പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ പാർക്കിങ് ഓട്ടോകളുടെ വഴി അടച്ചു

Mail This Article
വടകര ∙ ദേശീയപാതയിൽ നിന്നുള്ള ഓട്ടോകൾക്ക് പുതിയ ബസ് സ്റ്റാൻഡ് റോഡിൽ പാർക്ക് ചെയ്യാൻ ഏറെ കടമ്പകൾ. ദേശീയപാതയിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡ് – എടോടി റോഡിലേക്ക് വൺവേ ആണെങ്കിലും ഓട്ടോകൾക്ക് സ്റ്റാൻഡിനു മുൻപിൽ വൺവേ ഇല്ലാതെ വരാൻ പൊലീസ് നേരത്തേ നൽകിയ മൗനാനുവാദം പിൻവലിച്ചതിനെ തുടർന്നാണിത്. ഈ വഴി തടഞ്ഞ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതു കാരണം ഓട്ടോകൾ നേരെ പോയി പാർക്ക് റോഡിലോ ലിങ്ക് റോഡിലോ കയറി പുതിയ സ്റ്റാൻഡിലേക്ക് എത്തുകയാണ്. ഇതിന് ഒരു കിലോമീറ്റർ അധിക സഞ്ചാരം വേണ്ടി വരുമെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ പരാതി.
അധികം ദൂരം ചുറ്റി സഞ്ചരിക്കാതിരിക്കാൻ ട്രാഫിക് പൊലീസ് നിർദേശിച്ച വഴി മോശമാണ്. ശ്രീമണി ബിൽഡിങ്ങിനു പിന്നിൽ, നഗരസഭയുടെ സ്ലാബിട്ട നടപ്പാത റോഡിലൂടെ കയറി ബസ് സ്റ്റാൻഡിനു മുൻപിലെത്താനാണ് പൊലീസ് പറയുന്നത്. ഇത് എളുപ്പവഴിയാണെങ്കിലും ദുർഘടമാണ്. ഉയരത്തിലുള്ള ദേശീയ പാതയിൽ നിന്ന് തിരിയുന്ന ഭാഗത്തെ ഓവുചാലിനു മുകളിൽ ഓട്ടോ കയറ്റാൻ ബുദ്ധിമുട്ടാണ്. ഇതു കഴിഞ്ഞ് നിരപ്പില്ലാത്ത നടപ്പാത റോഡിലൂടെ പോയി വീണ്ടും ടാറിടാത്ത ഭാഗത്തു കൂടെ പോകണം. ഇതുകാരണം പുതിയ ബസ് സ്റ്റാൻഡ് ഭാഗത്ത് ഓട്ടോകൾ കുറയുകയാണ്.
ദേശീയ പാതയിൽ പുതിയ ബസ് സ്റ്റാൻഡിനു സമീപം ആളെ ഇറക്കുന്ന ഓട്ടോകൾ ഇങ്ങോട്ടു വരാത്തതാണ് പ്രശ്നം. പുതിയ ബസ് സ്റ്റാൻഡ് – ദേശീയപാത ജംക്‌ഷനിൽ പതിവായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഓട്ടോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ട്രാഫിക് പൊലീസ് പറയുന്നു. വൺവേ വെട്ടിച്ച് ഓട്ടോകൾ പോകുന്നതിനു പിന്നാലെ മറ്റു വാഹനങ്ങൾ പോവുന്നതും പ്രശ്നമാണ്.