ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നോർവേയ്ക്ക് വൻവിജയം (5–0); ഫൈനൽസിലേക്ക് ഒരുപടി കൂടി അടുത്തേക്ക്

Mail This Article
വാഷിങ്ടൻ ∙ എർലിങ് ഹാളണ്ടും സംഘവും 2026 ലോകകപ്പ് ഫുട്ബോൾ ഫൈനൽസിലേക്ക് ഒരുപടി അടുത്തു. മോൾഡോവയെ 5–0ന് തോൽപിച്ച നോർവേ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിലെ വിജയം ആഘോഷമാക്കി. ജൂലിയൻ റയർസൺ (5–ാം മിനിറ്റ്), ഹാളണ്ട് (23), തിലോ അസ്ഗാർഡ് (38), അലക്സാണ്ടർ ഷോർലോത് (43), ആരോൺ ഡൊന്നും (69) എന്നിവരാണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്. ഇതോടെ, നോർവേയ്ക്കായി ഹാളണ്ടിന്റെ ഗോൾനേട്ടം 40 മത്സരങ്ങളിൽ 39 ആയി.
ആർസനൽ മിഡ്ഫീൽഡർ മാർട്ടിൻ ഒഡേഗാർഡ് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തി ഹാളണ്ടിന്റെ നായകത്വത്തിൽ യോഗ്യതാ മത്സരങ്ങൾ കളിക്കുന്ന നോർവേ 2026 ലോകകപ്പിനു യോഗ്യത നേടുമെന്നാണു വിലയിരുത്തൽ. ഹാളണ്ട് ജനിക്കുന്നതിനും 2 വർഷം മുൻപ്, 1998ലായിരുന്നു ഇതിനു മുൻപ് നോർവേ ലോകകപ്പ് കളിച്ചത്.
ഗ്രൂപ്പ് ഐയിലെ 2–ാം മത്സരത്തിൽ ഇസ്രയേൽ 2–1ന് എസ്റ്റോണിയയെ തോൽപിച്ചു. ഗ്രൂപ്പ് ജെ മത്സരങ്ങളിൽ വെയ്ൽസ് 3–1ന് കസഖ്സ്ഥാനെയും നോർത്ത് മാസിഡോണിയ 3–0ന് ലിക്‌റ്റൻസ്റ്റൈനെയും തോൽപിച്ചു. ഗ്രൂപ്പ് എൽ മത്സരങ്ങളിൽ, ചെക്ക് റിപ്പബ്ലിക് 2–1ന് ഫറോ ഐലൻഡ്സിനെയും മോണ്ടിനെഗ്രോ 3–1നു ജിബ്രാൾട്ടറിനെയും തോൽപിച്ചു.
48 ടീമുകൾ മത്സരിക്കുന്ന ഇത്തവണത്തെ ലോകകപ്പിൽ യൂറോപ്പിൽനിന്ന് 16 ടീമുകൾക്കാണ് അവസരം. 12 ഗ്രൂപ്പ് ജേതാക്കൾക്കൊപ്പം 2–ാം സ്ഥാനക്കാർ തമ്മിലുള്ള പ്ലേ ഓഫ് ജയിക്കുന്ന 4 ടീമുകൾക്കു കൂടി യുഎസിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാം.