ADVERTISEMENT

തിരുവനന്തപുരം ∙ ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്നില്‍ ഇടതുവിരുദ്ധ മഴവില്‍ സഖ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസും ബിജെപിയും ലീഗും ഉള്‍പ്പെടെ ചേര്‍ന്നു നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കും. സമരം ആര്‍ക്കും ചെയ്യാന്‍ അവകാശമുണ്ട്. പക്ഷെ എന്താണ് ആ സമരം ലക്ഷ്യം വയ്ക്കുന്നത് എന്നതില്‍ സിപിഎമ്മിന് നല്ല ധാരണയുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 

‘‘സര്‍ക്കാര്‍ വിരുദ്ധ സമരമായി രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഐഎന്‍ടിയുസി പോലും ആ സമരത്തിനു പിന്നിലില്ല. പക്ഷെ യുഡിഎഫും ബിജെപിയും അതിന്റെ പിന്നിലാണ്. ആശമാരുടെ കാര്യത്തില്‍ പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലാണ്. അവര്‍ വ്യക്തമായ തീരുമാനമെടുത്തു കഴിഞ്ഞാല്‍ കേരളത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാം. 26,000ത്തില്‍ അധികം ആശമാരാണ് സംസ്ഥാനത്തുള്ളത്. അതില്‍ ചെറിയ ഒരു സംഖ്യ മാത്രമാണ് സമരം ചെയ്യുന്നത്’’ – ഗോവിന്ദൻ പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് പോയതെന്ന് ആരാണ് പറഞ്ഞത്. ക്യൂബന്‍ പ്രതിനിധി സംഘത്തെ കാണാന്‍ കേരളത്തില്‍നിന്നു പോയ സംഘത്തിനൊപ്പമാണ് മന്ത്രി പോയത്. ആശമാരുടെ പ്രശ്‌നം കത്തി നില്‍ക്കുന്നതു കൊണ്ട് പോകുന്നതിന്റെ തലേന്ന് കേന്ദ്രമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചിരുന്നു. പാര്‍ലമെന്റ് നടക്കുന്ന സാഹചര്യത്തില്‍ വേണമെങ്കില്‍ കേന്ദ്രമന്ത്രിക്കു കാണാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ കാണാന്‍ കൂട്ടാക്കിയില്ല. അതാണ് ഉണ്ടായത്. എന്നിട്ട് കാണാതെ വന്നുവെന്ന വാര്‍ത്ത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. കാണാന്‍ തയാറാകാത്ത കേന്ദ്രമന്ത്രിയെ കുറിച്ച് യാതൊരു വിമര്‍ശനവുമില്ല. ക്യൂബന്‍ സംഘത്തെ കാണാനാണ് പോയതെന്നു മന്ത്രി പറയാതിരുന്നത് എന്താണെന്നു മന്ത്രിയോടു തന്നെ ചോദിക്കണം.’’ – ഗോവിന്ദന്‍ പറഞ്ഞു. 

സ്‌കീം വര്‍ക്കര്‍മാര്‍ക്കു മിനിമം കൂലി കൊടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. അത് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതാണ്. കേരളത്തില്‍നിന്ന് ആരെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയാല്‍ കേരളത്തിന് അത് അഭിമാനകരമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ആരെയാണ് പാര്‍ട്ടി സമ്മേളനം തീരുമാനിക്കുന്നതെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary:

MV Govindan Accuses Anti-Left Coalition Behind Kerala ASHA Workers' Strike: claims CPM leader M.V. Govindan. He refutes accusations against the Health Minister and clarifies the party's stance on minimum wages, highlighting the central government's role.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com