ADVERTISEMENT

നീണ്ട പതിനഞ്ചു വർഷങ്ങൾക്കു ശേഷം തിരക്കിനിടയിൽ ഞങ്ങൾ വീണ്ടും കണ്ടു മുട്ടി. ഏറെ നാളുകളായുള്ള ആഗ്രഹമായിരുന്നു ഗുരുവായൂർ ദർശനം. ഓരോ തവണ യാത്രക്കൊരുങ്ങുമ്പോഴും എന്തെങ്കിലുമൊരു വിഘ്നം വന്നു പെടും. പിന്നീടാകട്ടെ ജീവിത പ്രാരാബ്ധങ്ങളുടെ കുത്തൊഴുക്കിൽ പെട്ട് ആ മോഹം അനന്തമായി നീട്ടി വയ്ക്കുകയും ചെയ്യും. എന്തായാലും ഇത്തവണ തീരുമാനം പെട്ടെന്നായിരുന്നു. ഉച്ചയ്ക്ക് ശേഷം അവധിയാണെന്ന നന്ദിനിയുടെ മെസ്സേജ് കണ്ടപ്പോൾ ഉടനെടുത്ത തീരുമാനം. മകനാണെങ്കിൽ സ്റ്റഡിലീവ് ആയി വീട്ടിൽ ഉണ്ട്. വീട്ടിൽ നിന്നും ഇറങ്ങുമ്പോഴേ നല്ല മഴക്കാറുണ്ടായിരുന്നു. "തുലാ വർഷമാണ്. വൈകിട്ട് മഴ പെയ്താൽ യാത്ര ബുദ്ധിമുട്ടാകും" ഹൈവേയുടെ പണി നടക്കുന്നത് മൂലം കുളമായിക്കിടക്കുന്ന റോഡുകളെക്കുറിച്ച് ദൂരയാത്രകളിൽ സാരഥിയാകാറുള്ള മകൻ മുൻ‌കൂർ ജാമ്യമെടുക്കാൻ ശ്രമിച്ചു. "അത് കുഴപ്പമില്ല ഇന്നെന്തായാലും അങ്ങേരെ കണ്ടിട്ട് തന്നെ കാര്യം. വല്ലാത്ത മോഹമാണ്" ഞാനെല്ലാ പ്രതിബന്ധങ്ങളെയും തട്ടിയകറ്റാൻ ശ്രമിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് ആയതിനാലാണെന്നു തോന്നുന്നു ക്ഷേത്രത്തിൽ പൊതുവെ തിരക്ക് കുറവാണ്.

'കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനേ 

കണ്ണു തുറന്നൊന്നു നോക്കിയപ്പോൾ'

കണ്ണന് നേദിക്കാൻ കദളിപ്പഴവും അവലും വാങ്ങി നാരായണ മന്ത്രവും ജപിച്ചു പ്രദക്ഷിണ വഴിയിലൂടെ നടക്കുമ്പോൾ അടുത്തുള്ള സ്റ്റാളിൽ നിന്നും മനോഹരമായ ഗാനം കാതുകളെ തഴുകിയെത്തി. ദീപാരാധനക്ക്‌ നട അടച്ചിരിക്കുകയാണ്. വരിയിൽ നിന്നുകൊണ്ട് തിരക്ക് എത്രമാത്രം ഉണ്ടെന്നറിയാനായി ചുറ്റുപാടും കണ്ണോടിച്ചപ്പോഴാണ് അടുത്ത വരിയിൽ കുറച്ചു പിന്നിലായി ഉണ്ടായിരുന്ന ആ മുഖം കണ്ണുകളിൽ ഉടക്കിയത്. അത് പവിത്രയല്ലേ. സരസ്വതി ചിറ്റയുടെ മകൾ. കുടുംബത്തിലെ ഏക പെൺതരി. പതിനഞ്ചു വർഷങ്ങൾക്കു മുൻപ് കുടുംബത്തിനെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് കൂടെ പഠിച്ചിരുന്നവന്റെ കൂടെ ഇറങ്ങിപ്പോയവൾ. നന്ദിനിയോട് ഇപ്പോൾ വരാമെന്നു പറഞ്ഞു പവിത്ര നിന്നിരുന്ന ക്യൂവിന്റെ സമീപത്തേക്ക് ചെന്നു. "പവീ" ഞാൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. എന്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയ അവളുടെ കണ്ണുകൾ ഒരുനിമിഷം ആശ്ചര്യം കൊണ്ടു വിടർന്നു. "വല്ല്യേട്ടൻ!" അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അവൾ ആളുകളെ മറികടന്നു എന്റെ സമീപത്തേക്ക് വന്നു. ഞാൻ ആദ്യമായി കാണുന്നത് പോലെ പവിയെ നോക്കി നിന്നു. കാലം അവളുടെ മുടിയിഴകളിൽ വെള്ളിനൂൽ പാകിതുടങ്ങിയിരിക്കുന്നു. കൺതടങ്ങളിൽ കെട്ടി നിന്ന വിഷാദഛവി നിറഞ്ഞ കറുപ്പ് നിറം വലിയ കറുത്ത കണ്ണടവച്ചു മറക്കാൻ ശ്രമിച്ചിരിക്കുന്നു. 

"നീ എവിടെയാ മോളെ ഇപ്പോൾ?" "ഞാനിപ്പോൾ കണ്ണൂരിൽ സ്റ്റേറ്റ്ബാങ്കിൽ ആണ് വല്ല്യേട്ടാ" "കുടുംബമൊക്കെ?" "ഇത് എന്റെ മകൾ" അടുത്തു നിന്ന പന്ത്രണ്ടു വയസ്സോളം പ്രായം ചെന്ന പെൺകുട്ടിയെ നീക്കി നിർത്തിക്കൊണ്ട് അവൾ പറഞ്ഞു. "ഭർത്താവ്?" സീമന്ത രേഖയിലെ കുങ്കുമം തിരഞ്ഞ എന്റെ കണ്ണുകളെ നേരിടാനാവാതെ അവളുടെ മിഴികൾ ഒരു നിമിഷം പിടഞ്ഞു. "ഒത്തു പോകാൻ കഴിയാതായപ്പോൾ വേർപിരിഞ്ഞു. രണ്ടു പേരും ചേർന്നെടുത്ത തീരുമാനം. പത്തു വർഷമായി. എനിക്ക് മോളും അവൾക്ക് ഞാനും മാത്രം. സ്നേഹിച്ചവരെ സ്നേഹിക്കാൻ കഴിഞ്ഞില്ല. സ്നേഹിച്ചവർ സ്നേഹിച്ചുമില്ല. എന്റെ വിധിയിങ്ങനെയായി." "ഞങ്ങൾ എവിടെയൊക്കെ നിന്നെ തിരഞ്ഞു എന്നറിയാമോ. ഒടുവിൽ ചിറ്റപ്പൻ പറഞ്ഞു അവൾ അവളുടെ ഇഷ്ടത്തിന് പോയതല്ലേ. എവിടെയായാലും സന്തോഷത്തോടെ ജീവിക്കട്ടെ. അന്വേഷിക്കേണ്ട എന്ന്. അന്നത്തെ ആ പ്രവൃത്തിയിൽ എനിക്കും നിന്നോട് ദേഷ്യമായിരുന്നു. അതിനിടയിൽ നീ ബാംഗ്ലൂരിൽ ആണെന്ന് നന്ദിനിയുടെ കസിൻ പറഞ്ഞറിഞ്ഞു. ബന്ധം ഉപേക്ഷിച്ചപ്പോഴെങ്കിലും നിനക്ക് വീട്ടിലേക്ക് വരാമായിരുന്നു മോളെ."

"ഞാൻ തന്നിഷ്ടത്തിന് ഇറങ്ങി പോന്നതല്ലേ വല്ല്യേട്ടാ. എന്തിന് വീണ്ടും വീട്ടുകാർക്ക് നാണക്കേടുണ്ടാക്കുന്നു എന്നോർത്തു. ബാംഗ്ലൂരിൽ ഏതാനും പ്രൈവറ്റ് കമ്പനികളിൽ ജോലി ചെയ്തു. ജീവിതത്തിൽ പിടിച്ചു കയറണം എന്നൊരു വാശിയായിരുന്നു. അതിനിടെ ബാങ്ക് ടെസ്റ്റ്‌ എഴുതി ഈ ജോലി കിട്ടി. അച്ഛനെയും അമ്മയെയും നിങ്ങളെയുമൊക്കെ വന്നു കാണണം എന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരെയും അഭിമുഖീകരിക്കാനുള്ള ഭയം എന്നെ തടഞ്ഞു." അവൾ മിഴികൾ തുടച്ചു. "ചിറ്റപ്പനു വയ്യാണ്ടായി. ചിറ്റമ്മക്കാണെങ്കിൽ ഇപ്പോഴും നിന്നെക്കുറിച്ചു പറയാനേ സമയമുള്ളൂ. എന്തായാലും നീ വീട്ടിലേക്കു വരു. കാലത്തിന് ഉണക്കാൻ കഴിയാത്ത മുറിവുകൾ ഒന്നും ഇല്ലല്ലോ" ദീപാരാധന കഴിഞ്ഞു നട തുറന്നുവെന്നുള്ള അറിയിപ്പ് മുഴങ്ങി. "പവി നന്ദിനിയും മോനുമെല്ലാം മുന്നിലുണ്ട്. വരൂ നമുക്ക്‌ ഒരുമിച്ചു ഭഗവാനെ ദർശിക്കാം. ഒരു പക്ഷേ ഇന്നു നമ്മളിവിടെ എത്തിച്ചേർന്നത് ഒരു നിമിത്തമാകാം. ഗുരുവായൂരപ്പൻ നമ്മളെയൊക്കെ കൂട്ടി ചേർക്കാൻ ഒരുക്കിയതായിരിക്കാം ഈ സന്ദർശനം. വരൂ അകത്തേക്ക് കയറാം" തൊഴുകൈകളുമായി നന്ദിനിയുടെയും മോന്റെയും സമീപത്തേക്ക് നടക്കുമ്പോൾ എല്ലാം നേർവഴിക്കാക്കണേ ഗുരുവായൂരപ്പാ എന്ന ചിന്തയായിരുന്നു മനസ്സിൽ.

English Summary:

Malayalam Short Story ' Samagamam ' Written by Rajeev Radhakrishnapanicker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com