ADVERTISEMENT

കുറച്ചു മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന റിയൽ എസ്റ്റേറ്റ് അഗ്നിപർവതം പൊട്ടിത്തെറിക്കുന്ന അവസ്ഥയിൽ എത്തിയത്  ചൈനീസ് സമ്പദ് വ്യവസ്ഥയെ ചക്രശ്വാസം വലിപ്പിക്കുകയാണ്. റിയൽ എസ്റ്റേറ്റാണ് സമ്പാദ്യം വളർത്താൻ ഏറ്റവും നല്ല നിക്ഷേപം എന്ന് വിശ്വസിച്ചു അതിൽ നിക്ഷേപിച്ചവരെല്ലാം കൈപൊള്ളി വിഷമിച്ചിരിക്കുന്ന കാഴ്ചയാണ് ചൈനയിൽ നിന്നും വരുന്നത്. പല  ബാങ്കുകളും  നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാത്തതും, റിയൽ എസ്റ്റേറ്റ് പ്രതിസന്ധി കടുക്കുന്നതും, സർക്കാർ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതുമെല്ലാം ചൈനീസ് ജനതയെ  കോവിഡ് മഹാമാരിയുടെ മുകളിൽ കൂനിന്മേൽ കുരുവെന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. 

എന്താണ് പ്രതിസന്ധിക്കു കാരണം?

ചൈനയിൽ 85 ശതമാനത്തോളം വീടുകളും പണി പൂർത്തിയാകുന്നതിനു മുൻപായാണ് വിറ്റഴിക്കുന്നത്. അതായതു കെട്ടിടങ്ങൾ പൂർത്തിയാകുന്നതിനു മാസങ്ങളോ, വർഷങ്ങളോ മുൻപ് തന്നെ വായ്പകൾ ആരംഭിക്കും. 2020 മുതൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ വീടുകൾ  ഉപഭോക്താക്കൾക്ക് കൃത്യസമയത്ത് പണിതീർത്തു കൊടുക്കുവാൻ പറ്റാത്ത അവസ്ഥയിലായി. 30 പ്രോജക്റ്റുകൾക്കാണ് ആദ്യം പ്രശ്നങ്ങൾ വന്നതെങ്കിൽ പിന്നീട് അത് 300 ലേക്കെത്തി. ഡെവലപ്പർമാരുടെ കയ്യിലെ പണം തീർന്നത്തോടെ ഒരു പ്രൊജക്റ്റിനു പോലും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയുമായി.

മാസങ്ങളോളം പണമടച്ചിട്ടും  വീടുകൾ സമയത്തിനു ലഭിക്കാത്തതിനാൽ  ഉപഭോക്താക്കൾ വായ്പ അടവിൽ മുടക്കം വരുത്തി. ഇത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഇതിനിടക്ക് 2021ൽ സർക്കാർ തന്നെ പല കെട്ടിടങ്ങളും പൊളിച്ചു നീക്കിയിരുന്നു. സർക്കാരിന്റെ ഈ പ്രവർത്തി മൂലം  പല ഡെവലപ്പർമാരും പാപ്പരായി. നിർമാണ അനുമതികൾ ഇല്ലാതെ പണിത അംബരചുംബികളായ പല കെട്ടിടങ്ങളും ചൈനയിൽ പൊളിച്ചു നീക്കിയത് എവെർഗ്രാന്‍ഡേ അടക്കമുള്ള കമ്പനികൾക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കി.എവെർഗ്രാന്‍ഡേ പോലുള്ള ഭീമൻ കമ്പനികൾക്ക്  വായ്പ പലിശ കൃത്യ സമയത്ത് അടച്ചു തീർക്കാൻ പറ്റാത്തതും, രാജ്യാന്തര ബോണ്ട് പേയ്‌മെൻറ്റുകൾ മുടക്കിയതുമെല്ലാം പ്രശ്നങ്ങളുടെ ആക്കം കൂട്ടി.                 

ഇന്ത്യയിലെ കാര്യങ്ങളുമായി സാമ്യമുണ്ടോ?

ഇന്ത്യയിലെ പല നഗരങ്ങളിലും, എന്തിനധികം കൊച്ചിയിലും, തിരുവന്തപുരത്തും, കോഴിക്കോടുമടക്കം പല ഫ്ലാറ്റുടമകളും മുൻ‌കൂർ പണം ഉപഭോക്താക്കളിൽ നിന്നും കൈപറ്റി വർഷങ്ങളായിട്ടും ഫ്ലാറ്റുകൾ കൈമാറാതെ ഇരിക്കുന്നുണ്ട്. ഭവന വായ്പയെടുത്ത ഉപഭോക്താക്കൾക്ക് നിലവിൽ താമസിക്കുന്ന വീടിന്റെ വാടകക്ക് പുറമെ ഭാരിച്ച ഇ എം ഐ കൂടി അടക്കേണ്ടി വരുന്നു. മാസ ശമ്പളത്തിൽ കൃത്യം ജീവിച്ചു പോകുന്ന സാധാരണക്കാരുടെ എല്ലാ സ്വപ്നങ്ങളും ഇത്തരം ഫ്ലാറ്റുടമകൾ വെള്ളത്തിലാക്കുന്നുണ്ട്. ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും, ഇടപാടുകളിൽ സുതാര്യത വരുത്താനും 'റെറാ' നിയമം പാസാക്കിയെങ്കിലും, അതൊന്നും കാര്യങ്ങൾ ശരിയാക്കുന്നില്ല.ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ലക്ഷക്കണക്കിന് ഫ്ളാറ്റുകളാണ് ഇന്ത്യൻ മെട്രോ നഗരങ്ങളിൽ വിൽക്കാനാകാതെ കിടക്കുന്നത്. ഇതിനിടക്കും വീടുകളുടെയും, ഓഫീസുകളുടെയും വില വർദ്ധിക്കുന്നുമുണ്ട്. മുബൈ, ഡൽഹി, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിലെ ഫ്‌ളാറ്റുകളുടെ വിലകൾ സാധാരണക്കാരന് താങ്ങാനാകാത്തതാണ്. ഗുണനിലവാരമില്ലാതെ  പണിയുന്ന തട്ടിക്കൂട്ട് കെട്ടിടങ്ങളും, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഭവന വായ്പകളും ഇന്ത്യയിൽ സാധാരണമാണ്.  ഇതുപോലുള്ള പല കാരണങ്ങൾകൊണ്ടും  ഇന്ത്യൻ റിയൽ എസ്റ്റേറ്റ് കുമിള ഏതു സമയത്തും പൊട്ടാമെന്നു  സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം അമേരിക്കയിൽ ആരംഭിച്ചത് ഒരു റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയിലാണ്. അതുപോലെ ഈ വർഷത്തെ സാമ്പത്തിക മാന്ദ്യത്തിനു ചൈനീസ് റിയൽ എസ്റ്റേറ്റ് പ്രതിസന്ധി ആക്കം കൂട്ടുമോ? ഇന്ത്യയിലെ കാര്യങ്ങൾ ഇതുപോലെ തന്നെ നീങ്ങിയാൽ അടുത്ത സാമ്പത്തിക മാന്ദ്യത്തിനു ഇന്ത്യ വേദിയാകുമോ?

English Summary : What is Happening in Real Estate Crisis in China and India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com