ബാബറിന്റെ റെക്കോർഡ് തകർത്ത് 22 വയസ്സുകാരൻ; പിന്നാലെ ‘സീനിയേഴ്സിനെതിരെ’ പാക്ക് ക്യാപ്റ്റന്റെ ഒളിയമ്പ്!

Mail This Article
ഓക്‌ലൻഡ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങളായ ബാബർ അസമിനും മുഹമ്മദ് റിസ്‍വാനും എതിരെ ഒളിയമ്പുമായി പാക്ക് ട്വന്റി20 ടീം ക്യാപ്റ്റൻ സൽമാൻ ആഗ. ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ പാക്കിസ്ഥാൻ വൻ വിജയം നേടിയതിനു പിന്നാലെയായിരുന്നു സല്‍മാന്റെ പ്രതികരണം. ന്യൂസീലൻഡ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം 16 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ പാക്കിസ്ഥാൻ മറികടന്നിരുന്നു. പാക്കിസ്ഥാൻ ടീമിലെ ആരും അക്കങ്ങൾ ലക്ഷ്യമിട്ടല്ല ഇപ്പോൾ കളിക്കുന്നതെന്ന് മത്സരശേഷം സൽമാൻ ആഗ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മികച്ച പിന്തുണയുണ്ടെങ്കിൽ ഈ ടീമിന് ഭാവിയിൽ ചാംപ്യൻ ടീമായി മാറാൻ സാധിക്കുമെന്നും പാക്ക് ക്യാപ്റ്റൻ അവകാശപ്പെട്ടു.
‘‘എന്റെ ബോയ്സ് അക്കങ്ങൾ മെച്ചപ്പെടുത്താൻ മാത്രമല്ല ഇവിടെ വന്നത്. ഇത് അനുഭവ സമ്പത്തുള്ള ടീമല്ല. പക്ഷേ പിന്തുണ ലഭിച്ചാൽ വിജയിക്കാൻ കഴിയുന്ന ടീമാണ്. പിന്തുണയാണ് ഇപ്പോൾ അവർക്ക് ആവശ്യം. വിജയത്തോടെ പരമ്പരയിൽ തിരിച്ചുവരാനും സാധിച്ചു.’’– സൽമാൻ ആഗ വ്യക്തമാക്കി. സൽമാന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി. താരം ബാബർ അസമിനെയും റിസ്വാനെയും ഉദ്ദേശിച്ചു തന്നെയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നാണു പാക്ക് ആരാധകരുടെ കണ്ടെത്തൽ.
ആദ്യ മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ ന്യൂസീലൻഡ് 2–1ന് മുന്നിലാണ്. ഇനിയുള്ള രണ്ടു കളികളും ജയിച്ചാൽ പാക്കിസ്ഥാന് പരമ്പര സ്വന്തമാക്കാൻ സാധിക്കും. 22 വയസ്സുകാരൻ ഹസൻ നവാസിന്റെ പ്രകടനമാണ് പാക്കിസ്ഥാന് മത്സരത്തിൽ അനായാസ വിജയം സമ്മാനിച്ചത്. 44 പന്തുകൾ നേരിട്ട നവാസ് 105 റൺസുമായി പുറത്താകാതെനിന്നു. പത്തു ഫോറുകളും ഏഴു സിക്സുകളും ഓക്‌ലൻഡിൽ നവാസ് അടിച്ചുകൂട്ടി. ട്വന്റി20 ക്രിക്കറ്റിൽ ഒരു പാക്ക് താരത്തിന്റെ വേഗതയേറിയ സെഞ്ചറിയാണിത്. 2021 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 49 പന്തിൽ സെഞ്ചറി നേടിയ ബാബർ അസമിന്റെ റെക്കോർഡാണ് നവാസ് പഴങ്കഥയാക്കിയത്.
വിവാദമായതോടെ സൽമാൻ ആഗയ്ക്ക് അനുകൂലമായും പ്രതികൂലമായും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളുണ്ട്. 2023ലെ ഏകദിന ലോകകപ്പിലും 2024 ലെ ട്വന്റി20 ലോകകപ്പിലും പാക്കിസ്ഥാന് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിച്ചിരുന്നില്ല. വർഷങ്ങൾക്കു ശേഷം ചാംപ്യൻസ് ട്രോഫിയുടെ ആതിഥേയരായപ്പോഴും പാക്കിസ്ഥാനു തിളങ്ങാനായില്ല. ബാബർ അസമിനെയും റിസ്‍വാനെയും പുറത്തിരുത്തിയാണ് പാക്കിസ്ഥാന്‍ ന്യൂസീലൻഡിനെതിരെ ട്വന്റി20 കളിക്കുന്നത്.