ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കാഴ്ചയിലെ മുഖസാദൃശ്യം സിനിമയിൽ അനുഗ്രഹമായി വരുന്നത് വളരെ അപൂർവമാണ്. യുവതാരം അനശ്വര രാജനുമായി അത്തരത്തിലുള്ള സാമ്യത്തിലൂടെ ശ്രീധന്യയുടെ കരിയറിൽ സംഭവിച്ചത് രണ്ടു ഹിറ്റുകളാണ്. ആദ്യം പ്രണയവിലാസവും ഇപ്പോൾ നേരും. പ്രണയവിലാസത്തിൽ അനുശ്രീ എന്ന കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടങ്ങളെയാണ് അനശ്വരയും ശ്രീധന്യയും ചെയ്തതെങ്കിൽ, നേരിൽ അമ്മയും മകളുമായിട്ടാണ് ഇരുവരും എത്തുന്നത്. അനശ്വര അവതരിപ്പിച്ച സാറ കരുത്തോടെ കളം നിറഞ്ഞപ്പോൾ ശ്രീധന്യ അവതരിപ്പിച്ച പർവീൺ പ്രേക്ഷകരുടെ കണ്ണു നിറച്ചു. നേരിന്റെ വിശേഷങ്ങളുമായി ശ്രീധന്യ മനോരമ ഓൺലൈനിൽ.   

'അമ്മയ്ക്ക് ഒന്നു ചവിട്ടായിരുന്നില്ലേ?'

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പടം ഇറങ്ങിയിട്ട്, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് എനിക്ക് വിളി വരുന്നത്. പഴയ സുഹൃത്തുക്കൾ, പരിചയക്കാർ അങ്ങനെ പലരും വിളിച്ചു. മെസജ് അയച്ചു. അങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ്. ആരും നെഗറ്റീവ് പറഞ്ഞില്ല. രക്ഷാധികാരി ബൈജുവും പ്രണയവിലാസവും നന്നായി തിയറ്ററിൽ ഓടിയ പടങ്ങൾ ആയിരുന്നുവെങ്കിലും ഇത്രയും വലിയ ഹിറ്റ് ആയിരുന്നില്ല. ഇൻഡസ്ട്രി എന്നെ അംഗീകരിച്ചു എന്നൊരു ഫീലാണ് നേരിന്റെ പ്രതികരണങ്ങളിൽ നിന്നു ലഭിക്കുന്നത്. ഞാൻ തിരുവനന്തപുരത്താണ് സിനിമ കണ്ടത്. പിന്നെ, മുംബൈയിലെത്തി വീട്ടുകാർക്കൊപ്പം വീണ്ടും സിനിമ കണ്ടു. രസകരമായ ഒരു അനുഭവം അപ്പോഴുണ്ടായി. സിനിമയിൽ ഗുണ്ടകൾ എന്റെ വായ പൊത്തിപ്പിടിക്കുന്ന രംഗമുണ്ട്. അതു കണ്ടിട്ട് എന്റെ മകൾ അടുത്തിരുന്നു ഒരു ചോദ്യം. 'അമ്മയ്ക്ക് ഒന്ന് അയാളെ ചവുട്ടിക്കൂടായിരുന്നോ, കളരിയൊക്കെ പഠിച്ചതല്ലേ?' എന്ന്! 

മക്കൾ ലാലേട്ടൻ ആരാധകർ

ലോക്ഡൗൺ സമയത്തിരുന്ന് പഴയ സത്യൻ അന്തിക്കാട്, പ്രിയദർശൻ സിനിമകൾ കണ്ടു കണ്ട്, എന്റെ മക്കൾ രണ്ടു പേരും വലിയ ലാലേട്ടൻ ആരാധകരാണ്. അവർ വളർന്നത് മുംബൈയിൽ ആയതുകൊണ്ട് കൂടുതലും പരിചയം ബോളിവുഡ് താരങ്ങളെയാണ്. അവിടെ അങ്ങനെ റിയലിസ്റ്റിക് ആക്ടിങ് ഇല്ലല്ലോ. സ്ക്രീനിൽ ലാലേട്ടനെ കാണുമ്പോൾ മക്കൾക്ക് ആവേശമാണ്. ലാലേട്ടന്റെ അഭിനയവും ഡയലോഗ് ഡെലിവറിയും ഒരു രക്ഷയുമില്ലെന്നാണ് മക്കൾ പറയുക. അവർ ശരിക്കും സിനിമ ആസ്വദിച്ചിരുന്നു കണ്ടു. 

lal-sreedhanya

അനശ്വര എന്ന സർപ്രൈസ്

ഞാനും അനശ്വരയുമായുള്ള സാദൃശ്യം നേരിലും വർക്ക് ആയിട്ടുണ്ടെന്നാണ് എനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നും മനസിലാക്കുന്നത്. സിനിമ ചെയ്യുമ്പോൾ തന്നെ ഞങ്ങളുടെ ഈ സംഭവം വർക്കൗട്ട് ആകുമെന്നൊരു തോന്നലുണ്ടായിരുന്നു. എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത് പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ ആണ്. ജീത്തു സാറിന്റെ സിനിമയാണ്. ലാലേട്ടനാണ് നായകൻ, എന്നു മാത്രമെ പറഞ്ഞുള്ളൂ. അങ്ങനെയൊരു സിനിമയിലേക്ക് വിളിക്കുമ്പോൾ എന്തായാലും വലിയ ആവേശം തോന്നുമല്ലോ. കൂടുതലൊന്നും ചോദിച്ചില്ല. അനശ്വര രാജന്റെ അമ്മയുടെ കഥാപാത്രമാണെന്ന് അറിയുന്നതൊക്കെ പിന്നീടാണ്. അതൊരു സർപ്രൈസ് ആയിരുന്നു. 

sreedhanya-neru23

പരസ്യത്തിലൂടെ വന്ന സിനിമകൾ

പ്രണയവിലാസത്തിൽ എന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിച്ചിരിക്കുന്നത് അനശ്വര ആയിരുന്നല്ലോ. അതിലേക്ക് കാസ്റ്റ് ചെയ്യാൻ കാരണം, മുൻപ് ഞാനും അനശ്വരയും ഒരുമിച്ച് അഭിനയിച്ച ഒരു പരസ്യമാണ്. അതിൽ ‍ഞങ്ങൾ അമ്മയും മകളുമായാണ് ചെയ്തത്. ആ സമയത്ത് അനശ്വര ഉദാഹരണം സുജാത മാത്രമെ ചെയ്തിട്ടുള്ളൂ. തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യാൻ പോകുന്നതേ ഉള്ളൂ. ആ പരസ്യത്തിലെ ഫോട്ടോ കണ്ടാണ് എന്നെ പ്രണയവിലാസത്തിലേക്ക് വിളിക്കുന്നത്. സിനിമയിൽ ഞങ്ങൾക്ക് കോംബിനേഷൻ സീനുകൾ ഇല്ല. ഫ്ലാഷ്ബാക്കിലാണല്ലോ അനശ്വര വരുന്നത്. പ്രണയവിലാസത്തിന്റെ സക്സസ് മീറ്റിൽ വച്ചു കണ്ടുവെങ്കിലും ഒരുമിച്ചൊരു സെറ്റിൽ കാണുന്നത് നേരിലാണ്. അന്നു ചെയ്ത പരസ്യത്തിനു ശേഷം ഇത്ര വർഷമായെങ്കിലും ഒരുമിച്ച് അഭിനയിച്ചിട്ടു കുറെ ആയല്ലോ എന്ന തോന്നലൊന്നും ഉണ്ടായില്ല. 

sreedhanya2

ലാൽ സർ പറഞ്ഞ തിരുത്ത് 

സിദ്ദീഖ് സാറിനൊപ്പം മുൻപ് അഭിനയിച്ചിട്ടുണ്ടെങ്കിലും ലാൽ സാറിനൊപ്പം ആദ്യമായിട്ടാണ് ഒരു കോംബിനേഷൻ ചെയ്യുന്നത്. അദ്ദേഹത്തെ എനിക്ക് ഒട്ടും അറിയില്ല. മാധ്യമങ്ങളിലും സിനിമയിലും മാത്രമാണ് കണ്ടിട്ടുള്ളത്. അതിന്റെ ഒരു ചെറിയ ആകുലത ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം സംസാരിച്ചു കൂളാക്കി. ഇടയ്ക്ക് തമാശ പറഞ്ഞും കളിയാക്കിയും കൂട്ടത്തിൽ ഒരാളാക്കും. ശരിക്കും അദ്ദേഹമാണ് ഐസ് ബ്രേക്കിങ് ചെയ്യുന്നത്. അതുമൂലം, ഇത്ര വലിയ ആക്ടറുടെ മുൻപിലാണ് അഭിനയിക്കാൻ പോകുന്നതെന്ന പേടി കുറയും. പിന്നെ, ഞാൻ അഭിനയിക്കുമ്പോൾ പുരികം പ്രത്യേക രീതിയിൽ ആയിപ്പോകുന്നത് അദ്ദേഹമാണ് ചൂണ്ടിക്കാണിച്ചത്. അഭിനയിക്കുമ്പോൾ മാത്രമല്ല, അല്ലാതെ തന്നെ എനിക്ക് ആ ശീലമുണ്ട്. അതു തിരുത്തിയത് ലാൽ സാറിന്റെ ഇടപെടലിലൂടെയാണ്. ലാൽ സർ പറഞ്ഞപ്പോഴാണ് ജീത്തു സാറും അതു ശ്രദ്ധിക്കുന്നത്. ലാൽ സാറിന്റെ നിരീക്ഷണം അത്രയും സൂക്ഷ്മമാണ്.   

sreedhanya-neru

ആ കോടതി സീനിൽ സംഭവിച്ചത്

കോടതിമുറിയിലെ രംഗമാണ് എനിക്ക് അഭിനേതാവ് എന്ന നിലയിൽ പെർഫോം ചെയ്യാനുണ്ടായത്. തിരക്കഥയിലെ സംഭാഷണങ്ങൾ അത്രയും ശക്തമായത് പ്രകടനത്തെ സഹായിച്ചു. സിദ്ദീഖ് സർ ആ ഡയലോഗ് പറയുമ്പോഴുള്ള മൂർച്ച വലുതായിരുന്നു. ശരിക്കും ചങ്കിൽ കത്തി കൊണ്ടു കുത്തുന്ന ഫീലാണ്. ഞാൻ ആ ഡയലോഗിന് സ്വാഭാവികമായ പ്രതികരണം കൊടുത്തെന്നേയുള്ളൂ. അദ്ദേഹത്തിന്റെ പ്രകടനത്തോട് വെറുതെ റിയാക്ട് ചെയ്തിട്ടേയുള്ളൂ എന്ന് ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. അപ്പോൾ സിദ്ദീക്ക പറഞ്ഞു, അതല്ലേ ആക്ടിങ്! യഥാർഥത്തിൽ, കൂടെ അഭിനയിക്കുന്നവരുടെ വൈബ് നമ്മിലേക്കും കൂടി വ്യാപിക്കും. ആ കോടതി സീനിൽ ശരിക്കും അതാണ് സംഭവിച്ചത്. അത്തരം ചോദ്യങ്ങൾ കേൾക്കുമ്പോൾ സ്വാഭാവികമായും ഒരു സ്ത്രീ പ്രതികരിക്കുന്നത് എങ്ങനെയാണോ അത്രയേ അതിലുണ്ടായിട്ടുള്ളൂ. 

sreedhanya-neru-2

അത് എന്റെ പണി എളുപ്പമാക്കി

ജീത്തു സാറിന്റെ ഭാര്യ ലിന്റയായിരുന്നു കോസ്റ്റ്യൂം ചെയ്തത്. കാഴ്ചയിൽ തന്നെ എന്നെ പർവീൺ എന്ന മുസ്‍ലിം കഥാപാത്രമായി പ്രേക്ഷകർക്കു തോന്നാൻ കാരണം ആ ലുക്ക് ആണ്. ഡൾ ലുക്ക് ആണെങ്കിലും സാരിയുടെ കളർ പാലറ്റും ആ കഥാപാത്രത്തിന് അനുയോജ്യമായ ആഭരണവും മികച്ചതായിരുന്നു. ആ ജിമിക്കി കമ്മൽ പോലും ആ കഥാപാത്രത്തിന്റെ വ്യക്തിത്വവുമായി ചേർന്നു നിന്നു. ലുക്കിൽ തന്നെ പാതി കഥാപാത്രമായി. ബാക്കിയേ എനിക്ക് ചെയ്യേണ്ടി വന്നുള്ളൂ

English Summary:

Chat with actress Sreedhanya

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com