കേരള ബിജെപിയിൽ ഇനി രാജീവ് യുഗം; മാർപാപ്പ വീണ്ടും വിശ്വാസികൾക്കു മുന്നിൽ – പ്രധാന വാർത്തകൾ

Mail This Article
മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സംസ്ഥാന ബിജെപിയുടെ തലപ്പത്തേക്ക് എത്തിയതിനോടു അനുബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തകൾ തേടി മനോരമ ഓൺലൈൻ സന്ദർശിച്ചത് ഒട്ടേറെ വായനക്കാരാണ്. 37 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം വിശ്വാസികൾക്ക് മുന്നിലെത്തിയ ഫ്രാൻസിസ് മാർപാപ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ, എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി കേരള സർവകലാശാലയ്ക്കു തിരിച്ചുനൽകണമെന്ന ആവശ്യവുമായി മുന്നോട്ടുവന്ന സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്റെ ആവശ്യങ്ങൾ, കോഴിക്കോട് ഭാര്യാപിതാവിനെ കബളിപ്പിക്കാൻ ക്വട്ടേഷൻ നാടകം നടത്തിയ റഹീസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങൾ, ശരീരത്തിലെ രഹസ്യ ഭാഗത്തുൾപ്പെടെ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ കേസിൽ അറസ്റ്റിലായ അനില രവീന്ദ്രനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിൽ മറ്റു ചിലത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും തിരുവനന്തപുരത്ത് അടുത്ത 5 വർഷവും താൻ ഉണ്ടാകുമെന്നായിരുന്നു, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായപ്പോൾ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നത്. ആ പ്രസ്താവന വെറുതെയായിരുന്നില്ലെന്നാണ് ഇപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം സൂചിപ്പിക്കുന്നത്.
37 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിശ്വാസികൾക്കു മുന്നിലെത്തി ഫ്രാൻസിസ് മാർപാപ്പ. ചികിത്സയിലായിരുന്ന റോമിലെ ജമേലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന വിശ്വാസികളെ കണ്ടത്. ഫെബ്രുവരി 9ന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങൾക്കു മുന്നിലെത്തുന്നത്.
സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് വരുന്നതോടെ നിലവിലെ എകെജി സെന്റർ പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കുമെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പഠന ഗവേഷണ കേന്ദ്രത്തിന് സൗജന്യമായി പതിച്ചുനൽകിയ ഭൂമിയിൽ കഴിഞ്ഞ നാല് ദശാബ്ദമായി സിപിഎം ആസ്ഥാനം പ്രവർത്തിച്ചുവെന്നതിന് തെളിവാണെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ.
മാവൂർ പൂവാട്ടുപറമ്പില്‍ നിർത്തിയിട്ട കാറിൽനിന്ന് പണം കവർന്ന സംഭവം വ്യാജമെന്ന് പൊലീസ്. ബുധനാഴ്ചയാണ് സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി ലഭിച്ചത്. ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്.
ശരീരത്തിലെ രഹസ്യ ഭാഗത്തുൾപ്പെടെ എംഡിഎംഎ ഒളിപ്പിച്ച് അറസ്റ്റിലായ അനില രവീന്ദ്രൻ വൻ ലഹരി റാക്കറ്റിന്റെ ഭാഗമെന്നു പൊലീസ്. ടാൻസാനിയയിൽ നിന്നുള്ള യുവാക്കളാണ് അനിലയ്ക്കു നേരിട്ട് എംഡിഎംഎ വിതരണം ചെയ്യുന്നത്. ജില്ലയിലെ വൻ ലഹരി സംഘങ്ങളുമായി അനിലയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണു സൂചന.