കുതിച്ചുയർന്ന് കോഴിവില

Mail This Article
കണ്ണൂർ∙ വിപണിയിൽ മീൻ ലഭ്യത കുറഞ്ഞതോടെ റോക്കറ്റ് പോലെ കുതിച്ചുയർന്ന് കോഴിവില. മൂന്നാഴ്ച മുൻപ് 45 രൂപയുണ്ടായിരുന്ന ചില്ലറ വിൽപന വില ഇന്നലെ 135 രൂപയിലെത്തി. ഈസ്റ്ററും വിഷവും കൂടി എത്തിയതോടെയാണു കോഴിവില സാധാരണക്കാർക്ക് അപ്രാപ്യമാംവണ്ണം ഉയർന്നത്. മറ്റെല്ലാ ഭക്ഷ്യവസ്തുക്കളും നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുന്നുണ്ടെങ്കിലും കോഴിവിലയുടെ കാര്യത്തിൽ പരിശോധനയോ, നിയന്ത്രണമോ ഇല്ല.
വേനൽകാലത്ത് പൊതുവെ കോഴിയിറച്ചിക്കു വിൽപന കുറവാണ്. വിലയും കുറവ്. സമീപജില്ലകളിൽ പക്ഷിപ്പനി ബാധിച്ചതോടെ, മാർച്ച് ആദ്യ ആഴ്ചകളിലുണ്ടായ വിലയിടിവ് 45 രൂപയിലാണ് അവസാനിച്ചത്. എന്നാൽ 22ലെ ഒറ്റ ദിവസത്തെ ജനതാ കർഫ്യൂവോടെ കോഴിവില കയറി. കർഫ്യൂവിനു തലേന്ന് 60 രൂപയിലെത്തി. മൂന്നു ദിവസത്തിനുശേഷം 84, നാലാം ദിവസം 95 എന്നിങ്ങനെയായിരുന്നു വിലക്കയറ്റം.
രണ്ടു ദിവസത്തെ ഇടവേളയിൽ ഈസ്റ്ററും വിഷുവുമെത്തുന്നതിനാലാണു വില താഴാതെ നിൽക്കുന്നത്. പച്ചക്കറി വാങ്ങാൻ ഇടയ്ക്കിടെ പുറത്തിറങ്ങേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ കോഴിക്കടകളെ ആശ്രയിക്കുന്നവരുണ്ട്. ലോക്ഡൗൺ കാലത്തെ നിവൃത്തികേടിനെ കോഴിക്കച്ചവടക്കാർ ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമാണ്.
തിരക്ക് പിടിച്ച് മാർക്കറ്റ്
ലോക്ഡൗൺ കാലത്തെ ഈസ്റ്റർ ആഘോഷം ഉഷാറാക്കാൻ ആളുകൾ കൂട്ടത്തോടെ ഇറങ്ങിയതിനാൽ ഇന്നലെ വിപണിയിൽ തിരക്കുപിടിച്ച ദിനം. ഇരിട്ടിയിൽ പുലർച്ചെ മുതലുണ്ടായിരുന്നു ഇറച്ചിക്കടകൾക്കു മുൻപിലെ ക്യൂ. കർണാടകത്തിൽനിന്ന് ഇക്കുറി അറവുമാടുകൾ എത്താത്തതിന്റെ കുറവ് വിപണിയിലുണ്ടായിരുന്നു.
ചെറുപുഴയിലും ബീഫിനു ക്ഷാമമുണ്ടായിരുന്നു. എന്നാൽ ബീഫിന് ഒരിടത്തും വില കൂട്ടിയില്ല. എല്ലില്ലാത്തതിന് 320, എല്ലോടു കൂടിയതിന് 280 എന്നിങ്ങനെയായിരുന്നു വില. അതേസമയം, കോഴിക്കടകളിൽ കിലോയ്ക്ക് 10 രൂപ വരെ വർധന മിക്കയിടത്തുമുണ്ടായി. 130–135 നിരക്കിലായിരുന്നു വിൽപന. പാപ്പിനിശ്ശേരിയിൽ ചിലയിടത്ത് 140 രൂപവരെ ഈടാക്കി.