ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഐതിഹാസിക അധ്യായമാണ് ദണ്ഡി യാത്ര. മഹാത്മാ ഗാന്ധി ആവിഷ്കരിച്ച അഹിംസയിലൂന്നിയ നിയമലംഘനങ്ങളുടെ ഉപ്പായി തീർന്ന ദണ്ഡി യാത്ര, അവശ്യവസ്‌തുക്കൾക്കു വൻനികുതി ചുമത്തിയ ബ്രിട്ടിഷ് നിയമത്തോടുള്ള പ്രതിഷേധത്തിന്റെ മഹത്തായ യാത്രയാണ്. 1930 മാർച്ച് 12 മുതൽ ഏപ്രിൽ 6വരെ 24 ദിവസം നീണ്ട ഈ യാത്ര Salt March, ദണ്ഡി സത്യഗ്രഹം, ഉപ്പ് സത്യഗ്രഹം എന്നീ പേരുകളിലും അറിയപ്പെടുന്നു. 

വൻ നികുതി ചുമത്തി, ബ്രിട്ടിഷുകാർ വിൽക്കുന്ന ഉപ്പു മാത്രമേ രാജ്യത്ത് ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയോടെ ബ്രിട്ടിഷ് ഭരണകൂടം 1882ൽ പാസാക്കിയ നിയമം ഇന്ത്യക്കാരെ ഏറെ ബാധിച്ചു. ഇന്ത്യക്കാർക്ക് ഉപ്പ് ഉണ്ടാക്കാനോ, ശേഖരിക്കാനോ, വിൽക്കാനോ അനുമതി നിഷേധിക്കുന്നതായിരുന്നു നിയമം. ഇതുകൂടാതെ 1835ൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉപ്പു നികുതി പിന്നെയും കൂട്ടി. രാജ്യത്തെ നിർധനരെ ഏറ്റവുമധികം ബാധിക്കുന്നതാണെന്ന് കണ്ട് ഗാന്ധിജി ആ വിഷയം ഏറ്റെടുത്തു. ജനങ്ങളുടെ ഏറ്റവും അടിസ്‌ഥാന ഉപഭോഗ വസ്‌തുവായ ഉപ്പിൽപോലും ബ്രിട്ടിഷുകാർ ഉയർന്ന നികുതി ചുമത്തിയ നടപടി, പരസ്യമായി നിയമം ലംഘിക്കാൻ മഹാത്മജിയെ പ്രേരിപ്പിച്ച ഘടകമാണ്. കുത്തനെ കൂട്ടിയ ഉപ്പു നികുതിക്കെതിരെ നടത്തിയ പ്രതിരോധസമരത്തിന്റെയും അഹിംസാ മാർഗത്തിലൂന്നിയ ചെറുത്തുനിൽപ്പിന്റെയും ഭാഗമായി നടത്തിയ ഈ യാത്രയിലുടനീളം ഗാന്ധിജിയെക്കൂടാതെ അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരായ 78 പേരാണ് പങ്കെടുത്തത്. (80 പേർ യാത്രയിലുണ്ടായിരുന്നു എന്നും വാദമുണ്ട്.  യാത്രയ്ക്കിടെ രണ്ടു പേർ കൂടി പിന്നീട് ചേർന്നാണ് 80 പേരായത്). 

LISTEN ON

ദണ്ഡിയാത്രയ്‌ക്ക് തുടക്കം കുറിക്കാൻ 1930 മാർച്ച് 11ന് സബർമതീ തീരത്തു കൂടിയ സമ്മേളനത്തിൽ ‘ശത്രുവിന്റെമേൽ ഒരു തരി മണൽപോലും ഇടരുതെന്ന്’ ഗാന്ധിജി ആഹ്വാനം ചെയ്‌തു. ‘ഇത് എന്റെ അവസാനത്തെ യാത്രയായിക്കൂടെന്നില്ല’ എന്ന് ഗാന്ധിജി വികാരാധീനനായി പറഞ്ഞു. പതിവുപോലെ പ്രാർഥനയ്‌ക്കു ശേഷം മാർച്ച് 12ന്, 78 പേരുമായി സബർമതി ആശ്രമത്തിലെ ഹൃദയകുഞ്ചിൽനിന്ന് ദക്ഷിണ ഗുജറാത്തിലെ കടൽത്തീരഗ്രാമമായ ദണ്ഡിവരെ 387 കിലോമീറ്റർ യാത്ര ആരംഭിച്ചു. എല്ലാ  സ്ഥലങ്ങളിലും ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി. 4 ജില്ലകളും 48 ഗ്രാമങ്ങളും പിന്നിട്ട് യാത്ര ഏപ്രിൽ അഞ്ചിനു വൈകിട്ട് ദണ്ഡിയിലെത്തി. ആ രാത്രി പ്രാർഥനാപൂർവം അവിടെ കഴിച്ചുകൂട്ടിയതിനു ശേഷം അന്ത്യയാമത്തിൽ ഗാന്ധിജിയും സംഘവും കടലിൽ സ്‌നാനത്തിനായി ഇറങ്ങി. പിറ്റേന്ന്, 1930 ഏപ്രിൽ 6 രാവിലെ 8.30ന് ബ്രിട്ടിഷുകാരുടെ ഉപ്പു നിയമം ഗാന്ധിജി പരസ്യമായി ലംഘിച്ചു. ‘ഇതോടുകൂടി ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ അടിത്തറയാണ് ഞാൻ ഇളക്കുന്നത്’ എന്ന് ഗാന്ധി പ്രഖ്യാപിച്ചു. ആയുധരഹിതരായ ഗാന്ധിജിയെയും കൂട്ടരെയും നേരിടാൻ ദണ്ഡി കടപ്പുറത്ത് സായുധസേനയെയാണ് ബ്രിട്ടിഷ് ഭരണകൂടം വിന്യസിച്ചത്.   ദണ്ഡി കടപ്പുറത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പുകുറുക്കി നിയമലംഘനം നടത്തിയത് ഇന്ത്യയാകെ സ്വാതന്ത്ര്യസമരത്തിന് പുതിയ മുഖം നൽകി. 

സമരത്തിന്റെ അടുത്ത പടിയായി 40 കിലോമീറ്റർ അകലെ ധരാസനയിൽ ബ്രിട്ടിഷ് നിയന്ത്രണത്തിലുള്ള ഉപ്പു നിർമാണ ഫാക്ടറിയിലേക്ക് പ്രകടനം നടത്താൻ തയാറെടുക്കവേ, മേയ് നാല്  അർധരാത്രിയിൽ  ഗാന്ധിജി അറസ്‌റ്റിലായി. എന്നാൽ  അറസ്‌റ്റ് അനുയായികളെ കൂടുതൽ ആവേശംകൊള്ളിച്ചു. ഗാന്ധിജിയുടെ നിർദേശപ്രകാരം അബ്ബാസ് ത്യാബ്ജി നേതൃത്വം ഏറ്റെടുത്തെങ്കിലും അദ്ദേഹവും അറസ്റ്റിലായി. തുടർന്ന് സരോജിനി നായിഡു യാത്രയുടെ ചുക്കാൻ ഏറ്റെടുത്തു. ഉപ്പുസത്യഗ്രഹം ഇന്ത്യയാകെ കൊടുമ്പിരിക്കൊണ്ടു. സ്വാതന്ത്ര്യസമരത്തിന് കൂടുതൽ ഊർജം പകർന്നതായിരുന്നു ദണ്ഡിയാത്രയുടെയും ഉപ്പു സത്യാഗ്രഹത്തിന്റെയും ഏറ്റവും വലിയ നേട്ടം. വിചാരണ കൂടാതെ മാസങ്ങളോളം ജയിലിലിട്ട ഗാന്ധിജിയെ 1931 ജനുവരി 25ന് ആണു മോചിപ്പിച്ചത്. 1931ലെ ഗാന്ധി –ഇർവിൻ സന്ധിയോടെയാണ് ഉപ്പ് നിയമത്തിൽ മാറ്റം വന്നത്. 

LISTEN ON

യാത്രയിൽ പങ്കെടുത്ത മലയാളികൾ 
ദണ്ഡിയാത്രയിലും ഉപ്പു സത്യഗ്രഹ സമരങ്ങളിലും പങ്കാളിയായ 78 പേരിൽ 5 മലയാളികളുമുണ്ടായിരുന്നു. ശങ്കരൻ എഴുത്തച്ഛൻ എന്ന‍ ശങ്കർജി,  സി. കൃഷ്ണൻ നായർ, ടി. ടി. ടൈറ്റസ്, എൻ. പി. രാഘവ പൊതുവാൾ, താപ്പൻ നായർ (തപൻ നായർ) എന്നിവരാണ് ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച കേരളീയർ. തിരുവില്വാമലയിൽ ജനിച്ച ശങ്കർജി പിന്നീട് ഏറെക്കാലം താമസിച്ചത് മായന്നൂരിലാണ്. പത്തനംതിട്ട മാരാമൺ സ്വദേശിയായ ടൈറ്റസിനെ ഗാന്ധിജി ‘ടൈറ്റസ്ജി’ എന്നുവിളിച്ചു.  നെയ്യാറ്റിൻകരയിൽ ജനിച്ച കൃഷ്ണൻനായർ രണ്ടു തവണ ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു. ഷൊർണൂർ മഹാദേവമംഗലം നടുവിൽപ്പാട്ട് രാഘവ പൊതുവാൾ പിന്നീട് സ്വാശ്രയ ഗ്രാമങ്ങൾ എന്ന ഗാന്ധിയൻ ആശയത്തിനു വേണ്ടി നിലകൊണ്ടു. തമിഴ്നാട് സ്വദേശിയാണ് തപൻ നായർ എന്നു ചില രേഖകളിൽ കാണുന്നുണ്ടെങ്കിലം ഇദ്ദേഹം യഥാർഥത്തിൽ പാലക്കാട് സ്വദേശി താപ്പൻ നായരാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പാലക്കാട് രാമശ്ശേരി വടവട്ടത്ത് തറവാട്ടിലെ അംഗമായ ഇദ്ദേഹം തമിഴ്നാടിന്റെ പ്രതിനിധിയായ തപൻ നായർ എന്നാണ് മുൻപ് അടയാളപ്പെടുത്തിയിരുന്നത്. പണ്ട് മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്നു പാലക്കാട്.

English Summary:

Dandi March 95th Anniversary – Gandhi's Iconic Salt Satyagraha & Its Untold Stories. Salt Satyagraha, Gandhi's 95th Anniversary Defiance That Shook the British Empire.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com