ADVERTISEMENT

തിരുവനന്തപുരം∙ 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു (ഐഎഫ്എഫ്കെ) തുടക്കം. ഐഎഫ്എഫ്കെ  ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിട പിടിക്കുന്നുവെന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തവണത്തെ പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പൊരുതുന്ന പലസ്തീൻ ജനതയോടു പിന്തുണ പ്രഖ്യാപിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യാതിഥി നടൻ നാനാ പടേക്കറും മറ്റ് അതിഥികളും ചേർന്ന് ദീപം തെളിച്ചു. കെനിയൻ സംവിധായിക വനുരി കഹിയുവിന് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം മേയർ ആര്യ രാജേന്ദ്രൻ സമ്മാനിച്ചു.  ഫെസ്റ്റിവൽ കാറ്റലോഗ് വി.കെ.പ്രശാന്ത് എംഎൽഎ നടൻ മധുപാലിനും അക്കാദമി ജേണലായ ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിനും നൽകി പ്രകാശിപ്പിച്ചു. 

മന്ത്രി സജി ചെറിയാൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡാ സെല്ലം, രാജ്യാന്തര മത്സര വിഭാഗം ജൂറി ചെയർപഴ്‌സനും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ എൻ.മായ, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പ്രസംഗിച്ചു. 

തുടർന്ന് ഉദ്ഘാടന ചിത്രമായ ‘ഗുഡ്ബൈ ജൂലിയ’ പ്രദർശിപ്പിച്ചു. മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ചിത്രം കാൻ ചലച്ചിത്രമേളയിൽ ഔദ്യോഗിക സിലക്‌ഷൻ ലഭിച്ച ആദ്യ സുഡാൻ ചിത്രമാണ്. കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് ജേതാവും കർണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാൽ നയിച്ച സ്ത്രീ താൽ തരംഗിന്റെ 'ലയരാഗ സമർപ്പണം' എന്ന സംഗീതപരിപാടിയും നടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്.

മലയാളത്തിൽ നല്ല വേഷം തരൂ: നാനാ പടേക്കർ
തിരുവനന്തപുരം∙ ‘സിനിമയിലെത്തിയിട്ട് 50 വർഷം. ഇന്നുവരെ ഒരു സംവിധായകനും മലയാളസിനിമയിലേക്ക് വിളിച്ചിട്ടില്ല..’ ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ പ്രമുഖ നടൻ നാനാ പടേക്കർ പറഞ്ഞു. 
‘ഇത്തവണ തിരുവനന്തപുരത്ത് വന്നപ്പോൾ ആദ്യം അടൂർ ഗോപാലകൃഷ്ണനെ പോയി കണ്ടു. അദ്ദേഹം ഒരു വേഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും റോൾ തരും’ നിറഞ്ഞ കയ്യടിക്കിടയിൽ അദ്ദേഹം പറഞ്ഞു.

ഷൂട്ടിങ്ങിനായി നേരത്തെ കേരളത്തിൽ വന്നിട്ടുണ്ട്. ഇത്തവണ അതിഥിയായി റസൂൽ പൂക്കുട്ടി ക്ഷണിച്ചപ്പോൾ പറഞ്ഞത് മലയാളത്തിൽ നല്ല വേഷം തന്നാൽ വരാമെന്നായിരുന്നു.  അടൂരിന്റെ വീട്ടിൽ അദ്ദേഹത്തിനൊപ്പം സമയം ചെലവിട്ടത് ഭാഗ്യമാണ്. റോൾ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ഭാഷ വികാരത്തിന് തടസ്സമല്ല. ഭൂമിയിലെ ഏക ഭാഷ സ്നേഹത്തിന്റേതാണെന്നും  പ്രസംഗത്തിന് ആമുഖമായി മലയാളത്തിൽ അദ്ദേഹം പറ​ഞ്ഞു.  

‘അന്നെനിക്കു പനിയായിരിക്കും കേട്ടോ...’
ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് ഇത്തവണ ഒരു പ്രമുഖ നടനെയാണ് ക്ഷണിച്ചതെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. അദ്ദേഹം തീയതി ചോദിച്ചു. 8 ആണെന്ന്  അറിയിച്ചപ്പോൾ പറഞ്ഞു, ‘അന്നെനിക്കു പനിയായിരിക്കും. വരാൻ പറ്റില്ല കേട്ടോ..’ നടന്റെ പേരു പറയാതെയായിരുന്നു രഞ്ജിത്തിന്റെ പ്രസംഗം. പിന്നീടാണ് ഇന്ത്യ കണ്ട വലിയ നടന്മാരിലൊരാളായ നാനാ പടേക്കറെ ക്ഷണിച്ചതെന്നും രഞ്ജിത് അറിയിച്ചു.

വീണ്ടും വരും: വനൂരി കഹിയുവി
വീണ്ടും കേരളത്തിലേക്ക് വരാനുള്ള വരാനുളള പ്രേരണയാണ് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരമെന്നു കെനിയൻ സംവിധായിക വനൂരി കഹിയുവി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com