മതവിദ്വേഷ പരാമർശം: പി.സി.ജോർജ് റിമാൻഡിൽ, കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി

Mail This Article
കോട്ടയം∙ മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി.ജോർജ് റിമാൻഡിൽ. കീഴടങ്ങിയ ജോർജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളി. 14 ദിവസത്തേക്കാണു ജോർജിനെ റിമാൻഡ് ചെയ്തത്. കോടതി നിർദേശിച്ച പ്രകാരം, അപാകത പരിഹരിച്ചു പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നാണു ജോർജിന്റെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് പറഞ്ഞത്.
ജോർജിനെ പാലാ ഡിവൈഎസ്‌പി ഓഫിസിൽ ചോദ്യം ചെയ്തു. വൈദ്യപരിശോധന പൂർത്തിയാക്കി വീണ്ടും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജോർജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചെങ്കിലും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി ജോർജ് കീഴടങ്ങുകയായിരുന്നു. കേസിൽ ജാമ്യം ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പിന്നാലെ ജോർജിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണു ജാമ്യാപേക്ഷ തള്ളിയത്.
ജോർജിന്റെ കേസ് ഉച്ചയ്ക്കു കോടതി പരിഗണിച്ചപ്പോൾ, ഇദ്ദേഹത്തിനെതിരെ നേരത്തേ റജിസ്റ്റർ ചെയ്ത കേസുകളുടെ റിപ്പോർട്ടും പൊലീസ് സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ ജോർജിന്റെ വീട്ടിൽ ബിജെപി നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. പൊലീസ് നോട്ടിസ് നൽകിയതിനെ തുടർന്ന് ബിജെപി പ്രതിഷേധ പ്രകടനം ഒഴിവാക്കി. അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു.