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽ കാണുമെന്ന് സമരക്കാരെ അറിയിച്ചതാണ്. സമരത്തിൽ നിന്ന് പിൻമാറണമെന്നു ചർച്ചയിൽ അഭ്യർഥിച്ചു. സമരക്കാർ പറഞ്ഞതെല്ലാം അനുഭാവപൂർവ്വം കേട്ടു. ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

English Summary:

Veena George Meets ASHA Workers: Despite meetings with the Minister, their requests for honorarium increases and retirement benefits remain unresolved, leading to a planned hunger strike.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com