ടാപ്പിൽനിന്നു വെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം; കേന്ദ്രമന്ത്രിയുടെ അനന്തരവനെ സഹോദരൻ വെടിവച്ചു കൊന്നു

Mail This Article
പട്ന∙ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്‌യുടെ അനന്തരവന്മാർ തമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, മറ്റൊരാൾക്കു പരുക്കേറ്റു. നിത്യാനന്ദ റായ്‌യുടെ ഭാര്യാ സഹോദരന്റെ മകനായ വിശ്വജിത് യാദവ് ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ ജയ്‌ജിത്ത് യാദവിനാണ് പരുക്കേറ്റത്.
ബിഹാറിലെ ജഗത്പുരിൽ നിത്യാനന്ദ റായ്‌യുടെ ഭാര്യാ സഹോദരൻ രഘുനന്ദൻ യാദവിന്റെ വീട്ടിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വിശ്വജിത്ത് സംഭവസ്ഥലത്തു തന്നെ മരിച്ചു. ജയ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചെന്നുമാണ് വിവരം.
വാട്ടർ ടാപ് ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പ്പിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ സപ്ലൈ ടാപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലി വിശ്വജിത്തിന്റെയും ജയ്ജിത്തിന്റെയും ഭാര്യമാർ തമ്മിൽ തർക്കമുണ്ടായി.
ടാപ്പിൽനിന്നു വിശ്വജിത്ത് വെള്ളമെടുക്കുന്നത് ജയ്‌ജിത്ത് തടഞ്ഞു. ഇതു കയ്യാങ്കളിയിലേക്കും പിന്നീട് വെടിവയ്‌പ്പിലേക്കു നീങ്ങുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റാൻ വന്ന അമ്മ ഹിന ദേവിയുടെ കൈയ്ക്കും വെടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതി ജയ്‌ജിത്തിന്റെ ക്രിമിനൽ പശ്ചാത്തലം പൊലീസ് പരിശോധിക്കുന്നുണ്ട്. വിശ്വജിത്തും ജയ്‌ജിത്തും വർഷങ്ങളായി ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടാകുമായിരുന്നെന്നാണ് വിവരം.