ദേശീയ വിദ്യാഭ്യാസ നയം: മാറ്റം അരനൂറ്റാണ്ടിനു ശേഷം

Mail This Article
ന്യൂഡൽഹി ∙ അരനൂറ്റാണ്ടായി തുടർന്നുവന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൊളിച്ചെഴുത്താണു പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നത്. 1968ലാണ് ഇപ്പോഴത്തെ 10 + 2 സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നത്. 1992ൽ ചില മാറ്റങ്ങൾ വരുത്തി. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ.സുബ്രഹ്മണ്യം അധ്യക്ഷനായ സമിതിയാണു ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ആദ്യ കരടു സമർപ്പിച്ചത്. 2016 ലായിരുന്നു ഇത്.
സംഘപരിവാർ ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കമെന്നു വിമർശനങ്ങളുയർന്നതോടെ 2017ൽ ഐഎസ്ആർഒ മുൻ മേധാവി ഡോ. കെ.കസ്തൂരിരംഗൻ അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചു. 19 പ്രധാന നിർദേശങ്ങളാണു സമിതി സമർപ്പിച്ചത്. അവയിൽ ചിലത്:
∙ പാഠ്യ, പാഠ്യേതര വേർതിരിവില്ലാതെ കല, സംഗീതം, കരകൗശലം, സ്പോർട്സ്, യോഗ, സാമൂഹിക സേവനം എന്നിവയെല്ലാം പാഠ്യവിഷയങ്ങളാകണം.
∙ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുല്യ പരിഗണന. സ്വകാര്യ സ്ഥാനങ്ങളിൽ ഫീസ് വർധനയ്ക്കു കർശന വ്യവസ്ഥകൾ.
∙ ബിരുദ കോഴ്സുകളുടെ സമഗ്ര പുനഃസംഘടന.
∙ അധ്യാപനത്തിനുള്ള മിനിമം യോഗ്യത 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ്.
∙ വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണത്തിന് രാഷ്ട്രീയ ശിക്ഷാ ആയോഗ്.
∙ പ്രഫഷനൽ വിദ്യാഭ്യാസ മേഖലകൾക്ക് പ്രത്യേക നിയന്ത്രണ സംവിധാനങ്ങൾ.
∙ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ദേശീയ റിസർച് ഫൗണ്ടേഷൻ
∙ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി ദേശീയ ഉന്നത വിദ്യാഭ്യാസ നിയന്ത്രണ അതോറിറ്റി.
ഹിന്ദി അടിച്ചേൽപിക്കില്ല: ജാവഡേക്കർ
സ്കൂൾ തലത്തിൽ ഹിന്ദി കൂടി നിർബന്ധമാക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശത്തിനെതിരെ വ്യാപകപ്രതിഷേധം. ഒരു ഭാഷയും അടിച്ചേൽപിക്കില്ലെന്നും കരടു റിപ്പോർട്ടിൽ പ്രതികരണം അറിഞ്ഞശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.