കുടുംബ പ്രേക്ഷകരേ ഇതിലേ ഇതിലേ ; ക്ലീൻ എന്റർടെയിനറുമായി ഉണ്ണി, ‘ഗെറ്റ് സെറ്റ് ബേബി’ റിവ്യു വായിക്കാം

Mail This Article
"സ്വപ്നങ്ങളുടെ ആട്ടുതൊട്ടിൽ" അതുതന്നെയാണ് "ഗെറ്റ് സെറ്റ് ബേബി" എന്ന ചിത്രത്തിന് നൽകാവുന്ന ഏറ്റവും നല്ല വിശേഷണം. കുട്ടികൾക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതിമാരുടെ കഥകൾ അടുത്തിടെ നിരവധി സിനിമകൾക്ക് പ്രമേയമായിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കഥയുമായാണ് വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത "ഗെറ്റ് സെറ്റ് ബേബി" എത്തിയിരിക്കുന്നത്. യുവാവായ ഒരു ഗൈനക്കോളജിസ്റ്റ് നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ ചർച്ച ചെയ്യുന്ന ചിത്രം ഒരു മനോഹരമായ ഫാമിലി എന്റർടെയിനറാണ്. ‘മാർക്കോ’യിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി മാറിയ ഉണ്ണി മുകുന്ദൻ ഗൈനക്കോളജിസ്റ്റിന്റെ ഗെറ്റപ്പിൽ പ്രേക്ഷക ഹൃദയം കീഴടക്കുന്ന പ്രകടനവുമായി എത്തുന്നു.
പുരുഷന്മാർ അധികം കടന്നുവരാത്ത ഗൈനക്കോളജി പിജി ക്ലാസിലേക്ക് സുന്ദരനായ ഒരു യുവാവെത്തി, അർജുൻ ബാലകൃഷ്ണൻ. ഗൈനക്കോളജിയോട് അതീവതാല്പര്യത്തോടെ എത്തിയ അർജുൻ ഒരുപറ്റം പെൺ സുഹൃത്തുക്കളുടെ ഇടയിൽ താരമായി മാറി. പക്ഷേ തന്നെ കാണുമ്പോൾ സങ്കോചത്തോടെ വസ്ത്രം വലിച്ചിടുന്ന ഗർഭിണികളെ കാണുമ്പോൾ ഈ രംഗത്ത് തനിക്ക് പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന് അർജുൻ ശങ്കിച്ചു. സ്ത്രീകളോട് സ്നേഹത്തോടും കരുണയോടും ഇടപെടുന്ന അർജുൻ പേരെടുത്ത ഒരു ഗൈനക്കോളജിസ്റ്റാകുമെന്ന് അവന്റെ പ്രഫസറിന് ഉറപ്പായിരുന്നു.
ഐവിഎഫ് ചികിത്സയിൽ ഉപരിപഠനം കഴിഞ്ഞ് കൊച്ചിയിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ ജോലിക്ക് കയറിയ അർജുന് പക്ഷേ നേരിടേണ്ടി അപ്രതീക്ഷിതമായ പ്രശ്നങ്ങളായിരുന്നു. എന്നാൽ തന്റെ ജീവിതത്തിലേക്കെത്തുന്ന സ്വാതിയുടെ വരവോടെ കാര്യങ്ങൾ പെട്ടന്ന് മാറി മറിയുന്നു. തുടര്‍ന്ന് അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രത്തെ ഹൃദയസ്പർശിയാക്കുന്നത്.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി ഉണ്ണി മുകുന്ദന്റെ തിരിച്ചുവരവാണ് ഗെറ്റ് സെറ്റ് ബേബി. മാര്‍ക്കോയില്‍ കണ്ട ഉണ്ണി മുകുന്ദന്റെ നേരെ വിപരീതമാണ് ഗെറ്റ് സെറ്റ് ബേബിയിലെ ഉണ്ണി. ഐവിഎഫ് സ്പെഷലിസ്റ്റായ അർജുൻ ബാലകൃഷ്ണനായി മികച്ച പ്രകടനമാണ് ഉണ്ണി മുകുന്ദൻ നടത്തിയത്. ഒരു ഡോക്ടറുടെ ഗെറ്റപ്പും ഗാംഭീര്യവും പേറുമ്പോഴും ഉണ്ണിയുടെ സ്വതസിദ്ധമായ ചാമും വൈബും കാത്തുസൂക്ഷിക്കുന്ന കഥാപാത്രം സ്ത്രീപ്രേക്ഷകരെ ആകര്ഷിക്കുമെന്ന് ഉറപ്പാണ്. അത്യധികം വയലന്റായ മാർക്കോ എന്ന കഥാപാത്രത്തിലൂടെ ഇന്ത്യൻ പ്രേക്ഷകരെ ഒന്നാകെ കയ്യിലെടുത്ത ഉണ്ണി മുകുന്ദൻ അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ തോളേറ്റിയ രീതി കണ്ടാൽ ഏത് തരം കഥാപാത്രവും ഉണ്ണിയുടെ കയ്യിൽ ഭദ്രമാണെന്ന് ഉറപ്പാണ്.
ഉണ്ണി മുകുന്ദനും നിഖില വിമലും തമ്മിലുള്ള കെമിസ്ട്രിയാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. അർജുന്റെ ഭാര്യയായ സ്വാതി എന്ന കഥാപാത്രമായി നിഖില മികവുറ്റ പ്രകടനം കാഴ്ചവച്ചു. ഇരുവരുടെയും കോമ്പിനേഷൻ സീനുകളും പ്രണയരംഗങ്ങളുമെല്ലാം ഒരല്പം പോലും അതിഭാവുകത്വമില്ലാതെ ഹൃദയഹാരിയായി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടുന്ന വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നടൻ സുധീഷും നടി സുരഭി ലക്ഷ്മിയും കുട്ടികളില്ലാത്ത ദമ്പതികളായി ചിത്രത്തിലെത്തുന്നുണ്ട്. മനസ്സ് നോവിക്കുന്ന വൈകാരികമായ ഇരുവരുടെയും പ്രകടനം ശ്രദ്ധേയമാണ്. ജോണി ആന്റണി, ചെമ്പൻ വിനോദ്, മുത്തുമണി, ഗംഗ മീര, ഫറ ഷിബില, മീര വാസുദേവൻ, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയമാണ്.
ഒരു റൊമാന്റിക് കോമഡിയായി ചിത്രം ആരംഭിക്കുന്നുവെങ്കിലും ഏറെ വൈകാരികമായാ ഒരു കുടുംബചിത്രമായി ഗെറ്റ് സെറ്റ് ബേബി പരിണമിക്കുന്നുണ്ട്. ഇൻഫെർട്ടിലിറ്റി, ഗർഭധാരണം തുടങ്ങിയ സെൻസിറ്റീവ് ആയ വിഷയത്തെ വളരെ ലഘുവായി വിജ്ഞാനപ്രദമായി പ്രേക്ഷകരിലെത്തിക്കാൻ വിനയ് ഗോവിന്ദിന് കഴിഞ്ഞിട്ടുണ്ട്. വൈ.വി. രാജേഷ് നന്നായി ഹോംവർക്ക് ചെയ്ത് കൃത്യതയോടെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആശുപത്രിയും ഡോക്ടർമാരും ഉൾപ്പെടുന്ന വിഷയം കൈകാര്യം ചെയ്യുമ്പോൾ സാങ്കേതികതയ്ക്ക് ഒരു കോട്ടവും തട്ടാതെ കുറ്റമറ്റ രീതിയിൽ ഡോക്ടർമാരുടെ ഭാഷയും ചികിത്സാരീതികളും അവതരിപ്പിച്ചിട്ടുണ്ട്. ഏറെ ഗൗരവതരമായ വിഷയം നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് വൈകാരികമായാണ് വിനയ് ഗോവിന്ദ് അവതരിപ്പിച്ചിരിക്കുന്നത്. ഇൻഫെർട്ടിലിറ്റി ചികിത്സകൾ വളരെ പ്രസക്തമായ കാലത്ത് ചികിത്സാരംഗത്തെ മത്സരവും പാരവെപ്പും സൃഷ്ടിക്കുന്ന ദുരന്തങ്ങളിലേക്ക് കൂടി ചിത്രം വെളിച്ചം വിതറുന്നു. അലക്സ് ജെ. പുളിക്കലിന്റെ പ്രകാശം പരത്തുന്ന ഫ്രയിമുകളും കൃത്യമായ എഡിറ്റിങ്ങും ചിത്രത്തിന്റെ മൂഡ് നിലനിർത്താൻ സഹായിച്ചിട്ടുണ്ട്.
ഗൗരവതരമായൊരു വിഷയം വളരെ ലളിതമായി അവതരിപ്പിച്ച സിനിമയാണ് ഗെറ്റ് സെറ്റ് ബേബി. ഇൻഫെർട്ടിലിറ്റിയും ഐവിഎഫും വാടക ഗർഭധാരണവും പഴുതടച്ച് കുറ്റമറ്റ രീതിയിൽ സാങ്കേതികത്തികവോടെ ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു കുഞ്ഞിന് വേണ്ടി തയ്യാറെടുക്കുന്നവർ തുടക്കം മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ തുടങ്ങി എങ്ങനെ ചികിത്സയെ സമീപിക്കണമെന്നും തട്ടിപ്പിനിരയാകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്നും നല്ലൊരു സ്റ്റഡി ക്ലാസ് കൂടിയാണ് ചിത്രം നൽകുന്നത്. പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കണ്ണു നനയ്ക്കുകയും ഇമോഷണലി കണക്റ്റ് ചെയ്യുകയും ചെയ്യുന്ന മനോഹരമായ ഒരു കുടുംബ ചിത്രം തന്നെയാണ് വിനയ് ഗോവിന്ദ് ഒരുക്കിയ ഗെറ്റ് സെറ്റ് ബേബി.