ബിഹാറിലെ ‘ഇഫ്താർ രാഷ്ട്രീയ’ത്തിൽ ആർജെഡിക്കു തിരിച്ചടി; വിജയമായി നിതീഷ് കുമാറിന്റെ വിരുന്ന്

Mail This Article
പട്ന ∙ ബിഹാറിലെ ഇഫ്താർ രാഷ്ട്രീയത്തിൽ ആർജെഡിക്കു തിരിച്ചടി. ആർജെഡി മുതിർന്ന നേതാവ് അബ്ദുൽ ബാരി സിദ്ദിഖിയുടെ ഇഫ്താർ വിരുന്നിൽ സഖ്യകക്ഷികളായ കോൺഗ്രസിന്റെയും വികാസ്‌ശീൽ ഇൻസാൻ പാർട്ടിയുടെയും (വിഐപി) നേതാക്കൾ വിട്ടു നിന്നു. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇഫ്താർ വിരുന്ന് എൻഡിഎ ഘടകകക്ഷി നേതാക്കളുടെയെല്ലാം പങ്കാളിത്തത്താൽ വിജയമായി.
കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്റെ ഇഫ്താർ വിരുന്നിൽ വൈരാഗ്യം മറന്നു നിതീഷ് കുമാർ പങ്കെടുത്തതും എൻഡിഎയ്ക്ക് ആശ്വാസമായി. പട്നയിലെ ഇഫ്താർ വിരുന്നുകൾ രാഷ്ട്രീയ ദിശാസൂചിയായി വിലയിരുത്താറുണ്ട്. മുൻപു നിതീഷ് കുമാർ എൻഡിഎ വിട്ടു മഹാസഖ്യത്തിൽ ചേരുന്നതിനു തൊട്ടുമുൻപ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ഇഫ്താറിൽ പങ്കെടുത്തു ബിജെപിയെ ഞെട്ടിച്ചിരുന്നു.
ആർജെഡിയുടെ ഇഫ്താർ വിരുന്നിൽനിന്നു കോൺഗ്രസ് വിട്ടുനിന്നത് ഇന്ത്യാ സഖ്യത്തിന്റെ നിയമസഭാ സീറ്റു വിഭജനത്തിലെ ആഭ്യന്തര സംഘർഷത്തിന്റെ സൂചനയായാണു വിലയിരുത്തുന്നത്.