ADVERTISEMENT

ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ ലോകത്ത് തന്നെ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. വായു - ജല മലിനീകരണ നിരക്കിന്റെ കാര്യത്തിലും രാജ്യം പിന്നിലല്ല. എന്നാൽ ഇക്കാര്യങ്ങളിലൊന്നും കാര്യമായ പുരോഗതി കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് 2024ലെ എൺവയോൻമെന്റൽ പെർഫോമൻസ് ഇൻഡക്സ്. വായു ഗുണനിലവാരം, പരിസ്ഥിതിക്ക് വിനാശകരമായ വാതകങ്ങളുടെ ബഹിർഗമനം, ജൈവവൈവിധ്യത്തിന്റെ വ്യാപ്തി എന്നിവ കണക്കിലെടുക്കുമ്പോൾ  ലോകത്ത് ഏറ്റവും മോശം അവസ്ഥയിലുള്ള അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

180 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ 27.6 പോയിന്റുമായി 176 -ാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാൻ, വിയറ്റ്നാം, ലാവോസ്, മ്യാന്മാർ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്. നിലവിൽ 176 -ാം സ്ഥാനത്താണെങ്കിലും 2022ലെ കണക്കുകളെ അപേക്ഷിച്ച് ഇന്ത്യയിലെ പാരിസ്ഥിക സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തൽ. 2022ൽ 180-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 58 സൂചകങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. 

pollution

ഈ വർഷമാണ് ജൈവവൈവിധ്യവും ആവാസ വ്യവസ്ഥയും എന്ന വിഭാഗം പാരിസ്ഥിതിക പ്രകടനം വിലയിരുത്താനായി സൂചകങ്ങളിൽ ഉൾപ്പെടുത്തിയത്. സംരക്ഷിത മേഖലകൾ കെട്ടിട നിർമാണത്തിനും കൃഷിക്കുമായി അനധികൃതമായി കയ്യേറ്റം ചെയ്യപ്പെടുന്ന സാഹചര്യം കണക്കാക്കിയാണ് ജൈവവൈവിധ്യവും സൂചകമായി തിരഞ്ഞെടുത്തത്. ജല ഗുണനിലവാരം, മാലിന്യ സംസ്കരണം, പാരിസ്ഥിതിക ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം സൂചകങ്ങളിൽ ഉൾപ്പെടുന്നു. വ്യത്യസ്ത സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ് പ്രകാരം കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിൽ മാത്രമാണ് അവസാന പത്തിൽ ഇന്ത്യ ഉൾപ്പെടാതിരുന്നത്. 

വായു ഗുണനിലവാരത്തിന്റെ കാര്യത്തിൽ 177-ാം സ്ഥാനവും വാതക ബഹിർഗമനത്തിൽ 172 -ാം സ്ഥാനവുമാണ് രാജ്യം നേടിയത്. കൽക്കരിയെ അമിതമായി ആശ്രയിക്കുന്നതാണ് പല സൂചകങ്ങളിലും മോശം പ്രകടനം കാഴ്ചവയ്ക്കുന്നതിലേക്ക് ഇന്ത്യയെ നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. വായു മലിനീകരണത്തിന്റെയും ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്റെയും അളവ് വർധിക്കുന്നതിന് കൽക്കരി ഉപയോഗം ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. ജൈവവൈവിധ്യത്തിൽ 178 -ാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയെങ്കിലും ശേഖരിച്ച വിവരങ്ങൾ അപൂർണമാകാം എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

പുകമറ: ഗാസിപ്പുർ മാലിന്യ മലയിൽ നിന്നുയരുന്ന പുക. ചിത്രം: എഎഫ്പി
പുകമറ: ഗാസിപ്പുർ മാലിന്യ മലയിൽ നിന്നുയരുന്ന പുക. ചിത്രം: എഎഫ്പി

കാലാവസ്ഥ വ്യതിയാന സൂചികയിൽ 133 -ാം സ്ഥാനത്താണ് ഇന്ത്യ എന്നത് ആശ്വാസം നൽകുന്നുണ്ട്. ഊർജ പുനരുപയോഗത്തിനായി നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നു എന്നതിന്റെ തെളിവായാണ് ഇതിനെ കണക്കാക്കുന്നത്. മാലിന്യനിർമാർജനം, വനം, കാർഷികം എന്നീ സൂചകങ്ങളിലും ഇന്ത്യ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. രാജ്യത്തിന്റെ പാരിസ്ഥിതിക പ്രകടനങ്ങൾ മെച്ചപ്പെടുത്താനും വ്യത്യസ്ത രംഗങ്ങളിൽ സുസ്ഥിരത ഉറപ്പാക്കാനും പരിസ്ഥിതിക്കു വേണ്ടി പ്രതിവർഷം 160 ബില്യൺ ഡോളറിന്റെ സാമ്പത്തിക നിക്ഷേപമെങ്കിലും വേണ്ടി വരുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

1990 ലെ നിലയേക്കാൾ 59 ശതമാനം ഹരിതഗൃഹ വാതക ഉദ്‌വമനം കുറച്ചുകൊണ്ട് എസ്റ്റോണിയയാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. 75.3 ആണ് എസ്റ്റോണിയയുടെ സ്കോർ. യേൽ സെൻ്റർ ഫോർ എൻവയോൻമെന്റൽ ലോ ആൻഡ് പോളിസിയും കൊളംബിയ സെന്റർ ഫോർ ഇന്റർനാഷനൽ എർത്ത് സയൻസ് ഇൻഫർമേഷൻ നെറ്റ്‌വർക്കും ചേർന്നാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.

English Summary:

India's Environmental Crisis: Ranked 176th Worldwide, Urgent Action Needed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com