ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മൂന്നാറിൽ ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഷൂട്ട് നടക്കുന്ന സമയം. സെറ്റിൽ നിന്ന് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന മേക്കപ് ആർടിസ്റ്റ് സുധി സുരേന്ദ്രനെ വഴിയിൽ വച്ച് പൊലീസ് തടഞ്ഞു. സാധാരണയുള്ള വാഹന പരിശോധനയ്ക്കായാണ് പൊലീസ് തടഞ്ഞത്. സുധിയുടെ വാഹനത്തിന്റെ ഡിക്കി തുറന്നു പരിശോധിച്ച പൊലീസ് ഞെട്ടി. രക്തത്തിൽ കുളിച്ചു കിടക്കുന്ന മനുഷ്യ ശരീര ഭാഗങ്ങൾ! ഉടനെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. വാഹനം പിടിച്ചെടുത്തു. ഒടുവിൽ സിനിമയിലെ മേക്കപ് ആർടിസ്റ്റാണെന്നു തെളിയിക്കുന്ന തിരിച്ചറിയിൽ രേഖയും സിനിമയുടെ വിശദാംശങ്ങളും നൽകിയതിനു ശേഷമാണ് സുധിക്ക് അവിടെ നിന്ന് പോരാൻ കഴിഞ്ഞത്. 

ഒറ്റ നോട്ടത്തിൽ ‘റിയൽ’ ആണെന്നു തോന്നിപ്പിക്കുന്ന മേക്കപ്പും പ്രോസ്തറ്റിക് വർക്കുമാണ് മാർക്കോ എന്ന ചിത്രത്തിന്റെ വിജയകാരണങ്ങളിലൊന്ന്! സിനിമയിൽ പലതും പച്ചയ്ക്ക് കാണിക്കുകയാണെന്ന അഭിപ്രായമാണ് വ്യാപകമായി ഉയർന്നത്. സത്യത്തിൽ പച്ചയ്ക്ക് കാണിച്ചിരിക്കുന്ന പലതും മേക്കപ് ആർടിസ്റ്റ് സുധി സുരേന്ദ്രന്റെയും സംഘത്തിന്റെയും കരവിരുതിൽ സൃഷ്ടിക്കപ്പെട്ടതാണ്. എന്നാൽ, അവയിൽ ചിലതെല്ലാം സെൻസറിങ്ങിൽ നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തുകയാണ് സുധി. 

എട്ടു മിനിറ്റോളം രംഗങ്ങൾ മാർക്കോ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടുംബത്തെ അത്രയും ദ്രോഹിച്ച വില്ലന്മാരോട് മാർക്കോയുടെ കഥാപാത്രം അവർ കാണിച്ചത്ര ക്രൂരത ചെയ്തില്ലെന്ന് സിനിമ കണ്ടവർ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രണ്ടു വില്ലന്മാരെയും പൈശാചികമായി കൊല്ലുന്നതായിട്ടാണ് ചിത്രീകരിച്ചതെങ്കിലും സെൻസർ ബോർഡ് ആ ഭാഗം ഒഴിവാക്കുകയായിരുന്നുവെന്ന് സുധി സുരേന്ദ്രൻ പറഞ്ഞു. 

ചിതറിപ്പോയ തലയും കഴുത്ത് അറക്കുന്ന രംഗവും

85 ദിവസമായിരുന്നു ഷൂട്ട്. അതിൽ 65 ദിവസത്തോളം ഷൂട്ട് ചെയ്തത് സംഘട്ടനരംഗങ്ങളായിരുന്നു. അതിലൊരു സംഘട്ടനരംഗം തന്നെ പൂർണമായും ഒഴിവാക്കി. നൂറിൽ താഴെ ഫൈറ്റേഴ്സ് ഉണ്ടായിരുന്നു. മൊത്തത്തിൽ ഒരു ചോരക്കളി തന്നെയായിരുന്നു. പ്രത്യേകിച്ചും ക്ലൈമാക്സിൽ. ഗർഭിണിയായ യുവതിയുടെ വയറ്റിൽ നിന്ന് കുഞ്ഞിനെ എടുക്കുന്ന രംഗം കുറച്ചു കൂടി വിശദമായി എടുത്തിരുന്നു. അതെല്ലാം ഒഴിവാക്കി. ഗ്യാസ് കുറ്റി കൊണ്ട് ഒരു മോന്റെ തല അടിക്കുന്ന രംഗം ഉണ്ടായിരുന്നല്ലോ. ആ തല ചിതറിപ്പോകുന്നുണ്ട്. അതൊന്നും സെൻസർ ചെയ്ത കോപ്പിയിൽ ഇല്ല. ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്തു തന്നെ അതു കണ്ടു നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇടവേളയ്ക്കു മുൻപുള്ള ഫൈറ്റിൽ ഉണ്ണി ഒരാളുടെ കഴുത്ത് അറക്കുന്ന സീനുണ്ട്. കഴുത്ത് മുറിഞ്ഞ് ഉള്ളിലുള്ളതെല്ലാം പുറത്തു വരുന്നത് കാണിക്കുന്നുണ്ട്. അതും ഒഴിവാക്കപ്പെട്ടു.  

ജഗദീഷിന്റെ വെട്ടിയ കൈ

സിനിമയിൽ ജഗദീഷേട്ടന്റെ കൈ വെട്ടിമാറ്റുന്ന സീൻ ചിത്രീകരിച്ചിട്ടുണ്ട്. പരമാവധി റിയൽ ആയി ചെയ്യണമെന്നാണ് സംവിധായകൻ ആവശ്യപ്പെട്ടത്. ജഗദീഷേട്ടന്റെ കൈ അത്രയും സൂക്ഷ്മമായി തയാറാക്കണം. എങ്കിലെ, കാണികൾക്കു കാണുമ്പോൾ ആ ഫീൽ കിട്ടുകയുള്ളൂ. അതുകൊണ്ട്, അദ്ദേഹത്തിന്റ െകൈ തന്നെ മോൾഡ് എടുത്ത് ചെയ്തു. ഞാനും എന്റെ കൂടെ വർക്ക് ചെയ്യുന്ന സേതുവും കൂടി അദ്ദേഹത്തിന്റെ അടുത്തു പോയി കയ്യുടെ മോൾഡ് എടുത്തു. പിന്നീട് അത് സിലിക്കോണിൽ വർക്ക് ചെയ്ത് ബാക്കി ഡിറ്റെയ്ലിങ് കൊടുത്തു. അതിൽ രക്തത്തിന്റെ മേക്കപ് കൂടി ചെയ്താണ് ഞാൻ സംവിധായകനെ കാണിച്ചത്. അദ്ദേഹം ശരിക്കും ഞെട്ടിപ്പോയി. അത്രയും കൃത്യമായാണ് ആ കൈ ഒരുക്കിയത്. 

കുഞ്ഞിന്റെ സീൻ കണ്ടു നിൽക്കാനായില്ല

മാർക്കോയ്ക്കു വേണ്ടി ചെയ്ത പ്രോസ്തറ്റിക് മേക്കപ്പിൽ ഏറ്റവും വൈകാരിക ബന്ധം തോന്നിയത് ചോരക്കുഞ്ഞിന്റെ രൂപം ഉണ്ടാക്കിയപ്പോഴാണ്. അതു വച്ചുള്ള ഷൂട്ടും ഏറെ വൈകാരികമായിരുന്നു. സിനിമ കാണുന്ന പ്രേക്ഷകർക്ക് ഇത്രയും ഫീൽ ആയെങ്കിൽ ആ സീനിൽ വർക്ക് ചെയ്ത ഞങ്ങൾക്ക് എത്രമാത്രം അതു പ്രയാസകരമായിരുന്നെന്ന് പറയേണ്ടതില്ലല്ലോ. ചോരക്കുഞ്ഞിനെ പുറത്തെടുക്കുന്ന രംഗത്ത് ഇപ്പോൾ സിനിമയിൽ കാണുന്നതിനെക്കാൾ ഡിറ്റെയ്‌ലിങ് ചിത്രീകരണത്തിൽ കൊടുത്തിരിക്കുന്നു. ആ സീൻ എടുക്കുന്ന സമയത്ത് നിർമാതാവിന്റെ ഭാര്യ അവിടെയുണ്ടായിരുന്നു. ഇതു കണ്ടു നിൽക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞ് അവർ മാറി നിന്നു. കുഞ്ഞ് എങ്ങനെയാണോ ഒറിജിനൽ ആയി പുറത്തു വരുന്നത്, അതെല്ലാം അതുപോലെ ചെയ്തുവച്ചിരുന്നു. ആ ഫ്ലൂയ്ഡും വെള്ളവും കുഞ്ഞിന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്ന നേർത്ത പാടയും മറ്റുമെല്ലാം വിശദമായി തന്നെ ചെയ്തു വച്ചിരുന്നു. പക്ഷേ, അതെല്ലാം സെൻസർ ചെയ്തപ്പോൾ ഒഴിവാക്കി. 

സിംപിളായല്ല കൊന്നത്

പല പ്രേക്ഷകരും പറയുന്നുണ്ടായിരുന്നു, വില്ലന്മാരെ സിംപിളായി കൊന്നത് ശരിയായില്ലെന്ന്! സത്യത്തിൽ വില്ലന്മാരെ കൊല്ലുന്നതും വിശദമായി ചിത്രീകരിച്ചിരുന്നു. അഭിമന്യു ചെയ്ത കഥാപാത്രത്തിന്റെ ഹൃദയം പറിച്ചെടുക്കുന്നതായി മാത്രമാണ് സിനിമയിൽ ഇപ്പോഴുള്ളത്. പക്ഷേ, ആ കഥാപാത്രത്തിന്റെ മുഴുവൻ ശരീരവും പൊളിച്ചു കാണിക്കുന്ന തരത്തിൽ ഷൂട്ട് ചെയ്തിരുന്നു. റസ്സലിന്റെ പുറത്തെടുത്ത ഹൃദയം ഞെരിച്ചു കളയുന്നതും കൈ മുഴുവൻ പിളർത്തുന്നതുമൊക്കെ ഉണ്ടായിരുന്നു. അതൊന്നും ഫൈനൽ ഔട്ടിൽ ഇല്ല. അതുപോലെ കബീർ സിങ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ തല അറുക്കുന്നതു മാത്രമെ ഇപ്പോൾ സിനിമയിൽ ഉള്ളൂ. അതിനു ശേഷവും ചില സീനുണ്ട്. കാരണം, മാർക്കോയ്ക്ക് അത്രയും പ്രതികാരം അയാളോട് ഉണ്ട്. മാർ‌ക്കോ വില്ലന്റെ വെട്ടിയ തല അടിച്ചു പൊട്ടിച്ച് തലച്ചോർ വെളിയിൽ വരുന്നതായി ചിത്രീകരിച്ചിരുന്നു. അതു സെൻസർ ചെയ്തപ്പോൾ ഒഴിവാക്കി. കാണിക്കാൻ പറ്റുന്നതിനും അപ്പുറത്തായിരുന്നു ആ സീനുകൾ എന്നാണ് കമന്റ് ചെയ്തത്. വിഎഫ്എക്സ് ഉണ്ടെങ്കിലും പരമാവധി റിയൽ ആയി തന്നെ തോന്നിപ്പിക്കാനുള്ള വർക്കുകൾ ഷൂട്ടിങ് സമയത്തു തന്നെ ചെയ്യാൻ പറ്റി. 

marco-bts-head

ആ സീനിനു വേണ്ടി പുഴുക്കളെ വളർത്തി

സിനിമയിൽ വിക്ടറിന്റെ അഴുകിയ നിലയിലുള്ള ഒരു മൃതദേഹം കാണിക്കുന്നുണ്ട്. അതു ശരിക്കുമൊരു ചലഞ്ച് ആയിരുന്നു. അസ്ഥികൂടം വാങ്ങി അതിലാണ് പ്രോസ്തറ്റിക് വർക്ക് ചെയ്തെടുത്തത്. ചില ഡോക്ടർമാരോടു സംസാരിച്ച് ആസിഡിൽ വീണ ശരീരം എങ്ങനെയിരിക്കും എന്ന് അന്വേഷിച്ചു. അവരിൽ നിന്നു കിട്ടിയ വിവരങ്ങൾ വച്ചാണ് വർക്ക് ചെയ്തത്. കാരണം, വേറെ റഫറൻസ് ഒന്നും കിട്ടാനില്ല. ആദ്യം സ്കെച്ച് ചെയ്യിപ്പിച്ചു. അതിനു ശേഷമാണ് ഉണ്ടാക്കിയത്. അത് ഏകദേശം പൂർത്തിയാക്കിയപ്പോഴാണ് അടുത്ത ചലഞ്ച്. ഈ മൃതദേഹം പത്തു ദിവസം കഴിഞ്ഞാണ് ലഭിക്കുന്നത് എന്ന്. അപ്പോൾ ഈ മൃതദേഹത്തിന്റെ രൂപവും വിധവും മാറുമല്ലോ. പുഴുക്കൾ വരും. അതെല്ലാം ക്രിയേറ്റ് ചെയ്യണം. അതിൽ ഒറിജിനാലിറ്റി കൊണ്ടുവരാൻ ഞാൻ കുറച്ചു പുഴുക്കളെ ശേഖരിച്ചു. കോഴിക്കോടുള്ള എന്റെ സുഹൃത്തിന്റെ അടുത്തു നിന്ന് ഞാൻ 300 പുഴുക്കളെ വാങ്ങി. അദ്ദേഹത്തിന് പുഴു കൃഷി ആണ്. അദ്ദേഹം ഈ പുഴുക്കളെ ഒരു ബോക്സിലാക്കി കെ.എസ്.ആർ.ടി.സി ബസിൽ കൊടുത്തു വിട്ടു. എറണാകുളത്ത് പുഴുക്കൾ എത്തിയപ്പോഴാണ് അറിയുന്നത് ആ ഷൂട്ട് അഞ്ചു ദിവസം കഴിഞ്ഞേ ഉള്ളൂ എന്ന്. അങ്ങനെ ഈ പുഴുക്കൾ എന്റെ മുറിയിലായി. ഓട്സും ഫ്രൂട്സും കൊടുത്താണ് അത്രയും ദിവസം അതിനെ പരിപാലിച്ചത്. പഴവർഗങ്ങൾ കൊടുത്തതുകൊണ്ട് ഒരു ഉപകാരമുണ്ടായി. മൃതദേഹം അഴുകിയതായി കാണിക്കാൻ ആ ദേഹത്തിനു മുകളിൽ ഫ്രൂട് ജ്യൂസ് ആണ് ഒഴിക്കുന്നത്. അതൊഴിച്ചാൽ അഴുകിയ പോലെ തോന്നും. പഴം കഴിച്ചു ശീലച്ചതുകൊണ്ട് പഴുക്കൾ നന്നായി ‘അഭിനയിച്ചു’. സിനിമയിൽ അത്രയും അതു കാണിച്ചിട്ടില്ല. പക്ഷേ, ഹനീഫ് സർ എന്നെ അഭിനന്ദിച്ചു. ഞെട്ടിച്ചു കളഞ്ഞല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞ കമന്റ്. കാരണം, പഴച്ചാർ ഒക്കെ ഒഴിച്ച് മൃതദേഹത്തിന്റെ രൂപം കൊണ്ടുവച്ചപ്പോൾ തന്നെ ഈച്ചകൾ പൊതിയാൻ തുടങ്ങി. റിയലിസ്റ്റിക് ഫീൽ കൊണ്ടുവരാൻ അതിലൂടെ കഴിഞ്ഞു. 

ചർച്ചയായ ജഗദീഷ് ലുക്ക്

ജഗദീഷേട്ടനെ എനിക്കു ദീർഘകാലമായി അറിയാം. നിരവധി സിനിമകളിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട്, അദ്ദേഹത്തിന് എന്നെ വിശ്വാസമായിരുന്നു. കഥാപാത്രത്തിന്റെ ലുക്ക് പറഞ്ഞപ്പോൾ അദ്ദേഹം ഓകെ ആയിരുന്നു. കഥാപാത്രത്തിനു വേണ്ട മേക്കോവർ നടത്താൻ അദ്ദേഹം തയാറായി. മുടി കട്ട് ചെയ്തു. കണ്ണിൽ ലെൻസ് വച്ചു. ക്ലൈമാക്സിൽ അദ്ദേഹത്തിന് കുറച്ചധികം പ്രോസ്തറ്റിക് മേക്കപ് ഉണ്ട്. അതിനായി അദ്ദേഹം നന്നായി സഹകരിച്ചു. പ്ലാനിങ്ങിൽ ഇല്ലാത്ത കാര്യമായിരുന്നു അത്. പെട്ടെന്ന് ഹനീഫ് ഇക്ക പറഞ്ഞപ്പോൾ ഉടനെ ചെയ്ത മേക്കപ് ആയിരുന്നു അത്. ഉച്ചയ്ക്ക് 12 മണിക്കാണ് മേക്കപ് തുടങ്ങിയത്. ആ സമയത്ത് അദ്ദേഹത്തിന്റെ ഒരു കണ്ണ് മൂടിക്കെട്ടിയതാണ്. പിന്നീട് രാത്രി മുഴുവൻ ഷൂട്ടും കഴിഞ്ഞിട്ടാണ് അതു തുറക്കുന്നത്. അത്രയും അദ്ദേഹം സഹകരിച്ചു. 

haneef-marco

ഫീൽ ഗുഡ് സിനിമകൾ നൽകിയ മേൽവിലാസം

2006 മുതൽ ഇൻഡസ്ട്രിയിലുണ്ട്. താരങ്ങളുടെ സഹായി ആയിട്ടാണ് തുടക്കം. പിന്നീട് മേക്കപ്പിലേക്ക് മാറി. കോളജ് കുമാരൻ എന്ന സിനിമയിൽ മേക്കപ് അസിസ്റ്റന്റ് ആയി തുടങ്ങി. പി.എൻ മണി സാറിന്റെ സഹായി ആയിരുന്നു. പിന്നീട് സമീർ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ് ആർടിസ്റ്റായി. ഏക് ദിൻ എന്ന ചിത്രത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടി. പിന്നീട് വിപിൻ ദാസിനൊപ്പം അന്താക്ഷരി ചെയ്തു. പിന്നീട് വിപിന്റെ എല്ലാ ചിത്രങ്ങളിലും മേക്കപ് ആർടിസ്റ്റ് ആയിരുന്നു. ജയ ജയ ജയ ഹേ, ഫാലിമി, ഗുരുവായൂരമ്പലനടയിൽ, വാഴ തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്ത രുധിരത്തിലും ഞാൻ തന്നെയായിരുന്നു മേക്കപ്. 

മാർക്കോ നൽകിയ ചലഞ്ച്

പണ്ട് വർഷങ്ങൾക്കു മുൻപ് എന്റെ ആശാൻ പി.എൻ മണി ദേവാസുരത്തിൽ ലാലേട്ടനെ വില്ലൻ ചവിട്ടുമ്പോൾ നെറ്റിയിൽ നിന്ന് ചോര പൊടിയുന്നതൊക്കെ ചെയ്തിട്ടുണ്ട്. അത്തരം ടെക്നിക്കുകൾ പണ്ടേ എന്റെ തലമുറയ്ക്ക് മുൻപുള്ളവർ ചെയ്തതാണ്. അത്രയും അഭിമാനകരമായ വർക്കുകൾ മലയാളത്തിൽ സംഭവിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഞങ്ങളുടെ തലമുറയും. ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ സുഹൃത്തിന്റെ കൈ മെഷീൻ വച്ച് മുറിക്കുന്നത് കാണിക്കുന്നുണ്ട്. റിയൽ ആയി തോന്നിപ്പിക്കണം എന്നായിരുന്നു സംവിധായകന്റെ ആവശ്യം. അതിനായി പ്രത്യേകം ട്യൂബ് ഘടിപ്പിച്ച പ്രോസ്തറ്റിക് കൈ ഉണ്ടാക്കിയെടുത്തു. കട്ടർ ഉപയോഗിച്ചു മുറിക്കുന്നതായി കാണിക്കുന്നത് ഈ കൈ ആണ്. ട്യൂബിലൂടെ ബ്ലഡ് പമ്പ് ചെയ്തു കൊടുത്താണ് രക്തം ചീറ്റുന്നതെല്ലാം റിയൽ പോലെ കാണിച്ചത്. ഇതെല്ലാം, മുൻപ് ഇവിടെ ഉണ്ടായിരുന്നവർ ചെയ്തു വച്ചവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ചെയ്യുന്നതാണ്. പറ്റാത്ത കാര്യങ്ങൾ മാത്രമെ സി.ജി ചെയ്യാൻ വിടൂ. പരമാവധി സ്പോട്ടിൽ തന്നെ ചെയ്യാൻ നോക്കും. അതാണ് മാർക്കോയിൽ കണ്ടതും. 

English Summary:

Discover the shocking behind-the-scenes story of the Malayalam movie 'Marco', starring Unni Mukundan. Learn about the intense realism of the makeup and special effects, and the significant cuts made by the censor board.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com