‘ഒരു സിംഗിളെടുത്തു തന്നാൽ മതി, ഞാൻ സിക്സടിച്ച് ജയിപ്പിക്കാം: പഞ്ചാബ് ‘കൈവിട്ട’ ഭാഗ്യം, ഇന്ന് ഡൽഹിക്കു സ്വന്തം– വിഡിയോ

Mail This Article
വിശാഖപട്ടണം∙ കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സ് ജഴ്സിയിൽ സാക്ഷാൽ ജസ്പ്രീത് ബുമ്രയ്‌ക്കെതിരെ സ്വീപ് ഷോട്ടിലൂടെ സിക്സടിച്ച് ശ്രദ്ധ നേടിയ താരമാണ് അശുതോഷ് ശർമ. ഫിനിഷർ റോളിൽ തിളങ്ങാൻ കെൽപ്പുണ്ടെന്ന് വ്യത്യസ്ത സന്ദർഭങ്ങളിൽ തെളിയിച്ച താരം. എന്നിട്ടും ഐപിഎൽ താരലേലത്തിനു മുന്നോടിയായി ടീം ഒന്നടങ്കം പൊളിച്ചുപണിയാനുള്ള പഞ്ചാബ് മാനേജ്മെന്റിന്റെ തീരുമാനത്തോടെ അശുതോഷ് ശർമ ടീമിനു പുറത്തായി. താരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് അശുതോഷിനെ ടീമിലെത്തിക്കുകയും ചെയ്തു. ഒടുവിലിതാ, പഞ്ചാബ് കൈവിട്ട ഭാഗ്യം ഡൽഹിയുടെ ഭാഗ്യമായി മാറിയിരിക്കുന്നു. ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ലക്നൗവിനെതിരെ ഡൽഹി അസാധ്യമായ രീതിയിൽ വിജയം നേടുമ്പോൾ, അതിന്റെ മുന്നണിപ്പടയാളിയായി അശുതോഷുണ്ട്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിത് 209 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഏഴു റൺസ് എന്ന നിലയിൽ തകർന്ന ഡൽഹി, അവസാന ഓവറിൽ ഒറ്റ വിക്കറ്റ് ബാക്കിനിർത്തിയാണ് വിജയത്തിലെത്തിയത്. അതിൽ നിർണായകമായത് 31 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 66 റൺസെടുത്ത അശുതോഷ് ശർമയുടെ പ്രകടനം. ആദ്യ 20 പന്തിൽനിന്ന് 20 റൺസ് മാത്രം നേടിയ അശുതോഷ്, അവസാന 11 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 46 റൺസാണ്!
‘‘ആ ഘട്ടത്തിൽ ഞാൻ വളരെ നോർമലായിരുന്നു. മോഹിത് ഒരു സിംഗിളെടുത്തു തന്നാൽ സിക്സടിച്ച് മത്സരം ജയിപ്പിക്കാമെന്ന് ഞാൻ മനസ്സിൽ പറഞ്ഞു. എന്റെ കഴിവിൽ എനിക്ക് സമ്പൂർണ വിശ്വാസമുണ്ട്. ലക്നൗവിനെതിരായ മത്സരം ഞാൻ ശരിക്കും ആസ്വദിച്ചു. എന്തായാലും എന്റെ കഠിനാധ്വാനം ഫലം കണ്ടതിൽ സന്തോഷം’ – അശുതോഷ് ശർമ പറഞ്ഞു.
‘‘അടിസ്ഥാനപരമായ കാര്യങ്ങൾ മറക്കാതിരിക്കുക, സ്വന്തം കഴിവിൽ വിശ്വസിക്കുക. ഇതു രണ്ടുമാണ് ഞാൻ ചെയ്തത്. മത്സരം പരമാവധി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു ശ്രമം. അവസാന ഓവറുകളിൽ തകർത്തടിച്ച് ജയിപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. പ്രതീക്ഷിച്ചതുപോലെ 20–ാം ഓവർ വരെ ക്രീസിൽ തുടരാനും ടീമിനെ ജയിപ്പിക്കാനും സാധിച്ചു. സന്തോഷം’ – അശുതോഷ് പറഞ്ഞു.
തോൽവിയുടെ വിളുമ്പിലും ആത്മവിശ്വാസം കൈവിടാതെ അനായാസം സ്ട്രോക്ക് പ്ലേ കളിക്കാൻ സാധിച്ചത്, ടീമിന്റെ മെന്ററായ കെവിൻ പീറ്റേഴ്സൻ പകർന്ന ആത്മവിശ്വാസം നിമിത്തമാണെന്ന് അശുതോഷ് വ്യക്തമാക്കി. ‘‘കഴിഞ്ഞ സീസണിൽനിന്ന് എനിക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ഒപ്പം കൂട്ടിയിട്ടുള്ളൂ. ഈ വർഷം കൂടുതൽ മെച്ചപ്പെടണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ പരിശീലനം നടത്തിയത്. പിഴവുകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും, ആഭ്യന്തര ക്രിക്കറ്റിൽ കാഴ്ചവച്ച പ്രകടനം ഇവിടെയും ആവർത്തിക്കാനുമാണ് ശ്രമം’ – അശുതോഷ് വിശദീകരിച്ചു.
‘‘കെപിയേപ്പോലെ (കെവിൻ പീറ്റേഴ്സൻ) ഒരാൾ ഒപ്പമുണ്ടായിരിക്കുന്നത് എല്ലാംകൊണ്ടും നല്ലതാണ്. ഞാൻ എപ്പോഴും എന്തെങ്കിലും കാരണം കണ്ടെത്തി ബാറ്റിങ്ങിനേക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിക്കും. അദ്ദേഹത്തിന്റെ പരിചയസമ്പത്തിൽനിന്ന് പഠിക്കാനാണ് ശ്രമം’ – അശുതോഷിന്റെ വാക്കുകൾ.
‘‘വിശാഖപട്ടണത്ത് ഞാൻ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിച്ചിരുന്നു. അതുകൊണ്ട് ഇവിടുത്തെ പിച്ച് എപ്രകാരമാണെന്ന് അറിയാമായിരുന്നു. വ്യക്തിപരമായി വിശാഖപട്ടണം എന്റെ ഭാഗ്യ ഗ്രൗണ്ടാണ്. വിശാഖപട്ടണത്ത് എത്തിച്ചേർന്ന ഡൽഹി ആരാധകർക്ക് എന്റെ നന്ദി. അവരുടെ പിന്തുണ വിലമതിക്കാനാകാത്തതാണ്. ഐപിഎലിന്റെ തുടക്കം മാത്രമാണിത്. തുടർന്നും ഞങ്ങൾക്ക് ഉറച്ച പിന്തുണ നൽകുക. വരും മത്സരങ്ങളിലും ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തില്ല’ – അശുതോഷ് പറഞ്ഞു.