വർഷങ്ങളായി ലഹരി ഉപയോഗം, വിദ്യാർഥികൾക്കിടയിൽ വിൽപന; എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ

Mail This Article
വാളയാർ ∙ കാറിൽ കടത്തിയ 12 ഗ്രാം എംഡിഎംഎയുമായി അമ്മയും മകനും സുഹൃത്തുക്കളും അടങ്ങിയ 4 അംഗ സംഘം അറസ്‌റ്റിൽ. വാളയാർ എക്സൈസ് ചെക്ക്പോസ്‌റ്റിൽ വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാത്രി ഏഴോടെയാണ് സംഘം പിടിയിലായത്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അശ്വതി (39), മകൻ ഷോൺസണ്ണി (20), അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് എലത്തൂർ മുഖവൂർ സ്വദേശി മൃദുൽ (29), അശ്വിൻലാൽ (26) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ മൃദുലും അശ്വിൻലാലും ഐടി പ്രഫഷനലുകളാണ്.
അശ്വതി ഉൾപ്പെട്ട സംഘം വർഷങ്ങളായി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്നാണ് എക്സൈസ് നൽകുന്ന വിവരം. ബെംഗളൂരുവിൽ നിന്നെത്തിച്ച രാസലഹരി വസ്തുക്കൾ കോഴിക്കോട്ടെത്തിച്ചു കോളജ് വിദ്യാർഥികൾക്കിടയിലാണ് ഇവർ വിൽപന നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ദേശീയപാതയിൽ വാഹന പരിശോധനയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്‌ഥരെ കണ്ട ഉടൻ കാർ അമിത വേഗത്തിൽ പാഞ്ഞു പോയെങ്കിലും ഉദ്യോഗസ്ഥർ ചന്ദ്രാപുരത്തു വച്ചു പിന്തുടർന്നു പിടികൂടി.
ബെംഗളൂരിൽ നിന്നു കോഴിക്കോട്ടേക്കാണ് ഇവർ പോയിരുന്നത്. വാളയാർ എക്സൈസ് ചെക്പോസ്‌റ്റ് സ്പെക്‌ടർ എ.മുരുകദാസ്, അസി. ഇൻസ്പെക്‌ടർ സി.മേഘനാഥ്, പ്രിവന്റീവ് ഓഫിസർ കെ.വി.ദിനേഷ്, സിവിൽ എക്സൈസ് ഓഫിസർ ആർ. പ്രശാന്ത്, കെ. ശരവണൻ, എ. അജിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.