യുകെയിൽ ഇന്ത്യൻ വംശജയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ കണ്ടെത്തിയ സംഭവം: ഭർത്താവിന്റെ മാതാപിതാക്കൾ ഡൽഹിയിൽ പിടിയിൽ

Mail This Article
ലണ്ടൻ ∙ യുകെയിൽ ഇന്ത്യൻ വംശജയായ യുവതി ഹർഷിത ബ്രെല്ല (24) കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് പങ്കജ് ലാംബയുടെ (23) പിതാവ് ദര്‍ശന്‍ സിങും അമ്മ സുനിലുമാണ് അറസ്റ്റിലായത്. മാതാപിതാക്കളെ അറസ്റ്റ് ചെയ്ത വിവരം സൗത്ത് വെസ്റ്റ് ഡിസിപി സുരേന്ദ്ര ചൗധരിയാണ് സ്ഥിരീകരിച്ചത്.
കേസിലെ മറ്റൊരു പ്രതി എന്ന് സംശയിക്കുന്ന പങ്കജ് ലാംബയുടെ സഹോദരി ഉമ ഒളിവിലാണ്. ഗാര്‍ഹിക പീഡനം, സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് മാതാപിതാക്കളുടെ പേരിലുള്ളത്. കേസിലെ മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി ഡൽഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
യുകെയിലെ നോർത്താംപ്ടൺക്ഷറിൽ താമസിച്ചിരുന്ന ഹർഷിത ബ്രെല്ല കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പങ്കജ് ലാംബയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി നോർത്താംപ്ടൺക്ഷർ പൊലീസ് അറിയിച്ചു. ഇയാൾ രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. നവംബർ 14നാണ് ഇൽഫോഡിൽ പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയിൽനിന്ന് ഹർഷിതയുടെ മൃതദേഹം കണ്ടെത്തുന്നത്.
ഇതിനു 4 ദിവസം മുൻപ്, ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്ന് നോർത്താംപ്ടൺക്ഷർ പൊലീസ് ചീഫ് ഇൻസ്പെക്ടർ പോൾ കാഷ് പറഞ്ഞു. കൊലപാതകത്തിനു ശേഷം നോർത്താംപ്ടൺക്ഷറിൽനിന്ന് ഇയാൾ കാറിൽ മൃതദേഹം ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിൽ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
ഹർഷിത ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി പൊലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് കോർബിയിലെ സ്കെഗ്നെസ്സ് വോക്കിലെ ഇവരുടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. എന്നാൽ വീട്ടിൽ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇൽഫോഡിൽ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം.
തുടർന്ന് ഏപ്രിലിൽ ഡൽഹിയിൽനിന്നു യുകെയിലേക്കു താമസം മാറി. അന്വേഷണത്തിനിടെ ഹർഷിത ഗാർഹിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇരുവരും വഴക്കിട്ടിരുന്നതായും അയൽവാസികൾ പറഞ്ഞു. പങ്കജിന്റെ പീഡനത്തെ തുടർന്ന് ഹർഷിത മുൻപ് വീട്ടിൽ നിന്ന് ഓടിപ്പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തുക ആയിരുന്നുവെന്ന് ഹർഷിതയുടെ കുടുംബം പറയുന്നു. പങ്കജിന്റെ ക്രൂരമായ പെരുമാറ്റത്തെ കുറിച്ച് ഓഗസ്റ്റിൽ ഹർഷിത പിതാവിനോട് പരാതി പറഞ്ഞിരുന്നു.