ADVERTISEMENT

ലണ്ടൻ ∙ കേരളത്തിൽ നിന്ന് കുടിയേറിയെ തനിക്ക് ആഷ്ഫോർഡ് പോലൊരു മണ്ഡലത്തെ പാർലമെന്‍റിൽ പ്രതിനിധീകരിക്കാനായതിൽ സന്തോഷമെന്ന് ബ്രിട്ടിഷ് പാർലമെന്‍റിലെ കന്നി പ്രസംഗത്തിൽ സോജൻ ജോസഫ് പറഞ്ഞു.  ബ്രിട്ടിഷ് പാർലമെന്‍റിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായ സോജൻ ജോസഫ് കർഷകരുടെ പ്രശ്നങ്ങളും ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തി.  ആഷ്ഫോർഡ് മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളിൽ കർഷകർ നേരിടുന്ന തൊഴിലാളി ക്ഷാമവും വർധിച്ച എനർജി ചെലവും സോജൻ പാർലമെന്‍റിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നു. പുതിയ സർക്കാർ ആരംഭിക്കാനിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടിഷ് എനർജി കമ്പനിയുടെ പ്രവർത്തനം ഈ പ്രശ്നത്തിന് ഭാവിയിൽ പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. 

ടൂറിസം, ട്രെയിൻ സ്റ്റേഷൻ, ജിപി സർജറികൾ, ഡന്‍റിസ്റ്റ്, ഹൗസിങ്, റോഡുകൾ, സ്കൂളുകൾ എന്നിവയുടെ എല്ലാം വികസനത്തിനായി പാർലമെന്‍റിലും പുറത്തും പ്രയത്നിക്കും. ആഷ്ഫോർഡിന്‍റെ 136 വർഷത്തെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ലേബർ പാർട്ടിയെ പാർലമെന്‍റിൽ പ്രതിനിധീകരിക്കാനായതിൽ അഭിമാനമുണ്ടെന്ന് സോജൻ വ്യക്തമാക്കി. ആഷ്ഫോഡിലെ ജനങ്ങൾ വലിയ മാറ്റത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും അതിനായാകും തന്‍റെ എല്ലാ പ്രവർത്തനങ്ങൾ.  ആഷ്ഫോർഡിൽനിന്നും ലണ്ടനിലേക്ക് എത്താൻ നൽകേണ്ടിവരുന്ന വൻ ട്രെയിൻ ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ, എംപി എന്ന നിലയിൽ ആദ്യ യാത്രയ്ക്കായി 93 പൗണ്ട് ടിക്കറ്റിനായി നൽകിയ അനുഭവം പങ്കുവച്ച് സോജൻ പാർലമെന്‍റിൽ അവതരിപ്പിച്ചു. 

വിഡിയോ ദൃശ്യം.
വിഡിയോ ദൃശ്യം.

വികസന സ്വപ്നങ്ങൾ പങ്കുവച്ചും വോട്ടർമാർക്കും പാർട്ടിപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും തന്‍റെ മുൻഗാമികൾക്കുമെല്ലാം നന്ദിപറഞ്ഞായിരുന്നു സോജന്‍റെ ആദ്യത്തെ പ്രസംഗം. ആഷ്ഫോഡിലെ വില്യം ഹാർവി ഹോസ്പിറ്റലിലെ രോഗികളുടെ ബാഹുല്യവും സ്റ്റാഫിന്‍റെ കുറവുമെല്ലാം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ സോജൻ 22 വർഷത്തെ എൻഎച്ച്എസ് നഴ്സിങ് അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇത് തന്‍റെ മുന്തിയ പരിഗണനാ വിഷയമായിരിക്കുമെന്ന് വ്യക്തമാക്കി. ആഷ്ഫോർഡിലെ മുൻ എംപിയും മുതിർന്ന ടോറി നേതാവുമായ ഡാമിയൻ ഗ്രീൻ മണ്ഡലത്തിനായി ചെയ്ത സേവനങ്ങൾക്കും വികസന സംഭാവനകൾക്കും  നന്ദിപറഞ്ഞു. 

പൊതുമേഖലാ സ്ഥാപനങ്ങൾ പ്രത്യേകിച്ച് എൻഎച്ച്എസ് നേരിടുന്ന പ്രശ്നങ്ങൾ അതീവ ഗൗരവത്തോടെ പരിഗണിക്കണമെന്നും  ഒരു മെന്‍റൽ ഹെൽത്ത് നഴ്സ് എന്ന നിലയിൽ എൻഎച്ച്എസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ താൻ നേരിട്ട് അനുഭവിക്കുന്നവയാണ്. ആവശ്യത്തിനും ഫണ്ടും സ്റ്റാഫും ഇല്ലാത്ത അവസ്ഥ പരിഹരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ എൻഎച്ച്എസിനെ പ്രാപ്തമാക്കണമെന്നും സോജൻ കൂട്ടിച്ചേർത്തു.  ഏഴര മിനിറ്റാണ് സോജൻ പാർലമെന്‍റിൽ പ്രസംഗിച്ചത്. 

English Summary:

Malayali Sojan's First Speech in British Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com