ചിറ്റാരിയിൽ കരിങ്കൽ ഖനനത്തിന് കാടു വെട്ടിത്തെളിച്ചു; പ്രതിഷേധം മറികടക്കാൻ ക്വാറിക്കാർ തന്ത്രം മെനയുന്നു

Mail This Article
വാണിമേൽ∙ ചിറ്റാരിയിൽ കരിങ്കൽ ഖനനം തുടങ്ങാനായി വിലയ്ക്കെടുത്ത സ്ഥലത്ത് ക്വാറിക്കാർ റോഡ് പണിതതിനു പുറമേ, പാറക്കൂട്ടങ്ങൾക്കിടയിലെ കാടുകൾ വെട്ടിത്തെളിയിച്ചു. വിലങ്ങാടിനോടു ചേർന്നു കിടക്കുന്നതും വനത്തോടു ചേർന്നുള്ളതുമായ പരിസ്ഥിതി ലോല പ്രദേശത്ത് ഖനനം അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഎം അടക്കമുള്ള കക്ഷികളെങ്കിലും പ്രതിഷേധത്തെ മറികടക്കാനുള്ള തന്ത്രങ്ങളുമായി ക്വാറിക്കാൻ മുന്നോട്ടു പോവുകയാണ്.നിലവിലുള്ള ലൈസൻസ് പ്രകാരം ഈ 31നു മുൻപ് പണി തുടങ്ങണമെന്നതിനാലാണ് ത്വരിതഗതിയിൽ ക്വാറിക്കാർ ഖനനത്തിനുള്ള നീക്കം പുരോഗമിപ്പിക്കുന്നത്.
ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പഞ്ചായത്ത് ഈ ക്വാറിക്കും ഖനനത്തിനും ലൈസൻസ് നൽകാതിരുന്നതാണെന്നും ലൈസൻസ് നിഷേധിച്ചതോടെ തിരുവനന്തപുരത്തു നിന്ന് ലൈസൻസ് സമ്പാദിച്ചാണ് ഖനനത്തിനുള്ള നീക്കം നടക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ പറഞ്ഞു. ഖനനത്തോടുള്ള എതിർപ്പിൽ സിപിഎമ്മിന് ആത്മാർഥതയുണ്ടെങ്കിൽ സർക്കാർ നൽകിയ അനുമതി റദ്ദാക്കിച്ചാൽ മതിയെന്നും സുരയ്യ പറഞ്ഞു.
വിവിധ രാഷ്ട്രീയ പാർട്ടികൾ ആദ്യം മുതൽ ഖനനത്തിന് എതിരായിരുന്നു. എന്നാൽ, അന്ന് സിപിഎമ്മിന്റെ സഹായം ഇവർക്ക് ലഭ്യമായതു കൊണ്ടാണ് തിരുവനന്തപുരത്തു നിന്ന് എല്ലാ രേഖകളും സംഘടിപ്പിക്കാൻ സാധിച്ചതെന്നും ഇപ്പോൾ ഖനനം അനുവദിക്കില്ലെന്ന നിലപാട് എടുത്തത് സ്വാഗതാർഹമാണെന്നുമാണ് ആദ്യം സമരം തുടങ്ങിയ സംഘടനകളുടെ നിലപാട്.സിപിഎം ക്വാറി കവാടത്തിൽ കൊടി നാട്ടിയതോടെ മറ്റു രാഷ്ട്രീയ കക്ഷികൾ തികഞ്ഞ മൗനത്തിലാണ്.