ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഇന്ത്യയുടെ മൂലമന്ത്രമായ ഭരണഘടനയുടെ മലയാള വിവർത്തനത്തിന് ജീവിതം പോലെ മരണത്തിന്റെയും കഥകൾ പറയാനുണ്ട്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയ്ക്കു ഭരണഘടനാ സഭ അംഗീകാരം നൽകിയതിന്റെ 75–ാം വാർഷികത്തിൽ, ആ മലയാള പണ്ഡിതരെ ഓർക്കാതിരിക്കുന്നതെങ്ങനെ? ഭരണഘടനയുടെ മലയാള വിവർത്തനത്തിന്റെ വഴികളിൽ മരണം നിഴൽപോലെ നിന്നിരുന്നു. കേന്ദ്ര സർക്കാർ നിയോഗിച്ച പരിഭാഷ സമിതിയിലെ അംഗമായ പ്രമുഖ ഭാഷാപണ്ഡിതൻ ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കകം അന്തരിച്ചു. പകരം വന്ന ഭാഷാപണ്ഡിതനും തൊട്ടുപിന്നാലെ മൺമറഞ്ഞു.

മദിരാശി സർവകലാശാലയിൽ മലയാളം വകുപ്പ് അധ്യക്ഷനായിരുന്ന ഡോ.ചേലനാട്ട് അച്യുതമേനോൻ, സ്വാതന്ത്ര്യസമര സേനാനിയും ഗ്രന്ഥകാരനുമായിരുന്ന സി.നാരായണപിള്ള, സാഹിത്യനിരൂപകനും തൃശൂര്‍ സെന്റ് തോമസ് കോളജിൽ അധ്യാപകനും പിൽക്കാലത്തു കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയുമായ പ്രഫ. ജോസഫ് മുണ്ടശ്ശേരി എന്നിവരായിരുന്നു ഭരണഘടനാ പരിഭാഷ സമിതി അംഗങ്ങൾ. ഇവരിൽ ചേലനാട്ട് അച്യുതമേനോൻ ആണ് വിവർത്തന സംരംഭത്തിന്റെ തുടക്കത്തിൽ മരിച്ചത്. പകരം വന്ന ഡോ.കെ.ഗോദവർമയും അധികം വൈകാതെ മരിച്ചു. അതോടെ വിവർത്തനം അൽപകാലം നിലച്ചു. തുടർന്ന് മുണ്ടശ്ശേരിയും നാരായണപിള്ളയും ചേർന്നാണു പരിഭാഷ പൂർത്തിയാക്കിയത്. 

മുണ്ടശ്ശേരിയുടെ ആത്മകഥയായ ‘കൊഴിഞ്ഞ ഇലകളി’ലെ (1978) അൻപത്തിയൊന്നാം അധ്യായത്തിലാണ്, ഭരണഘടനയുടെ മലയാള വിവർത്തനത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുളളത്–‘കോളേജിൽനിന്നു വിട്ട് അധികദിവസം എനിക്കു വെറുതേയിരിക്കേണ്ടിവന്നില്ല. നമ്മുടെ ഭരണഘടന മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്യാൻ കേന്ദ്ര ഗവൺമെന്റ് ആയിടയ്ക്കൊരു കമ്മിറ്റിയെ നിശ്ചയിച്ചിരുന്നു. ഡോക്ടർ ചേലന്നാട്ട് അച്യുതമേനോനും ശ്രീ.സി.നാരായണപിള്ളയും ഞാനുമായിരുന്നു വിവർത്തനത്തിന്റെ ഭാരമേറ്റിരുന്ന അംഗങ്ങൾ. നിയമദൃഷ്ട്യാ വിവർത്തനത്തെ പരിശോധിച്ചംഗീകരിക്കാനുള്ള വിദഗ്ധാംഗമായി ബാരിസ്റ്റർ വി.കെ.കെ.മേനോനുമുണ്ടായിരുന്നു, കമ്മിറ്റിയിൽ. വിവർത്തനം ആരംഭിച്ചപ്പോഴേയ്ക്കും ഡോക്ടർ ചേലന്നാടൻ അന്തരിച്ചു. പിന്നീടദ്ദേഹത്തിന്റെ സ്ഥാനത്തേയ്ക്കു നിയുക്തനായതു ഡോക്ടർ കെ.ഗോദവർമയാണ്. കുറെ നാളൊന്നിച്ചു ജോലി ചെയ്ത നിലയിൽ പെട്ടെന്നാരു ദിവസം അദ്ദേഹം നിര്യാതനായി.

അതിനുശേഷം കുറെക്കാലത്തേയ്ക്കു കമ്മിറ്റിയുടെ പ്രവർത്തനം നടന്നില്ല. ഒടുവിൽ വിവർത്തനം ശ്രീ. നാരായണപിള്ളയും ഞാനും തമ്മിൽ പങ്കിട്ടങ്ങോട്ടു ചെയ്തുതീർത്താൽ മതി എന്നായി. ആ ജോലി ചെയ്തു തീർക്കാൻ വേണ്ടി തിരുവനന്തപുരത്തും എറണാകുളത്തും പോയി ഏതാനും മാസം കഴിച്ചുകൂട്ടേണ്ടി വന്നു. ടിഎയും ഡിഎയുമുള്ള പ്രവൃത്തിയായതിനാല്‍ എനിക്കാ താമസം ഒട്ടും ക്ളേശകരമായിരുന്നില്ല. പെട്ടെന്ന് ഉദ്യോഗമില്ലാതായിപ്പോയ എനിക്ക് ആ അ‍ജ്ഞാതവാസം ഒരനുഗ്രഹമായിതാനും. ഒന്നിലധികം മാസം എറണാകുളത്തു കൃഷ്ണവിലാസം കൊട്ടാരത്തിൽ ഭരണഘടനാവിവർത്തനവുമായി താമസിച്ചതിനിടയ്ക്കാണ് ബാരിസ്റ്റർ വി.കെ.കെ.മേനോനുമായി ഞാൻ അടുത്തിടപെട്ടത്. രാജ്യഭാരം ചെയ്തന്തരിച്ചുപോയ മിടുക്കൻ തമ്പുരാന്റെ മകനാണദ്ദേഹം. പോരാ, കൊച്ചി രാജ്യത്തെ ചീഫ് ജസ്റ്റിസായി റിട്ടയർ ചെയ്ത മാന്യനും. അങ്ങനെ വളരെ ഉയർന്ന പദവിയിൽ ജീവിക്കുന്ന ഒരാളുമായി എന്നെപ്പോലൊരുത്തന് അടുക്കാനൊക്കുകയോ? ഞാനത്രയും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഓരോ ദിവസവും ഞാനെഴുതിത്തീർത്തതു പരിശോധിച്ചംഗകരിക്കാൻ വന്നുവന്നദ്ദേഹം എനിക്കൊരിക്കലും മറക്കാൻ വയ്യാത്തൊരു സുഹൃത്തായിത്തീർന്നു’.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com