യമണ്ടൻ രേഖകൾ; ഹിറ്റ്ലറെക്കൊണ്ട് മാപ്പു പറയിച്ച, സുഭാഷ് ചന്ദ്രബോസിനെ പ്രചോദിപ്പിച്ച ചെമ്പകരാമൻ പിള്ളയുടെ ജീവിതം

Mail This Article
1914 ൽ മദിരാശി തുറമുഖത്ത് ബ്രിട്ടിഷ് സാമ്രാജ്യത്തെ വിറപ്പിച്ച ഒരു ആക്രമണമുണ്ടാകുന്നു. എംഡൻ എന്ന കപ്പൽ വന്നു ബ്രിട്ടിഷ് എണ്ണ ടാങ്കറുകളിലേക്കു വെടിയുതിർത്തു. ജനങ്ങളും അധികാരികളും ഒരുപോലെ പേടിച്ചു. ഇതിലെ പ്രധാന സൂത്രധാരൻ ചെമ്പകരാമൻ പിള്ളയായിരുന്നു എന്നാണു ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. എംഡൻ എന്ന ആ ഭീതി ജനിപ്പിച്ച കപ്പൽ പിന്നെ ഭയങ്കരം, വലുത് എന്നൊക്കെ അർഥമാക്കുന്ന എമണ്ടൻ എന്ന പ്രാദേശിക ശൈലിയായി മലയാളത്തിലെത്തി.
1890-ൽ തിരുവനന്തപുരത്തു ജനിച്ച ചെമ്പകരാമൻ പതിനെട്ടാം വയസ്സിലാണ് ഡബ്ല്യു.ഡബ്ല്യു. സ്ട്രിക്‌ലാൻഡിന്റെ ക്ഷണപ്രകാരം യുറോപ്പിലെത്തുന്നത്. ഇറ്റലിയിലും സ്വിറ്റ്‌സർലൻഡിലുമായുള്ള പഠനത്തിനു ശേഷം ചെമ്പകരാമൻ ജർമനിയിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി രൂപീകരിച്ചു. 'പ്രോ-ഇന്ത്യ' എന്ന മാസികയിലൂടെ തന്റേതായ ഒരു മുഖമുദ്ര വളർത്തി. 1915-ൽ ജർമൻ കൈസറുടെ (രാജാവ്) സഹകരണത്തോടെ എസ്എംഎസ്. എംഡൻ എന്ന കപ്പൽ ഉപയോഗിച്ച് ബ്രിട്ടിഷുകാർക്കെതിരെ മദ്രാസ് പട്ടണത്തിൽ ബോംബാക്രമണം നടത്തി. അതേവർഷം, അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യയ്ക്കു വേണ്ടി ഒരു താൽകാലിക സർക്കാർ രൂപീകൃതമാവുകയും ചെമ്പകരാമൻ അതിന്റെ വിദേശകാര്യമന്ത്രിയാവുകയും ചെയ്തു. ഇതിനു പുറമേ, നേതാജി സുഭാഷ് ചന്ദ്രബോസിനെ വിയന്നയിൽ വച്ചു കണ്ട ചെമ്പകരാമനാണ് ഐഎൻഎ രൂപീകരിക്കാനുള്ള പ്രചോദനം നൽകിയത്. പത്നി ലക്ഷ്മിഭായി ചെമ്പകരാമന്റെ കർമമണ്ഡലത്തിന് ഏറെ പ്രോത്സാഹനം നൽകി.
ഹിറ്റ്ലർക്കു മറുപടി
1931-ൽ ഹിറ്റ്ലർ ഒരു മാധ്യമ സമ്മേളനത്തിൽ 'ജന്മനാ ആര്യന്മാരല്ലാത്ത ഇന്ത്യക്കാർ ബ്രിട്ടിഷുകാരാൽ ഇനിയും ഭരിക്കപ്പെടണം' എന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ ചെമ്പകരാമൻ ഹിറ്റ്ലറിന് ചുട്ട മറുപടി കൊടുത്തു. ‘നിങ്ങൾ രക്തത്തിനെക്കാൾ, ഞങ്ങളുടെ തൊലിയുടെ നിറത്തിനാണു പ്രാധാന്യം നൽകുന്നത്. ഞങ്ങൾ ഇരുണ്ടതായിരിക്കാം; പക്ഷേ ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങനെയല്ല’.
സംഭവവികാസങ്ങളുടെ നാലാം പക്കം ഹിറ്റ്ലർ മാപ്പു പറഞ്ഞു. എന്നാൽ ഹിറ്റ്ലർ സ്വേച്ഛാധിപതിയായതിനുശേഷം ചെമ്പകരാമന്റെ ജീവിതം ദുരിതപൂർണമായി. നാത്‌സി പാർട്ടിയുടെ തുടരെയുള്ള ആക്രമണങ്ങൾ ചെമ്പകരാമന്റെ ജീവിതത്തിനു തിരശീലയിട്ടു.
മരണശേഷം അദ്ദേഹത്തിന്റെ കത്തുകൾ, പ്രസിദ്ധീകരണങ്ങൾ, രേഖകൾ എന്നിവ കൈക്കലാക്കാൻ ലക്ഷ്മിഭായിയുടെ വീട്ടിലേക്കു നാത്‌സികൾ കടന്നുകയറാൻ പലതവണ ശ്രമിച്ചു. ഹിറ്റ്ലറെ മുൾമുനയിൽ നിർത്താൻ കഴിവുള്ള രേഖകൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നു നാത്‌സികൾ കരുതിയിരുന്നു. എങ്കിലും ലക്ഷ്മിബായി 37 വർഷം ഈ രേഖകൾ സൂക്ഷിച്ചുവച്ചു. ചെമ്പകരാമന്റെ അന്ത്യാഭിലാഷം പൂർത്തീകരിക്കാൻ 1966-ൽ ഐഎൻഎസ് ഡൽഹി എന്ന യുദ്ധക്കപ്പലിൽ അദ്ദേഹത്തിന്റെ ചിതാഭസ്മവുമേന്തി ലക്ഷ്മിഭായി കൊച്ചിയിലെത്തി. ചാരം പുണ്യസ്ഥലങ്ങളിൽ ഒഴുക്കിയതിനുശേഷം ലക്ഷ്മിഭായി അമൂല്യമായ രേഖാശേഖരവുമായി മുംബൈയിൽ താമസമാരംഭിച്ചു. ഈ സമയത്താണു പത്രപ്രവർത്തകനായ പി.കെ.രവീന്ദ്രനാഥ് ലക്ഷ്മിഭായിയെ പരിചയപ്പെടുകയും ചെമ്പകരാമന്റെ ജീവചരിത്രം എഴുതാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തത്.
എന്നാൽ രേഖകൾ വിട്ടുനൽകാൻ താൽപര്യം കാണിക്കാതിരുന്ന ലക്ഷ്മിഭായിക്ക് തന്റെ വിസിറ്റിങ് കാർഡ് നൽകിയതിനുശേഷം രവീന്ദ്രനാഥ് അവിടെ നിന്നു പോയി. മാസങ്ങൾക്കുശേഷം, ബോംബെയിലെ സെന്റ് ജോർജ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തിന് ഒരു ഫോൺ കോൾ ലഭിച്ചു. തന്റെ വിസിറ്റിങ് കാർഡ് കൈവശമുണ്ടായിരുന്ന ഒരു മൃതദേഹം തിരിച്ചറിയുന്നതിനുവേണ്ടിയാണത്. ജീവനറ്റു കിടക്കുന്ന ലക്ഷ്മിഭായിയെ രവീന്ദ്രനാഥ് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പട്ടിണിമൂലമാണ് അവർ മരിച്ചതെന്നു തെളിഞ്ഞു. മുംബൈയിലെ വസതിയിൽ സൂക്ഷിച്ചിരുന്ന ആ രേഖകൾ ബോംബെ പൊലീസ് കേന്ദ്രസർക്കാരിനു കൈമാറി.
രേഖകൾ കാണുന്നു
2023 മേയ് മാസത്തിൽ ഡൽഹിയിലെ നെഹ്‌റു മെമ്മോറിയൽ ലൈബ്രറിയിൽ (ഇന്നത്തെ പ്രധാനമന്ത്രി സംഗ്രാലയയുടെ ഭാഗം) ലേഖിക നടത്തിയ സന്ദർശനത്തിൽ ചെമ്പകരാമന്റെ കത്തിടപാടുകൾ, എഴുത്തുകൾ, ഡയറികൾ, പാസ്പോർട്ടുകൾ, സർട്ടിഫിക്കറ്റുകൾ, ഹിറ്റ്ലറുടെ ക്ഷമാപണക്കത്ത് തുടങ്ങിയവ അടങ്ങുന്ന രേഖാശേഖരം കാണാനിടയായി. ചെമ്പകരാമൻ പിള്ളയുടെ രേഖകളെ സംബന്ധിച്ച് ലേഖികയ്ക്ക് സൂചനകൾ നൽകിയത് ജർമൻ പണ്ഡിതയായ ഹെയ്ക്ക് ലെബോയും, മലയാളി എഴുത്തുകാരൻ സജി മർക്കോസുമാണ്.
ലോകനേതാക്കന്മാരായ ഡോ. കാൾ മാർക്സ്, മാക്സ് മുള്ളർ, ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളായ സുഭാഷ് ചന്ദ്രബോസ്, ലാൽ ഹർ ദയാൽ, എം.എം. മാളവ്യ, തിരുവിതാംകൂർ ദിവാന്മാർ തുടങ്ങിയവരിൽ നിന്നു ലഭിച്ചതും സ്വയം എഴുതിയതുമായ കത്തുകൾ ഈ അമൂല്യശേഖരത്തിൽ അടങ്ങിയിരിക്കുന്നു. പിതാവായ ചിന്നസ്വാമി പിള്ള, ഭാര്യ ലക്ഷ്മിഭായി, അമ്മാവൻ പൊന്നുസ്വാമിപിള്ള, കൂട്ടുകാരൻ പത്മനാഭൻ പിള്ള എന്നിവർക്ക് ചെമ്പകരാമൻ ഇംഗ്ലിഷിലും തമിഴിലും ജർമനിലും എഴുതിയ കത്തുകൾ ലഭ്യമാണ്.
ഈ സമാഹാരത്തിൽ ഏറെ ആകർഷണീയമായത് ജർമൻ ചാരനായ ഡബ്ല്യു.ഡബ്ല്യു. സ്ട്രിക്‌ലാൻഡിന്റെ ഡയറിയും അദ്ദേഹം നടത്തിയ കത്തിടപാടുകളും ആണ്. ബ്രിട്ടിഷുകാരനായി ജനിച്ച സ്‌ട്രിക്‌ലാൻഡ് തിരുവിതാംകൂറിൽ എത്തിയത് തമിഴ് പഠിക്കാനും സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഹിന്ദുസ്ഥാനിൽ തന്റെ സമ്പത്ത് ചെലവാക്കാനും വേണ്ടിയാണ് എന്നുള്ളത് തന്റെ കത്തുകളുടെ സമാഹാരമായ 'ലെറ്റേഴ്സ് ഫ്രം ട്രാവൻകൂർ'-ൽ വ്യക്തമാക്കുന്നു.
1908-ൽ തന്റെ പിതാവിനെഴുതിയ കത്തുകളിൽ സ്‌ട്രിക്‌ലാൻഡ് ഇങ്ങനെ എഴുതുന്നു:
‘ഇവിടത്തെ ജാതിനിയമങ്ങൾ അനുവദിക്കുമെങ്കിൽ ചെമ്പകരാമന്റെ താൽപര്യമനുസരിച്ച് അവനെ ഇറ്റലിയിലേക്കോ ഇംഗ്ലണ്ടിലേക്കോ കൊണ്ടുവരാൻ എനിക്ക് അത്യധികം ആഗ്രഹമുണ്ട്. ബ്രിട്ടിഷുകാർ ഇന്ത്യയിൽ നെയ്തെടുത്ത ഭയത്തിന്റെയും ആശങ്കയുടെയും ഭീഷണിയുടെയും അന്തരീക്ഷം നിങ്ങൾക്കു ചിന്തിക്കാൻ പോലും സാധിക്കില്ല. സ്വതന്ത്രമായ ബൗദ്ധികവികാസത്തിനുള്ള അവസരം ഇങ്ങനൊരു സാഹചര്യത്തിൽ സാധ്യമല്ല. എപ്പോൾ വേണമെങ്കിലും ചെമ്പകരാമൻ തൂക്കിലേറ്റപ്പെടുകയോ, കടലിൽ മുക്കികൊല്ലപ്പെടുകയോ ചെയ്യപ്പെടാം. രാജ്യത്തെ സ്നേഹിച്ചു എന്ന കാരണത്താൽ ജീവിതകാലം മുഴുവൻ തടവിൽ കഴിയേണ്ടി വരുമെന്നുള്ളത് നിസ്സംശയം പറയാവുന്ന കാര്യമാണ്."
ജീവനു ഭീഷണി
യൂറോപ്പിലേക്കെത്തിയതിനുശേഷം സ്‌ട്രിക്‌ലാൻഡ് ചെമ്പകരാമനെഴുതിയ കത്തുകളിലും ചെമ്പകരാമന്റെ ജീവനു നേർക്കുള്ള വധശ്രമങ്ങളെ പരാമർശിക്കുന്നുണ്ട്. ഒരിക്കൽ വിഷം നൽകി ചെമ്പകരാമനെ കൊല്ലാൻ ശ്രമിച്ചതിന്റെ പിന്നിൽ ബ്രിട്ടിഷുകാരാണെന്നു സ്‌ട്രിക്‌ലാൻഡ് എടുത്തു പറയുന്നു. ഉറ്റസുഹൃത്ത് പത്മനാഭൻ പിള്ള, ചെമ്പകരാമന് എഴുതിയ കത്തുകളിൽ ചെമ്പകരാമന്റെ വ്യക്തിജീവിതത്തിലെ പല തലങ്ങൾ വെളിപ്പെടുന്നു.
യൂറോപ്പിലേക്ക് വന്നതിനു ശേഷം സ്‌ട്രിക്‌ലാൻഡ് ചെമ്പകരാമനെയും പത്മനാഭനെയും പുത്രന്മാരായി ദത്തെടുത്തിരുന്നു. എന്നാൽ സ്‌ട്രിക്‌ലാൻഡ് അവരുമായി ഉണ്ടായ ഏതാനും അഭിപ്രായവ്യത്യാസങ്ങൾ മൂലം സ്‌ട്രിക്‌ലാൻഡ് അവർക്കു വർഷങ്ങളായി നൽകിയിരുന്ന പ്രതിമാസ ജീവനാംശം പൊടുന്നന്നെ നിർത്തലാക്കി. അമർഷവും സങ്കടവും അടക്കാനാവാതെ സ്‌ട്രിക്‌ലാൻഡ് പത്മനാഭനു കത്തെഴുതി. ‘നീയാണ് ഈ പ്രശ്നത്തിനു കാരണം. നീ വഴക്കുണ്ടാക്കിയത് കൊണ്ടാണ് ഇതെല്ലാം. നിന്റെ ആഡംബരമായ ജീവിതം കാരണം. ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പോലും നീ കാരണമാണ്.’
ഈ അവസ്ഥയ്ക്ക് കാരണം ചെമ്പകരാമൻ ആണെന്ന് ചൂണ്ടിക്കാട്ടി പത്മനാഭൻ ചെമ്പകരാമനുമായി പലതവണ കത്തുകളിൽ കയർത്തു. 1923- ൽ നിഗൂഢമായ സാഹചര്യത്തിൽ പത്മനാഭൻ കൊല്ലപ്പെട്ടു എന്ന വിവരം ചെമ്പകരാമനെ തളർത്തി. ക്ഷമ ചോദിക്കാൻ പോലും സമയം നൽകാതെ പത്മനാഭൻ ലോകത്തോടു വിട പറഞ്ഞപ്പോൾ ചെമ്പകരാമൻ കുറെ വിഷമിച്ചതായി അദ്ദേഹം സ്‌ട്രിക്‌ലാൻഡിന് എഴുതിയ കത്തുകളിൽ വ്യക്തമാണ്.
സ്വാതന്ത്ര്യസമരസേനാനികളായ എം.എം. മാളവ്യയുമായും സുഭാഷ് ചന്ദ്ര ബോസുമായും ചെമ്പകരാമൻ ആത്മബന്ധം പുലർത്തിയിരുന്നു. എം.എം. മാളവ്യയ്ക്ക് എഴുതിയ കത്തിൽ ചെമ്പകരാമൻ ഇങ്ങനെ എഴുതുന്നു:
"കഴിഞ്ഞ 24 വർഷമായി ഒരു രാഷ്ട്രീയ അഭയാർത്ഥിയായി ജീവിച്ചു എന്ന നിലയിൽ, ഇന്ത്യൻ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങൾ മുൻവിധികളില്ലാതെ നിരീക്ഷിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഒരു രാഷ്ട്രീയ നേതാവിനെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല . എന്നാൽ വിദേശത്തുള്ള തങ്ങളുടെ സഹോദരങ്ങളുടെ അഭിപ്രായങ്ങൾക്കു പരിഗണന നൽകാൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലുള്ള നേതാക്കൾ തയാറാവുന്നില്ല. ഇന്ത്യയ്ക്കുവേണ്ടി വിദേശ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിൽ മഹാത്മജി നിരന്തരമായി വിസ്സമ്മതിക്കുന്നത് നമ്മുടെ പ്രസ്ഥാനത്തിന്റെ പോരായ്മയാണ്."
ഈ കത്തുകൾക്കു പുറമേ, ചെമ്പകരാമന്റെ പത്രം പ്രോ-ഇന്ത്യയുടെ കോപ്പികൾ, സംഘടനയായ പ്രോ-ഇന്ത്യൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട രേഖകൾ, സർക്കുലറുകൾ , ഫെഡറേഷൻ ഓഫ് ഇന്ത്യൻ കൊമേഴ്സ് എന്ന സ്ഥാപനത്തിന്റെ കത്തിടപാടുകൾ, ഹിറ്റ്ലറുടെ മാപ്പപേക്ഷയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഈ ശേഖരത്തിൽ ലഭ്യമാണ്. ചെമ്പകരാമന്റെ അമേരിക്കൻ പാസ്‌പോർട്ടിൽ ‘ റോബേർട്ടസ് എഡ്‌വേർഡ് ഹംഫ്രീസ് ' എന്ന അപരനാമമാണുള്ളത്. ഇന്ന് ഏകദേശം 38 ലക്ഷം ഇന്ത്യൻ രൂപ വില വരുന്ന 5000 ജർമൻ മാർക്കിന്റെ ഒരു ബാങ്ക് നോട്ട് ഇതിൽ അടങ്ങിയിരിക്കുന്നു.
ഡോ. എഡ്‌വേർഡ് ക്രാറ്റർ എഴുതി ഒപ്പിട്ട പിള്ളയുടെ മരണ സർട്ടിഫിക്കറ്റും ഇതിലുണ്ട്. ഓഗസ്റ്റ് ബ്ലൂം എന്ന ഡാനിഷ് സംവിധായകന്റെ ചലച്ചിത്രമായ ഡോട്ടർ ഓഫ് എ ബ്രഹ്മയ്ക്കു കഥ നൽകിയത് ചെമ്പകരാമനാണെന്നുള്ള സൂചനകളും രേഖകളിൽ ഉണ്ട്.