ADVERTISEMENT

പുതിയ കാഴ്ചകളും അനുഭവങ്ങളുമാണു നമ്മളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ എല്ലാ യാത്രകളും കാഴ്ചകളാൽ സമ്പന്നമാകണമെന്നില്ല. ഔദ്യോഗിക കാര്യങ്ങൾക്കു വേണ്ടി ചെയ്യുന്ന യാത്രകളാണെങ്കിൽ തിരക്കുകൾക്കിടയിൽ ആസ്വദിക്കാൻ കഴിഞ്ഞെന്നും വരില്ല. അങ്ങനെ വല്യ പ്രതീക്ഷകളൊന്നും ഇല്ലാതെയാണ് കൊച്ചിയിൽ നിന്നും ഫ്ലൈറ്റ് കയറിയത്. റെനോയുടെ മൂന്ന് ദിവസത്തെ  മീഡിയ ഡ്രൈവ് എന്നതിലുപരി മറ്റു കാഴ്ചകൾക്കൊന്നും അവിടെ സ്ഥാനമില്ലായിരുന്നു. ബെംഗളൂരുവില്‍ നിന്നും ആരംഭിച്ചു ഗോവയിൽ അവസാനിക്കുന്ന  മൂന്നു ദിവസത്തെ ഡ്രൈവ്. ബെംഗളൂരുവില്‍ ഫ്ലൈറ്റ് ഇറങ്ങി നേരെ പോയത് താജ് ഹോട്ടലിലേക്കാണ് ലഞ്ചിനും ഫ്ലാഗോഫിനും ശേഷം. റെനോയുടെ ക്വിഡ് ലഭിച്ചു ആദ്യ ദിവസത്തെ യാത്ര അവിടെ നിന്നും ആരംഭിക്കുകയായിരുന്നു. ബെംഗളൂരുവില്‍ തുടങ്ങി മഡിക്കേരി വരെയാണ് എത്തേണ്ടത്. ബെംഗളൂരുവിലെ ചീറിപ്പായുന്ന ഹൈവേകളിൽ  ഞാനും  ക്വിഡും അവിടെനിന്നും പരിചയപ്പെട്ട എന്റെ തമിഴ് സുഹൃത്തും യാത്ര തുടങ്ങി. ‍ഞങ്ങൾക്കൊപ്പം ഇരുപതോളം വാഹനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഒരുമിച്ചായിരുന്നില്ല യാത്ര. ബെംഗളൂരു–മൈസൂർ ഹൈവേയിലൂടെയുള്ള യാത്രകൾക്കിടയിൽ പല കന്നട ഗ്രാമങ്ങളും കടന്നുപോയി റോഡിനിരുവശവും ഒരേ വലിപ്പത്തിൽ നിർമിച്ചിരിക്കുന്ന ബഹു നില കെട്ടിടങ്ങൾ എല്ലാം കടന്നു മുന്നോട്ടു പോകുമ്പോൾ ഇരുട്ടു മൂടിയ മാനത്തു നിന്നും മഴയുമെത്തി തകർത്തു പെയ്ത മഴയിൽ കാഴ്ചകളെല്ലാം അവസാനിപ്പിച്ച് കൊടകിലേക്കു നീങ്ങി. കൊടക് ജില്ലയിലെ മഡിക്കേരിയിലാണ് ആദ്യ ദിവസത്തെ താമസം, മഴ കാരണം ഒരുപാട്  വൈകിയാണ് റിസോട്ടിലെത്തിയത് ഭക്ഷണത്തിനു ശേഷം എല്ലാവരും മുറിയിലേക്കു പോയി.

കുർഗ് ഗോവ റോഡ്
കുർഗ് ഗോവ റോഡ്

രണ്ടാം ദിവസം രാവിലെ തന്നെ യാത്ര ആരംഭിച്ചു.  ഇന്നു കിട്ടിയത് റെനോ കൈഗറായിരുന്നു ഓട്ടോമാറ്റിക് ഗിയര്‍ സിസ്റ്റമുള്ള വാഹനമായതിനാൽ  യാത്ര കൂടുതൽ  രസകരമായിരുന്നു. മഡിക്കേരിയിൽ നിന്നും ഗോകർണത്തേക്കുള്ള വഴികൾ ഒരുപാട് വളവുകൾ നിറഞ്ഞതായിരുന്നു ഹെയർപിന്നുകളിലൂടെയുള്ള ഡ്രൈവിങ് തന്നെയായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആദ്യ ദിവസം പോലെ കാഴ്ചകൾ നഷ്ടപ്പെടാതിരിക്കാനായി ഞങ്ങൾ കാണാനുള്ള കാഴ്ചകൾ തീരുമാനിച്ചു. ​എല്ലാ കാഴ്ചകളൊന്നു കാണാൻ കഴിയില്ല, യാത്രയ്ക്കിടയില്‍ മറ്റുള്ളവരുടെ സമയം അപഹരിക്കാതെ കാണാൻ കഴിയുന്ന ഇടങ്ങൾ അതായിരുന്നു ഞങ്ങൾ രണ്ടുപേരും ഗൂഗിളിൽ തിരക്കിയത്. പോകുന്ന വഴിയിലായിട്ടാണ് മുരുഡേശ്വർ ക്ഷേത്രം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ശിവ പ്രതിമയുള്ള ക്ഷേത്രം ലക്ഷമാക്കി ഞങ്ങൾ യാത്ര തുടർന്നു. ഞങ്ങൾ എന്നു പറയുമ്പോൾ ഞാൻ ഉള്‍പ്പടെ എഴു മലയാളികൾ ആ ഡ്രൈവിനുണ്ടായിരുന്നു രണ്ടു പേർക്കു വീതം ഓരോ കാർ നൽയിയപ്പോൾ എനിക്കു കിട്ടിയത് തമിഴ് സുഹൃത്തിനെയാണ്. 

ഗോകർണ ബീച്ച്
ഗോകർണ ബീച്ച്

വഴിയരികിലെ പേരറിയാത്ത ഹോട്ടലിലെ ഉച്ചഭക്ഷണവും വഴിയോരക്കാഴ്ചകളുമെല്ലാം കഴിഞ്ഞു വൈകിട്ട് അഞ്ചുമണിയോടെ ഗോകർണ്ണത്തെത്തി അവിടെ മറ്റൊരദ്ഭുതം ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു അതാണ് മറവന്തെ ബീച്ച്.  പന്‍വേൽ –കൊച്ചി കന്യകുമാരി ദേശീയ പാത 66 ന്റെ അരികിലായി കുന്താപൂരിനും മുരുഡേശ്വരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അറബിക്കടലിന്റെ തീരമാണ് മറവന്തെ. നീലാകശത്തിനു കീഴിൽ തിളങ്ങുന്ന തീരമുള്ള ഈ കടൽ സഞ്ചാരികൾക്കെന്നു പ്രിയപ്പെട്ടതാണു റോഡിനു മറുവശത്തുകൂടിയാണ് കൊല്ലൂർ സൗപർണിക നദി ഒഴുകുന്നത്. വളരെ ശാന്തമായ വൃത്തിയുള്ള ബീച്ച് എന്നുവേണം ഈ സ്ഥലത്തെ വിശേഷിപ്പിക്കാൻ. മറവന്തെ സമ്മാനിച്ച മനോഹരമായ സൂര്യാസ്തമയത്തിനു ശേഷം ‍ഞങ്ങൾ മുരുഡേശ്വർ ക്ഷേത്രത്തിലെത്തി. 123 അടി ഉയരത്തിൽ തീർത്ത ലോകത്തിലെ രണ്ടാമത്തെ ശിവ പ്രതിമ ആ കാഴ്ച കാണാൻ വേണ്ടിയാണ് എല്ലാവരും ഇവിടെയെത്തുന്നത് എന്നാൽ ആ പ്രതിമയുടെ അടുത്തേക്കെത്തുന്നതിനു മുൻപുള്ള  രാജ ഗോപുരം മറ്റൊരു അദ്ഭുതമാണ്. മൂവന്തി നേരത്തെ ആകാശത്തിൽ ഉയർന്നു നിൽക്കുന്ന ശിവനെ കണ്ട്  ഞങ്ങളുടെ താമസസ്ഥലത്തേക്കു നീങ്ങി ഇന്ന് താമസം കുംത എന്ന സ്ഥലത്താണ്. കുംതയിലുള്ള ഗംയം ബീച്ച് റിസോർട്ടിലായിരുന്നു താമസം. 

ഗോവ യാത്ര
ഗോവ യാത്ര

അൻപതിലധികം ഏക്കറിൽ പരന്നു കിടക്കുന്ന അതിമനോഹരമായ ബീച്ച് റിസോർട്ട്. റിസപ്ഷനിൽ നിന്നും കോട്ടേജുകളിലേക്ക് ബഗ്ഗിയിൽ വേണം പോകാൻ വാഹനം സഞ്ചരിക്കാനുള്ള വഴി പ്രത്യേകമായി നിർമിച്ചിട്ടുണ്ട് അതിന് ഇരു വശങ്ങളിലുമായി ചെറിയ മരങ്ങൾ വളർത്തിയിരിക്കുന്നു. മഴയുള്ള സമയത്ത് ഇവിടേക്കെത്തിയതു കൊണ്ടാകാം ഈ പച്ചപ്പിലൂടെയുള്ള നടത്തം ഒരു പ്രത്യക അനുഭവമായിരുന്നു. ഇവിടെ നട്ടു പിടിപ്പിച്ചിരിക്കുന്ന ചെടികൾ കൃത്യമായി  അവർ സംരക്ഷിക്കുന്നുമുണ്ട്, കൊഴിഞ്ഞു വീഴുന്ന ഇലകളും ചില്ലകളുമെല്ലാം കൃത്യ സമയത്തു തന്നെ വൃത്തിയാക്കി അതി മനോഹരമായിട്ടാണ് ഇവിടം സൂക്ഷിച്ചിരിക്കുന്നത്. ഒരു ദിവസത്തെ ഉറക്കത്തിനും പ്രൈവറ്റ് ബീച്ചിലെയും സ്വിമ്മിങ് പൂളിലേയും ബഹളങ്ങൾക്കും ശേഷം റിസോർട്ടിൽ നിന്നും ഇറങ്ങിയപ്പോൾ സമയം ഉച്ചയോട് അടുത്തിരുന്നു. 

ബോം ജീസസ് ബസലിക്ക
ബോം ജീസസ് ബസലിക്ക

ഇനി ലക്ഷ്യം ഗോവയാണ് 150 കിലോമീറ്ററിൽ താഴെ ദൂരമേ അങ്ങോട്ടുള്ളു. അതിനിടയിൽ വാഹത്തിന്റെ ഷൂട്ടുണ്ട് അതുകൊണ്ട് അതികം വേഗത്തിൽ പോകാൻ കഴിയില്ല. അങ്ങനെ വൈകുന്നേരം  നാലുമണിയോടെ  ഞങ്ങൾ പനജിയിലെ ഹോട്ടലിലെത്തി. അവിടെ നിന്നുമാണ് ഉച്ചഭക്ഷണം കഴിച്ചത്. വൈകുന്നേരത്തെ ഔദ്യോഗിക പരിപാടിയോടെ ഡ്രൈവ് അവസാനിച്ചു, ഇനി വേണം കാഴ്ചകൾ കാണാൻ  അങ്ങനെ ഞങ്ങൾ  രാത്രിയിലെ ഗോവൻ കാഴ്ചകളിലേക്കിറങ്ങി. ആഘോഷങ്ങളുടെ നഗരമായ ഗോവയിലെ രാത്രി കാഴ്ചകൾ വർണനകൾക്കതീതമാണ്. സഞ്ചാരികൾക്കു ഗോവ ഇത്രയ്ക്കിഷ്ടമാകാനുള്ള കാരണങ്ങളാണ് ‍ഞാൻ അവിടെ കണ്ടത്. എല്ലാവരിലും സന്താഷം, ആർത്തുല്ലസിക്കുന്ന യുവത്വം, സ്വന്തം കാര്യം നോക്കി നീങ്ങുന്ന സഞ്ചാരികൾ, കടൽക്കരയിലിരുന്നു കഥകൾ പറയുന്ന കമിതാക്കൾ... അങ്ങനെ വ്യത്യസ്തമായ ആളുകളുടെ സംഗമ കേന്ദ്രമാണിവിടം. അവർക്കെല്ലാം വേണ്ടതും ഇവിടെയുണ്ട്. അവധി ആഘോഷിക്കുന്നവർക്കായി ബീച്ചുകൾ, ചരിത്രം തേടുന്നവർക്കായി കഥകൾ കല്ലിൽ കെ‍ാത്തിവച്ചു പോർച്ചുഗീസ് പള്ളികളും കെ‍ാളോണിയൽ വീടുകളും, ഭാഗ്യം പരീക്ഷിക്കാൻ കാസിനോകൾ, സാഹസികർക്കായി പാരാസെയ്‍ലിങ്ങും ബനാന ബോട്ട് റൈഡുകളും... അങ്ങിനെ എതു സഞ്ചാരിയുടെയും ഉള്ളിൽ ഗോവ  നിറഞ്ഞു നിൽക്കും. അങ്ങനെ രാത്രി കാഴ്ചകളോടു വിട പറഞ്ഞു മുറിയിലേക്കെത്തി. നാളെ വൈകുന്നരമാണ് തിരികെ ഫ്ലൈറ്റ് അതിനുള്ളിൽ എന്തെല്ലാം കാണാൻ കഴിയുമോ അതൊക്കെ കാണണം.

മുരിടേശ്വർ ക്ഷേത്രം
മുരിടേശ്വർ ക്ഷേത്രം

രാവിലത്ത ഭക്ഷണത്തിനു ശേഷം ഒരു ടാക്സിയിൽ ഗോവയിലേക്കിറങ്ങി മൂന്നു ദിവസത്തെ ഡ്രൈവിനുശേഷം ഇന്നാണ് എല്ലാവരും ഒരുമിക്കുന്നത്. ഡ്രൈവിങ് സീറ്റിൽ നിന്നും മാറി കഥകളും കാഴ്ചകളുമായി ആദ്യമെത്തിയത് വടക്കൻ ഗോവയിലുള്ള അഗുഡ കോട്ടയിലാണ്.  പോർച്ചുഗീസ് പൈതൃകം നിറഞ്ഞു നിൽക്കുന്ന ചരിത്ര സ്മാരകങ്ങളിലൊന്നാണ് അഗുഡ ഫോർട്ട്. 17–ാം നൂറ്റാണ്ടിൽ ഡച്ചുകാരെ പ്രതിരോധിക്കാനായി പോർച്ചുഗീസുകാർ സ്ഥാപിച്ച ഈ കോട്ട സ്ഥിതി ചെയ്യുന്നത് നോർത്ത് ഗോവയിലെ മണ്ഡോവി നദിയുടെ തീരത്താണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇവിടത്തെ ശുദ്ധജല ഉറവയിൽ നിന്നും  കപ്പലുകളിൽ ജലം ശേഖരിച്ചിരുന്നു. പോർച്ചുഗീസ് ഭാഷയിൽ വെള്ളമുള്ളത് എന്നർഥം വരുന്ന അഗ്വാഡയിൽ നിന്നാണ് ഈ കോട്ടയ്ക്ക് ആ പേരു ലഭിച്ചത്. നൂറ്റാണ്ടുകൾക്കു മുൻപ് പണികഴിപ്പിച്ച വിസ്മയം എന്നതിലുപരി ഈ കോട്ടയ്ക്കു മുകളിൽ കയറി നിൽക്കുമ്പോൾ കാണുന്ന കാഴ്ചകളായിരുന്നു എനിക്ക് അദ്ഭുതമായി തോന്നിയത്. ഇനി അടുത്ത സ്ഥലം ഓൾഡ് ഗോവയാണ്  അതിനു മുൻപായി ഉച്ചഭക്ഷണം കഴിക്കണം. പ്രസിദ്ധമായ ഗോവൻ ഫിഷ് താലി കഴിച്ചു വലിയ അദ്ഭുതങ്ങൾ ഒന്നും തോന്നിയില്ലങ്കിലും ആ നാടിന്റെ രുചി, അത് അറിയാൻ കഴിഞ്ഞു എന്നു പറയാം. 

aguad-fort
അഗുഡ ഫോർട്ട്

ഇനി ഓൾഡ് ഗോവയിലെ കാഴ്ചകൾ

ഓള്‍ഡ് ഗോവയിലെ ആദ്യ കാഴ്ച ബോം ജീസസ് ബസലിക്കയായിരുന്നു. 1605 ൽ പണികഴിപ്പിച്ച ഈ ദേവാലയം ഗോവയുടെ ഗതകാല പ്രൗഢി വിളിച്ചോതുന്ന നിർമിതിയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടെയാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത്. വൈകുന്നേരമാകുന്നതോടെ സഞ്ചാരികളുടെ തിരക്കു കൂടി വരുന്നുണ്ടായിരുന്നു ബസലിക്കയുടെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന സേ കത്തീഡ്രലും ആർക്കിയോളജിക്കൽ മ്യൂസിയവുമാണ് ഇവിടത്തെ മറ്റു കാഴ്ചകൾ. ഏഷ്യയിലെ തന്നെ വലുപ്പമേറിയ കത്തീഡ്രലുകളിൽ ഒന്നായ സേ കത്തീഡ്രൽ  ഗോവയിലെ  പ്രശസ്തമായ മറ്റൊരു പോർച്ചുഗീസ് നിർമിതിയാണ്.

മറവന്തെ ബീച്ച്
മറവന്തെ ബീച്ച്
മുരിടേശ്വർ ക്ഷേത്രം
മുരിടേശ്വർ ക്ഷേത്രം

കത്തീഡ്രലിന് സമീപമാണു സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആർക്കിയോളജി മ്യൂസിയം. അൽഫോൻസോ ഡി അൽബുക്കിർക്കിന്റെ വെങ്കല പ്രതിമയാണ് മ്യൂസിയത്തിലേക്കു സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 400 വർഷത്തെ പോർച്ചുഗീസ് അധിനിവേശത്തിന്റെ തിരുശേഷിപ്പുകൾ ഇവിടെ കാണാം. മ്യൂസിയത്തിലെ കാഴ്ചകൾ കൂടി കഴിഞ്ഞപ്പോൾ എയർപോർട്ടിലെത്തേണ്ട നേരമായിരുന്നു. അങ്ങനെ ഔദ്യോഗിക യാത്രയ്ക്കിടെ കിട്ടിയ കാഴ്ചകളുടെ ഓർമകളുമായി തിരികെ നാട്ടിലേക്ക്.

English Summary:

Epic Road Trip Unveiled: From Bangalore's Bustle to Goa's Beachfront Beauty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com