ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നിർമാണമേഖലയിൽ സുപരിചിതമാണ് ഫെറോസിമന്റ് ഉൽപന്നങ്ങൾ. തുടക്കത്തിൽ റാക്കുകളും കബോഡുകളുമായിരുന്നെങ്കിൽ ഇപ്പോൾ അതിന്റെ സാധ്യതകൾ വർധിച്ചിരിക്കുകയാണ്. ഇന്റീരിയർ വർക്കുകൾക്ക് പ്ലൈവുഡ്, മൾട്ടിവുഡ് പോലുള്ള നിർമാണ സാമഗ്രികൾക്കു പകരമായി ഫെറോസിമന്റ് അപ്ഗ്രേഡായിരിക്കുന്നു. ഈടും ഉറപ്പും ഇവയെക്കാൾ ഒരുപടി മുന്നിൽത്തന്നെ. 

ഫെറോസിമന്റ് പാർട്ടീഷൻ ഒരിഞ്ചു ഫ്രെയ്മിൽ മുക്കാൽ ഇഞ്ച് കനത്തിലാണ് സാധാരണയായി ചെയ്തുവരുന്നത്.

ഗുണത്തിലും ബലത്തിലും ഒരിഞ്ചും മുക്കാലിഞ്ചുമായി വലിയ അത്തരമൊന്നുമില്ല. പ്ലഗ്ഗുകളുടെ ഉപയോഗസാധ്യത കണ്ടുകൊണ്ടാണ് ഫ്രെയിമിന് ഒരിഞ്ചു കനംകൊടുക്കുന്നത്. 

കനംകുറഞ്ഞ ആണി /കമ്പി, വയർമെഷ്, എംസാന്റ്, സിമന്റ് ഇത്രയുമാണ് ഫെറോസിമന്റ് മിക്സിങ് ചേരുവകൾ. ഓർഡറനുസരിച്ച് അളവെടുത്താണ് സ്ലാബുകളും മറ്റും വാർത്തെടുക്കുക. ഓരോ വീടിന്റെയും വീട്ടുകാരുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായതു കൊണ്ടു തന്നെ ഫിറ്റിങ്സിന്റെ രൂപഭാവങ്ങളിലും മാറ്റംവരും. 2 ചട്ടി എംസാന്റിന് ഒരു ചട്ടി സിമന്റ് എന്നതു നിർബന്ധമാണ്. 10–14 സൈസിലധികം കനമുള്ള കമ്പികൾ ഗുണകരമല്ലെന്നു മാത്രമല്ല. വേണ്ടത്ര കവറിങ് കിട്ടാത്തതിനാൽ താമസിയാതെ തുരുമ്പെടുത്തു നശിക്കാനും സാധ്യതയേറും. 

ആറിഞ്ച് അകലത്തിൽ കമ്പികെട്ടി, മുകളിൽ മെഷ്‌വച്ച്, വാട്ടർ ലെവലിൽ അടിഭാഗത്തു സിമന്റു മാത്രം കലക്കി മിനുസപ്പെടുത്തി 1x1 ചാനൽ വച്ച് ഓയിൽ ചെയ്ത് സിമന്റും മണലും കലക്കി, നന്നായി അമർത്തിയാണിതിന്റെ നിര്‍മാണം. ക്യൂറിങ് ചെയ്യുന്നതിലും സമയത്തിലും യാതൊരുവിധ പോരായ്മയും ഉണ്ടാകാൻ പാടില്ല. വലിയ ടാങ്കിൽ വെള്ളം നിറച്ച് സ്ലാബുകൾ ഒരാഴ്ച അതിലിട്ടു വയ്ക്കണം. ഇങ്ങനെ ചെയ്തെടുത്ത സ്ലാബുകളുടെ ഉറപ്പിനെക്കുറിച്ചു പിന്നീട് ആശങ്കപ്പെടേണ്ടി വരില്ല. കിച്ചൺ സ്ലാബ് ഉറപ്പിച്ച ശേഷം നാലഞ്ചു പേർ അതിനു മുകളിൽ കയറി നിന്നാണ് തുടർന്നുള്ളവ െചയ്യുന്നത്. അത്രയും ബലം എന്തായാലും ഉറപ്പാക്കാനാകും. 100 സെമീ സ്ലാബിനടിയിൽ സപ്പോർട്ട് കൊടുത്താൽ എത്ര ഭാരം വേണമെങ്കിലും ഫെറോസിമന്റ് താങ്ങും. നിർമാണം കൃത്യമാണെങ്കിൽ പതിനഞ്ചോ ഇരുപതോ വർഷത്തേക്കു യാതൊരു കേടുപാടും വരില്ലെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. 

പതിനെട്ടോ ഇരുപതോ വർഷം മുൻപു താൻ ചെയ്ത വർക്കുകൾ ഇന്നും അതേ ഗുണഗണങ്ങളോടെ നിലനിൽക്കുന്നുവെന്ന് രണ്ടു പതിറ്റാണ്ടോളമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട പുത്തൻചിറ കണ്ണിക്കുളങ്ങരയിലെ ‘ഫെറോസിമന്റ് വർക്സ്’ ഉടമ ഷെമീർ പറയുന്നു. 

കിച്ചൺ മോഡുലർ രീതിയിൽ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. 50 സെ.മീ കട്ടയും അതിനു മുകളിൽ 58 സെമീ സ്ലാബും വച്ചാണു തുടങ്ങുക. മുൻപ് നിലത്തോടു ചേർന്നാണ് കിച്ചൺ ചെയ്തിരുന്നെങ്കിൽ ഇന്നത് പത്തു സെമീ ഉയർത്തിയാണ് നിർമിക്കുന്നത്. ഇതുവഴി അടിവശം തുടച്ചു വൃത്തിയാക്കാൻ കഴിയുന്നു. സിമന്റുചാന്തിൽ പണികൾ ചെയ്യുന്നതുകൊണ്ട് മൂന്നു ദിവസത്തെ ക്യൂറിങ്ങെങ്കിലും വേണ്ടി വരും. 

മൾട്ടിവുഡ് ഉപയോഗിച്ച് 2 ലക്ഷം രൂപയ്ക്കു ചെയ്യുന്നത് ഫെറോസിമന്റിൽ മുപ്പതിനായിരത്തിൽ ഒതുക്കാൻ കഴിയുമെന്ന് ആ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സ്ക്വയർഫീറ്റ് കണക്കിൽ മൾട്ടിവുഡിന് രണ്ടായിരവും പ്ലൈവുഡിന് ആയിരവും രൂപ വേണ്ടിവരുന്നയിടത്ത് ഫെറോസിമെന്റിനു വരുന്നത് 80–100 രൂപയാണ്. അതുപോലെ മൂന്നു ഡോർ വാർഡ്രോബ് ചുമരിൽ ചെയ്യുമ്പോൾ 5000 രൂപയാകും. 

1000–1500 സ്ക്വയർ ഫീറ്റ് വീട്ടിൽ അത്യാവശ്യം ഇന്റീരിയർ ചെയ്യാൻ (കിച്ചൺ, വാർഡ്രോബ്, കബോർഡ്സ്) 25000 രൂപയിൽ താഴെ മാത്രമേ ചെലവു വരൂ. 

ചുമർ അലമാരകളിലും ഷെൽഫുകളിലും സ്ലൈഡിങ് ഡോർ സംവിധാനം ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. മൾട്ടിവുഡോ, അലുമിനിയമോ ഇതിനുപയോഗിക്കുന്നു. പുട്ടിയിട്ട് മരത്തിന്റെ നിറം കൊടുക്കുന്നതും പതിവായിട്ടുണ്ട്. അതുപോലെ ടിവി യൂണിറ്റ് 28000–30000 രൂപ വേണ്ടിവരുന്നിടത്ത് ഫെറോയൂണിറ്റിന് നാലായിരമേ വരൂ. 

ഷെൽഫ് ആവശ്യം നോക്കിയാണു നിർമിക്കേണ്ടത്. 600 – 650 സ്ക്വയർഫീറ്റുള്ള പ്രധാനമന്ത്രി ആവാസ് യോജനപ്രകാരമുള്ള വീടുകൾക്ക് ഫെറോസിമന്റ് ഇന്റീരിയര്‍ വലിയ സഹായമാകും. 

കടപ്പാട്

ഷെമീർ,

ഷിഫാ ഫെറോസിമന്റ് വർക്ക്, ഇരിങ്ങാലക്കുട

English Summary:

Cost Effective Home Furnishing Using Ferocement- New Trends

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com