ADVERTISEMENT

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി വീണ്ടും വിവാദത്തില്‍. റഷ്യയ്ക്കും യുക്രെയ്നും ഒരേസമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും ലോകസമാധാനം സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ഡൽഹിയിൽ ഒബ്സർവർ റിസർച് ഫൗണ്ടേഷൻ (ഒആർഎഫ്) വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘റെയ്സിന ഡയലോഗ്’ സമ്മേളനത്തിൽ തരൂർ പറഞ്ഞു. കേന്ദ്രത്തിനെതിരെ താൻ മുൻപ് ഉന്നയിച്ച വിമർശനം തെറ്റിപ്പോയെന്നും തരൂർ സമ്മതിച്ചു. 

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ ശശി തരൂരിന്റെ വാക്കുകൾ  ബിജെപി കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവർ‌ സമൂഹമാധ്യമങ്ങളില്‍ തരൂരിന് നന്ദി പറഞ്ഞ് കുറിപ്പുമായി രംഗത്തെത്തി. തരൂരിന്റെ ആര്‍ജവവും നിഷ്‌കളങ്കതയും എപ്പോഴും താന്‍ പ്രശംസിക്കുന്നുവെന്ന് സുരേന്ദ്രന്‍ കുറിച്ചു. മോദിയെ ആദ്യം എതിര്‍ത്തുവെന്നും പിന്നീട് മോദിനയതന്ത്രത്തിന്റെ വിജയത്തെ പുകഴ്ത്തുന്നുവെന്നുമുള്ള തരൂരിന്റെ നിലപാട് സ്തുത്യര്‍ഹമാണ്. മറ്റുള്ള കോണ്‍ഗ്രസ് നേതാക്കളില്‍നിന്നു വിഭിന്നനായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യയുടെ ആഗോളരംഗത്തെ വളര്‍ച്ച താങ്കള്‍ കാണുന്നുവെന്നത് പുതുമയുള്ള കാഴ്ചപ്പാടാണെന്നും സുരേന്ദ്രന്‍ കുറിച്ചു. 

LISTEN ON

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി മോദി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് തരൂര്‍ പ്രശംസിച്ചത് അടുത്തിടെയാണ് വിവാദമായതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതും. വ്യവസായവളര്‍ച്ചയുമായി ബന്ധപ്പെട്ട കേരളസര്‍ക്കാരിനെ അനുകൂലിച്ച് ലേഖനം കൂടി വന്നതോടെ ഹൈക്കമാന്‍ഡ് തരൂരിനെ ഡല്‍ഹിയില്‍ വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നയങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ ആവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തരൂര്‍ വീണ്ടും മോദിയെ പുകഴ്ത്തി പാര്‍ട്ടിക്കു തലവേദനയാകുന്നത്. 

വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് ഏറ്റവും വലിയ എതിരാളിയായി കാണുന്ന ബിജെപിയുടെ പ്രധാനമന്ത്രിയെ പുകഴ്ത്തുന്ന നിലപാട് തരൂര്‍ സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണുള്ളത്. അതേസമയം രാഷ്ട്രീയനേതാവ് എന്നതിനപ്പുറം പ്രതിഛായയുള്ള തരൂരിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് രാഷ്ട്രീയ എതിരാളികൾ ആയുധമാക്കാനുള്ള സാധ്യതയിലും പാര്‍ട്ടി നേതൃത്വത്തിന് ആശങ്കയുണ്ട്. രാഷ്ട്രീയത്തിന് അതീതമായി വിഷയാധിഷ്ഠിതമായാണ് കാര്യങ്ങളെ വിലയിരുത്തുന്നതും അഭിപ്രായപ്രകടനം നടത്തുന്നതുമെന്നാണ് തരൂരിന്റെ വാദം. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ഊര്‍ജം പകരുന്ന തരത്തില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് അണികള്‍ക്കിടയില്‍ ഉള്‍പ്പെടെ വലിയ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

English Summary:

Shashi Tharoor's Pro-Modi Stance: Shashi Tharoor's praise for Narendra Modi sparks controversy within the Congress party.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com