ഊർജ പ്രതിസന്ധിക്കു പരിഹാരം ഹരിത ഹൈഡ്രജൻ: മന്ത്രി കെ.കൃഷ്ണൻകുട്ടി

Mail This Article
കൊച്ചി∙ കേരളത്തിന്റെ വർധിച്ചു വരുന്ന ഊർജ പ്രതിസന്ധിക്കു പരിഹാരം അക്ഷയ ഊർജവും ഹരിത ഹൈഡ്രജനും ആണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഗോള ഹൈഡ്രജൻ, പുനരുപയോഗ വൈദ്യുതോർജ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊർജ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ കേരളത്തിലും ഊർജ ഉപഭോഗം വർധിച്ചു. പക്ഷേ പഴയ ഊർജോൽപാദന രീതികൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്താനുഭവങ്ങൾ രൂക്ഷമാക്കുന്നു. അവിടെയാണ് പുനരുപയോഗ ഊർജ മാർഗങ്ങളുടെ പ്രസക്തി.
വൻകിട സൗരോർജ പദ്ധതികൾ കുറവാണെങ്കിലും വികേന്ദ്രീകൃതമായി മേൽക്കൂര സൗരോർജ പദ്ധതികളിൽ കേരളം മുന്നിലാണ്. വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിലും മുന്നിലെത്തി. ക്ലീൻ എനർജിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജനങ്ങൾ തന്നെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ മുന്നോട്ടു വരുന്നു. വെള്ളത്തിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന തരം ഫ്ലോട്ടിങ് സോളർ പദ്ധതികൾക്ക് കേരളം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കാറ്റിൽ നിന്നുള്ള വൈദ്യുതിക്കും പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഹരിത ഹൈഡ്രജൻ നയം അന്തിമ ഘട്ടത്തിലാണ്. പമ്പ്ഡ് സ്റ്റോറേജ് പദ്ധതിക്കുള്ള മാർഗ രേഖയും അംഗീകരിക്കുന്നതാണ്. സൗരോർജവും ചെറുകിട ജല വൈദ്യുത പദ്ധതികളും അക്ഷയ ഊർജ സ്രോതസ്സുകളും ബാറ്ററി സ്റ്റോറേജും എല്ലാം ചേർന്ന സമഗ്രമായ ഊർജ നയവും തയാറാവുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉച്ചകോടി മുൻ കേന്ദ്ര റിന്യൂവബിൾ എനർജി സെക്രട്ടറി ഭൂപീന്ദർ സിങ് ഭല്ല ഉദ്ഘാടനം ചെയ്തു.
ഊർജ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ മുഖ്യ പ്രഭാഷണം നടത്തി. അനെർട്ട് സിഇഒ നരേന്ദ്രനാഥ് വേലുരി, കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, ഭൂപിന്ദർ സിങ് ഭല്ല തുടങ്ങിയവർ പ്രസംഗിച്ചു. ഹൈഡ്രജൻ ഊർജ സ്രോതസ്സിന്റെ വ്യാപനത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി സിയാലും അനെർട്ടും ബിപിസിഎലും എനർജി മാനേജ്മെന്റ് സെന്ററും 3 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.