‘മുൻപ് മകനെയും കൊല്ലാൻ ശ്രമിച്ചു, ആസിഡ് ആക്രമണത്തിന് ഇരയായ പ്രബിഷയുടെ നട്ടെല്ലിന് പരുക്കേൽപ്പിച്ചതും പ്രശാന്ത്’

Mail This Article
കോഴിക്കോട് ∙ പേരാമ്പ്ര ചെറുവണ്ണൂരിലെ ആസിഡ് ആക്രമണത്തിലെ പ്രതി പ്രശാന്ത് മുൻപ് മകനെയും കൊല്ലാൻ ശ്രമിച്ചെന്ന് ആരോപണം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യെ ഇന്നലെയാണ് മുൻ ഭർത്താവ് പ്രശാന്ത് ആക്രമിച്ചത്. ലഹരിക്കടിമയിട്ടുള്ള ഇയാൾ എട്ടു വർഷം മുൻപ് മൂത്ത മകനെയും പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നെന്നാണ് പ്രബിഷയുടെ അമ്മ സ്മിത പറഞ്ഞത്. അന്ന് അയൽവാസികൾ ലൈറ്റർ തട്ടിത്തെറിപ്പിച്ചത് കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പ്രബിഷയുടെ അമ്മ പറഞ്ഞു.
പ്രബിഷയ്ക്ക് നട്ടെല്ലിന് പരുക്കേറ്റത് പ്രശാന്തിന്റെ നിരന്തര മർദനത്തെ തുടർന്നാണെന്നും അവർ പറഞ്ഞു. ഇതിന്റെ ചികിൽസയ്ക്കായി ഇന്നലെ ചെറുവണ്ണൂർ ആയുർവേദ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു പ്രശാന്തിന്റെ ആസിഡ് ആക്രമണം. ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു. പ്രതി പ്രശാന്ത് മേപ്പയ്യൂർ പൊലീസിൽ കീഴടങ്ങി. പ്രബിഷയും പ്രശാന്തും രണ്ടര വർഷം മുൻപാണ് വിവാഹമോചിതരായത്.