മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല, ഹർജികൾ തള്ളി ഹൈക്കോടതി

Mail This Article
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി ഉൾപ്പെട്ട മാസപ്പടി ആരോപണ കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് മാത്യു കുഴൽനാടൻ എംഎല്‍എയും, പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവും നൽകിയ റിവിഷൻ പെറ്റീഷനുകളാണ് ജസ്റ്റിസ് കെ.ബാബു തള്ളിയത്. സിഎംആർഎൽ നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന വിഷയത്തിൽ നൽകിയ പരാതി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ പെറ്റീഷൻ.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലൻസ് കോടതിയിൽ മാത്യു കുഴൽനാടന്റെ ഹർജി. സിഎംആർഎൽ, കെആർഇഎംഎൽ എന്നിവയെ മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചു എന്നായിരുന്നു വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിലെ ആരോപണം.
എന്നാൽ പരാതി വിജിലൻസ് കോടതി തള്ളി. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ നൽകിയ രേഖകളിലോ കണ്ടെത്താനായില്ലെന്നായിരുന്നു കോടതി നിരീക്ഷണം. എന്നാൽ ഇത് തെറ്റാണെന്നും നിയമാധികാരം കടന്ന് വിജിലൻസ് കോടതി മിനി വിചാരണയാണ് നടത്തിയത് എന്നും ചൂണ്ടിക്കാട്ടിയാണ് കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്.
രാഷ്ട്രീയപ്രേരിതമാണെന്നു ചൂണ്ടിക്കാട്ടി പരാതി തള്ളിയതും തെറ്റാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഇല്ലാത്ത സേവനത്തിനാണ് സിഎംആർഎൽ എക്സാലോജിക്കിന് ഉൾപ്പെടെ പ്രതിഫലം നൽകിയത് എന്നായിരുന്നു കേസിലെ പ്രധാന വാദം. ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കുഴൽനാടൻ അന്വേഷണം ആവശ്യപ്പെട്ടത്.
ആദായനികുതി വകുപ്പും സിഎംആർഎല്ലും കക്ഷികളായ വിഷയത്തിൽ മുഖ്യമന്ത്രിക്കും മറ്റുമെതിരെ വിജിലൻസ് അന്വേഷണമാവശ്യപ്പെടുന്നത് നിയമപരമല്ലെന്ന് പ്രോസിക്യുഷൻ വാദിച്ചു. റിപ്പോർട്ട് കോടതി ഉത്തരവിന്റെ സ്വഭാവത്തിലുള്ളതല്ല. ഇത് രഹസ്യരേഖയായി സൂക്ഷിക്കേണ്ടതായിരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് അന്വേഷണം ആവശ്യപ്പെടാനാവില്ലെന്നും സർക്കാർ വാദിച്ചു. നികുതി വിഷയത്തിൽ കക്ഷിയല്ലാത്ത വീണ വിജയനെ രാഷ്ട്രീയ വിരോധം മൂലം കേസിൽ വലിച്ചിഴച്ചതാണെന്നായിരുന്നു വീണയുടെ അഭിഭാഷകന്റെ വാദം.
മുഖ്യമന്ത്രിയുടെ മകൾക്കും രാഷ്ട്രീയനേതാക്കൾക്കും ഉൾപ്പെടെ സിഎംആർഎൽ നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കളമശേരി സ്വദേശി ഗിരീഷ് ബാബു ഹർജി നൽകിയത്. എന്നാൽ പരാതി മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. തുടർന്നാണ് ഇതിനെതിരെ മുഖ്യമന്ത്രിക്കു പുറമേ യുഡിഎഫ് നേതാക്കളെയും എതിർകക്ഷികളാക്കി ഗിരീഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ ഗിരീഷ് ബാബു മരിച്ചതിനെ തുടർന്ന് അമിക്കസ് ക്യൂറിയെ നിയോഗിച്ചായിരുന്നു വിഷയം കോടതി പരിശോധിച്ചത്.