ADVERTISEMENT

കൊച്ചി ∙ കൊല്ലപ്പെട്ട തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ കൊലയാളികളിലേക്ക് എത്താൻ പൊലീസിന് നിർണായകമായത് എറണാകുളം പറവൂർ സ്വദേശിക്കുമേൽ ചുമത്തിയ കാപ്പ കുറ്റം. പറവൂർ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശി ആഷിക്കി (27)നെതിരെ കാപ്പാ കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള തീരുമാനമാണ് ബിജുവിന്റെ കൊലയാളികളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിച്ചത്.

അടിപിടി കേസുകളിൽ പ്രതിയായ ആഷിക്കിനെതിരെ കാപ്പ കേസ് ചുമത്താൻ മുനമ്പം ഡിവൈഎസ്പി ഓഫിസിൽ‍നിന്നു നിർദേശം വന്നതോടെയാണ് വടക്കേക്കര പൊലീസ് ഇയാളെ തിരയാൻ ആരംഭിച്ചത്. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ തൊടുപുഴ ഭാഗത്തുണ്ടെന്ന് മനസ്സിലായി. തുടർന്ന് വടക്കേക്കര പൊലീസ് തൊടുപുഴ പൊലീസിനെ വിവരമറിയിച്ചതോടെ അവരാണ് ആഷിക്കിനെ പിടികൂടുന്നത്. പിന്നീട് വടക്കേക്കര പൊലീസിന് കൈമാറി. തിരികെ എത്തിച്ച ആഷിക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിനെ തുടർന്ന് ഇപ്പോൾ ആലുവ സബ്‍ ജയിലിലാണ്.

ഈ സമയത്തൊന്നും ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയിരുന്നില്ല. ബിജുവിനെ കാണാനില്ലെന്ന പരാതി കുടുംബം നൽകുന്നത് ഈ സമയത്താണ്. ബിജുവുമായി പ്രശ്നമുള്ളവരുടെ പേരുകൾ കുടുംബം നൽകിയതിൽ മുൻ ബിസിനസ് പങ്കാളിയായ ജോമോന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ കാപ്പ കേസ് ചുമത്താൻ തക്ക കുറ്റങ്ങൾ ചെയ്തിട്ടുള്ള ആഷിക്ക് എന്തിനാണ് ബിജുവിനെ കാണാതായ ദിവസങ്ങളിൽ തൊടുപുഴയിൽ വന്നതെന്ന സംശയം പൊലീസിനുണ്ടായി. തുടർന്ന് ഇയാളിൽ നിന്ന് പൊലീസ് ശേഖരിച്ച വിവരമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും ജോമോനിലേക്കും എത്തിയത്. ആഷിക്കിനു പുറമെ എറണാകുളത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശി വിപിൻ, എറണാകുളം സ്വദേശിയായ അസ്‌ലം എന്നിവരും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 

ആറു ലക്ഷം രൂപയ്ക്കാണ് ജോമോൻ ഇവർക്ക് ക്വട്ടേഷൻ നൽകിയത് എന്നും മുൻകൂറായി 10,000 രൂപ നല്‍കിയിരുന്നു എന്നുമാണ് വിവരം. കാപ്പ കേസ് പ്രതികള്‍ക്ക് വരെ ക്വട്ടേഷൻ നൽകുന്ന വിധത്തിൽ ജോമോൻ എങ്ങനെയാണ് ഇവരിലേക്ക് എത്തിയത് എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാവിലെ നടക്കാനിറങ്ങിയ ബിജുവിനെ ജോമോനും സംഘവും ചേർന്ന് വാഹനത്തിലേക്ക് പിടിച്ചു കയറ്റിയെന്നും എതിർക്കാൻ ശ്രമിച്ചപ്പോള്‍ കഴുത്തിൽ ചവിട്ടിപ്പിടിച്ചു എന്നുമാണ് പ്രതികളുടെ പ്രാഥമിക മൊഴി. കലയന്താനി ചെത്തിമറ്റത്തുള്ള ഗോഡൗണിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു എന്നും തുടർന്ന് മാൻഹോളിലിട്ട് മൂടുകയായിരുന്നു എന്നുമാണ് വിവരം. മുൻപ് ബിസിനസ് പങ്കാളികളായിരുന്ന ബിജുവും ജോമോനും തമ്മിൽ സാമ്പത്തിക തർക്കവും ഇതേ ചൊല്ലിയുള്ള കേസുകളും നിലനിൽക്കുന്നുണ്ട്.

English Summary:

Police reached Biju Joseph's killers through Kaapa case accused Aashiq: KAAPA case against Ashiq led police to unravel the murder of Biju Joseph in Thodupuzha

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com