ശിവശങ്കറിന് സ്വർണക്കടത്തിൽ പങ്കാളിത്തമെന്ന് ഇഡി; അറസ്റ്റ് വിലക്കി ഹൈക്കോടതി

Mail This Article
കൊച്ചി ∙ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അടുത്ത ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് തടഞ്ഞ് ഹൈക്കോടതി. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) വാദം കേട്ട ശേഷം 28ന് വിധി പറയാൻ മാറ്റി വച്ചാണ് കോടതി നിർദേശം. സ്വർണക്കടത്തിൽ എം.ശിവശങ്കറിന് നേരിട്ട് ഇടപെടലുള്ളതായാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചത്.
തെളിവുകൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറിക്കൊണ്ടാണ് ഇഡി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തത്. ഇഡിക്കു വേണ്ടി അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു ഹാജരായി. കസ്റ്റംസും ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും തള്ളണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വർണക്കടത്തിന് ഉപയോഗപ്പെടുത്തിയെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. 2018ലെ വാട്സാപ് സന്ദേശങ്ങൾക്ക് ശിവശങ്കർ കൃത്യമായ മറുപടി നൽകിയിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു കാർഗോ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കേസിൽ നേരിട്ടുള്ള ഇടപെടലായാണ് പരിഗണിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലുകളിൽ പൂർണമായ നിസഹകരണമാണ് ഉണ്ടായിട്ടുള്ളത്.
സ്വർണക്കടത്തിന് ശിവശങ്കർ ഗൂഢാലോചനയും നടത്തിയിട്ടുണ്ട്. അന്വേഷണത്തെ വഴിതെറ്റിക്കുന്നതിനുള്ള ശ്രമമാണ് ശിവശങ്കറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സ്വപ്ന ചാർട്ടേഡ് അക്കൗണ്ടന്റിനു നൽകിയ 30 ലക്ഷം രൂപ സ്വർണക്കടത്തിന്റെ കമ്മിഷനായി ലഭിച്ച തുകയാണ്– ഇഡി ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരു തരത്തിലുള്ള സഹായവും തന്റെ കക്ഷിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് ശിവശങ്കറിനു വേണ്ടി അഭിഭാഷകൻ വാദിച്ചു. ഇക്കാര്യം ഇഡിയുടെ സ്റ്റേറ്റ്മെന്റിലും വ്യക്തമാണ്. പങ്കില്ലാത്ത കാര്യങ്ങൾ ക്രിമിനൽ ഇടപെടലുകളായി കൊട്ടിഘോഷിക്കുകയാണ്. പരിചയം ഉള്ള ഒരാളെ ചാർട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തുക മാത്രമാണ് ഉണ്ടായത്. ഇതിനിടെ 100 മണിക്കൂറിലേറെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു കഴിഞ്ഞു.
നിരവധി മണിക്കൂറുകൾ യാത്ര ചെയ്താണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ഇത് ശാരീരികമായും മാനസികമായും തളർത്തി. ചെറിയ കാര്യങ്ങളുടെ പേരിലാണ് താൻ സഹകരിച്ചില്ല എന്നു പറയുന്നത്. 2018ലെ വാട്സാപ് മെസേജുകളെക്കുറിച്ച് ചോദിച്ചാൽ ഇപ്പോൾ എങ്ങനെയാണ് മറുപടി നൽകുക? കേസ് ഏതെന്നു വ്യക്തമാക്കാതെയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനുള്ള നോട്ടിസ് നൽകിയതെന്നും ശിവശങ്കർ ചൂണ്ടിക്കാട്ടി. 28ന് ഹൈക്കോടതിയിൽ നിന്നുള്ള വിധി കേസിനും ശിവശങ്കറിനും നിർണായകമാകും.
Content highlights: M Sivasankar Anticipatory bail plea