ADVERTISEMENT

അവളെ എങ്ങനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നയാൾക്കറിയില്ലായിരുന്നു. ഈ സങ്കടം കാണാതിരിക്കാനാണ് അയാൾ അറിഞ്ഞ കാര്യങ്ങൾ അവളിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിച്ചത്. പക്ഷെ എല്ലാം അറിഞ്ഞേ തീരൂ എന്നവൾ വാശി പിടിച്ചു...!

"എന്റെ മുഹാജിർ... എന്തൊരു വിധിയാടാ തുടച്ചു കൊണ്ട് കീർത്തി പിന്നെ പതിയെ എഴുന്നേറ്റു. മേശപ്പുറത്ത് നിന്നും തൊപ്പിയെടുത്ത് വെച്ചു. ഇത്രയൊക്കെ ചോദ്യം ചെയ്തിട്ടും ഈയൊരു കാര്യം തനിക്ക് മാർഗരറ്റിനെക്കൊണ്ട് പറയിക്കാനായില്ലല്ലോ എന്ന പരാജയ ചിന്ത അവളെ വന്ന് പൊതിഞ്ഞു കഴിഞ്ഞിരുന്നു.

അവൾ പറഞ്ഞു: "ദിലീപേട്ടാ... നിങ്ങളെ ഉപയോഗിച്ച് ഈ ജയിലിട്ടു തന്നെ ശങ്കറിനെ തീർക്കാനായിരിക്കും ദേവാനന്ദിന്റെ പ്ലാൻ. അത് ചെയ്യരുത്. 3 പെണ്മക്കളാണയാൾക്ക്. രഹസ്യങ്ങൾ രഹസ്യങ്ങളായിത്തന്നെ അവശേഷിക്കണമെങ്കിൽ അതറിയാവുന്നവരെ കൊന്ന് തള്ളണം എന്ന കൺസപ്റ്റിൽ വിശ്വസിച്ചിരുന്ന സമയത്ത് പോലും ഞാനയാളെ കൊല്ലാതെ വിട്ടത് ആ മക്കളെയോർത്താണ്. ജയിലിലാണെങ്കിലും അച്ഛൻ ഉണ്ട് എന്നത് പെൺകുട്ടികൾക്ക് ഒരു ധൈര്യമാണ് എന്ന കാര്യം ഞാൻ മറക്കരുതല്ലോ." ഇതും പറഞ്ഞ് കീർത്തി പുറത്തേക്ക് നടന്നു.

"കീർത്തീ..." ദിലീപ് കുമാർ വിളിച്ചു. അവൾ തിരിഞ്ഞു നോക്കി. അയാൾ എഴുന്നേറ്റ് അവൾക്കടുത്തേക്ക് നടന്നെത്തി. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:

"നീ സൂക്ഷിക്കണം. നിനക്കെതിരെ ദേവാനന്ദ് വളരെ വിപുലമായ നീക്കങ്ങളാണ് പ്ലാൻ ചെയ്യുന്നത്."

"അറിയാം ദിലീപേട്ടാ... ആ ടെൻഷൻ എനിക്കുണ്ട്. ഇരുളടഞ്ഞ ഒരു ഭാവിയാണ് എന്റേത്. എന്റെ കുടുംബത്തിന്റെ സ്ഥിതിയും കഷ്ടത്തിലാകും. എന്ത് ചെയ്യണമെന്നറിയില്ല." 

തോൽവി സമ്മതിച്ച മട്ടായിരുന്നു അവളുടേത്. അവളിൽ അത്തരമൊരു ശരീര ഭാഷ അയാൾ ആദ്യമായി കാണുകയാണ്.

അവൾ അവിടം വിട്ടു. നേരെ നടന്നു ചെന്ന് വണ്ടിയിൽ കയറി.

"സ്റ്റേഷനിലേക്ക് വിട്ടോ." അവൾ ഡ്രൈവറോട് പറഞ്ഞു.

ജയിൽ കോംബൗണ്ടിൽ നിന്നും വണ്ടി പുറത്ത് കടന്നു. ഒട്ടും വൈകാതെ വണ്ടി കണ്ടെയ്‌നർ റോഡിന്റെ വിജനതയിലേക്ക് പ്രവേശിച്ചു. പൊടുന്നനെ  എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ഒരു ലോറി പാഞ്ഞു വന്ന് വണ്ടിയിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ വണ്ടി തെറിച്ച് റോഡിൽ കുത്തി മറിഞ്ഞു. ഡ്രൈവറുടെയും കീർത്തിയുടെയും ദീനരോദനം അന്തരീക്ഷത്തിൽ ഉയർന്നു. റോഡ് ഒരു രക്തക്കളമായി മാറി. അതിവേഗം വളവുകൾ തിരിഞ്ഞ് ലോറി അപ്രത്യക്ഷമായി.

ഈ സമയം സബ് ഇൻസ്‌പെക്ടർ പ്രസാദിനോടും അന്വേഷണ സംഘത്തിലെ മറ്റ് ചില ഉദ്യോഗസ്ഥരോടും നടന്ന കാര്യങ്ങൾ വിശദീകരിക്കുകയിരുന്നു മാർഗരറ്റ്. കാമ്പസിലെ കലോത്സവം നടന്ന രാത്രി മുതലുള്ള കാര്യങ്ങൾ അവർ അന്വേഷണ സംഘത്തിന് മുൻപാകെ ഒരു പതർച്ചയും ആശങ്കയും ഭയവുമില്ലാതെ തുറന്ന് പറയുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തിയ മുഹാജിറാകുന്ന പ്രിയ പുത്രനെ പോലെയാണ് ആ കാമ്പസ് വരവേറ്റത്. ഏറെ കാലത്തിന് ശേഷം മകനെ കണ്ട് മുട്ടിയ ഒരു മാതാവിനെ പോലെ ആ കാമ്പസ് അയാളെ മാറോടണച്ചു. ആ മണ്ണിൽ കാൽ തൊട്ടപ്പോൾ താനാ പഴയ മുഹാജിറായി മാറുകയാണെന്ന് അയാൾക്ക് തോന്നി. അതങ്ങനെയാണല്ലോ. പഠിപ്പിച്ച് ആളാക്കിയ അധ്യാപകർക്ക് മുന്നിൽ, ഏത് ഉന്നതനും ഒരു വിദ്യാർത്ഥി മാത്രമാണ്. ആ പഴയ കാലത്തിലേക്ക് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് അയാൾ ആഗ്രഹിച്ചു പോയി. ഡോക്ടറേറ്റും ബിരുദങ്ങളുമില്ലാത്ത മുഹാജിറും, പോലീസ് ഓഫീസർ അല്ലാത്ത കീർത്തി സുധാകറും, മൈക്കിളും, സൂസനുമൊക്കെ ആടിത്തിമിർത്ത ആ പഴയ കാലം..! 

"എന്റെയെല്ലാമെല്ലാം" എന്ന് പറഞ്ഞാണ് മുഹാജിർ മാർഗരറ്റിനെ അവിടെയുള്ളവർക്ക് പരിചയപ്പെടുത്തിയത്. മടക്കയാത്രയിൽ അയാൾ മാർഗരറ്റിന്റെ കൈയിൽ ആ ഡയറി കണ്ടു. 

"നീ കൂടിക്കാഴ്ചകളും കുശലപ്രശ്നങ്ങളും ഉത്‌ഘാടനവും പ്രഭാഷണവുമൊക്കെയായി തിരക്കിലായിരുന്ന സമയത്ത് ഞാൻ പെൺകുട്ടികളുടെ ഹോസ്റ്റൽ വരെയൊന്ന് പോയി. സൂസന്റെ ആ പഴയ മുറിയിൽ. അവിടെ നിന്നും കിട്ടിയതാണിത്."

ഡയറിയെക്കുറിച്ചുള്ള അയാളുടെ ചോദ്യത്തിനോട് അയാളെ തീക്ഷ്ണമായി നോക്കിക്കൊണ്ട് മാർഗരറ്റ് ഇപ്രകാരം പ്രതികരിച്ചു. അവരുടെ ഭാവ മാറ്റം അയാൾ ശ്രദ്ധിക്കാതിരുന്നില്ല. സൂസന്റെ ഓർമകളിൽ അസ്വസ്ഥയായത് കൊണ്ടായിരിക്കാമെന്ന് കരുതി അയാളത് കാര്യമാക്കിയില്ല. ഫ്ലാറ്റിൽ ചെന്ന ഉടനെ അവൾ കിടന്നു.എഴുത്തും വായനയുമൊക്കെ കഴിഞ്ഞ് പിന്നെയും കുറെ കഴിഞ്ഞാണ് അയാൾ കിടന്നത്. അവർ ഉറങ്ങിയിരുന്നില്ല. ആ ഡയറിയും അരികത്ത് വെച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു. ഇടക്ക് കരയുകയും ചെയ്തു. അയാൾ അവരെ ചേർത്തണച്ചു. 

"വേണ്ട മുഹാജിർ. നീ ഇപ്പൊ എന്നോടൊന്നും പറയണ്ട. എനിക്ക് ഒറ്റക്കിരിക്കണം." അവർ പറഞ്ഞു . 

"ശരി. അങ്ങനെയാകട്ടെ." സ്നേഹപൂർവ്വം അവളെ തഴുകിക്കൊണ്ട് അയാൾ അവിടെ നിന്നും എഴുന്നേറ്റു.

അയാൾ അവരെ ഒറ്റക്കാകാൻ അനുവദിക്കുകയായിരുന്നു. അയാൾ പുതപ്പും തലയണയുമെടുത്ത് ഹോളിലെ സോഫയിൽ കയറിക്കിടന്നു.

രാവിലെ മാർഗരറ്റ് നിശ്ശബ്ദയായിരുന്നു. ഒരു ശില പോലെ അകലങ്ങളിൽ കണ്ണ് നട്ട് അവളിരുന്നു. അസഹ്യമായ, അസാധാരണവും ഭീതിതവുമായ ഒരുതരം ശാന്തത അവളുടെ മുഖത്ത് പടർന്നിരുന്നു. തീരെ ഉറങ്ങാത്തത് കൊണ്ടും ഒരുപാട് കരഞ്ഞത് കൊണ്ടും അവളുടെ കവിളുകൾ ഒട്ടിയും, കൺതടങ്ങൾ വീർത്തുമിരുന്നു. കണ്ണുകൾ ഉപ്പന്റേത് പോലെ ചുവന്നു. 

പ്രാതലുണ്ടാക്കിയിരുന്നില്ല. തലേ ദിവസം ആഹാരം കഴിച്ച പാത്രങ്ങൾ അടുക്കളയിൽ കഴുകാതെയും അലങ്കോലപ്പെട്ടും കിടന്നു. എന്തുപറ്റിയെന്ന് മുഹാജിർ ചോദിച്ചു കൊണ്ടിരുന്നു. എന്നാൽ അയാളുടെ മുഖത്തേക്കവർ തുറിച്ചു നോക്കുക മാത്രം ചെയ്തു. ഭാഷ മറന്ന് പോയവളെപ്പോലെ അവർ ഇരുന്നു. 

enovel-seventeen-full
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"എനിക്കറിയാം, ആ ഡയറിയും കെട്ടിപ്പിടിച്ച് കിടന്ന് കരഞ്ഞ് പോയ രാത്രി അലമ്പാക്കിയതിന്റെ ഹാങ്ങോവറിലാണ് മാഗി. എഴുന്നേറ്റ് ചെന്ന് ഒന്ന് ഫ്രെഷാവൂ. അപ്പോഴേക്കും ഞാനെന്തെങ്കിലും കഴിക്കാനുണ്ടാക്കാം. കഴിച്ചിട്ട് നമുക്ക് പുറത്ത് പോകണം. ഒരു സിനിമയൊക്കെ കണ്ട്, സിറ്റിയിലൊക്കെ ഒന്ന് ചുറ്റിയടിച്ച് മടങ്ങി വരാം. അപ്പൊ ഈ ഡിപ്രഷൻ ഒക്കെ മാറി മാഗി ആള് മിടുക്കിയാവും." അയാൾ പറഞ്ഞു. 

"വേണ്ട. അതൊന്നും വേണ്ട. നീ ഈ ഡയറിയൊന്ന് വായിച്ചാൽ മാത്രം മതി." അവൾ ആ ഡയറി അയാൾക്ക് നേരെ നീട്ടി. 

(തുടരും)

English Summary:

Charamakolangalude Vyakaranam E Novel Episode Seventeen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com