ADVERTISEMENT

മാസ വരുമാനത്തിൽ അൽപം പണം മിച്ചം പിടിക്കാനായാൽ അത് ഇഷ്ടപ്പെട്ട വസ്ത്രം വാങ്ങാനായി ഉപയോഗിക്കുന്നവർ ഏറെയുണ്ട്. അപ്പോൾ കോടികളുടെ ആസ്തിയുമായി സമൂഹ മധ്യത്തിൽ ജീവിക്കുന്നവരുടെ കാര്യമോ? ഓരോ ദിവസവും ധരിക്കാൻ ഇവർ പുതുവസ്ത്രങ്ങൾ വാങ്ങും എന്നതാവും പൊതുവേയുള്ള ധാരണ. എന്നാൽ ഈ ധാരണകളെയെല്ലാം  മാറ്റിമറിക്കുകയാണ് ഇൻഫോസിസിന്റെ ചെയർപേഴ്സണും രാജ്യസഭാ എംപിയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമെല്ലാമായ സുധാ മൂർത്തി. 775 കോടിയുടെ ആസ്തിയുണ്ടായിട്ടും സുധാ മൂർത്തി നയിക്കുന്ന ലളിതമായ ജീവിതശൈലി മുൻപുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരുടെ വസ്ത്ര ശേഖരത്തെ പറ്റിയുള്ള വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താൻ ഒരു പുതിയ സാരി വാങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിട്ടു എന്നാണ് സുധാ മൂർത്തിയുടെ വെളിപ്പെടുത്തൽ.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു തന്റെ വസ്ത്രങ്ങളെക്കുറിച്ച് സുധാ മൂർത്തി തുറന്നു സംസാരിച്ചത്. പുതുവസ്ത്രം വാങ്ങില്ല എന്ന ഉറച്ച തീരുമാനമെടുത്തതിന് പിന്നിൽ പിന്നിൽ ഒരു കാരണവുമുണ്ടെന്ന് സുധാ മൂർത്തി പറയുന്നു. കാശിയിലേയ്ക്ക് നടത്തിയ ഒരു യാത്രയാണ് അത്. കാശി യാത്രയ്ക്ക് മുൻപ് വരെ സുധയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഷോപ്പിങ് നടത്തുന്നതായിരുന്നു. എന്നാൽ കാശിയിലേയ്ക്ക് തീർഥാടനം നടത്തുന്നവർ ജീവിതത്തിൽ പ്രിയപ്പെട്ട എന്തെങ്കിലും ഒരു കാര്യം വേണ്ടെന്നുവയ്ക്കുന്ന പതിവുണ്ട്. അങ്ങനെ ഈ ജീവിതകാലത്ത് ഇനി ഷോപ്പിങ് നടത്തില്ല എന്ന ഉറപ്പാണ് സുധാ മൂർത്തി ഗംഗാ നദിക്ക് നൽകിയത്.

ഇത്തരം ഒരു പ്രതിജ്ഞ നിറവേറ്റുന്നത് പ്രയാസകരമാണെന്നു പലർക്കും തോന്നിയേക്കാം. എന്നാൽ തന്റെ മാതാപിതാക്കളും അവരുടെ മുൻതലമുറക്കാരും ലളിതജീവിതം ഇഷ്ടപ്പെട്ടവരാണെന്നും അതേ രീതിയിൽ വളർന്നുവന്നതിനാൽ  ഈ തീരുമാനവുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ട് തോന്നിയിട്ടില്ലെന്നും സുധ പറയുന്നു. ആറുവർഷം മുൻപാണ് സുധാമൂർത്തിയുടെ അമ്മ മരിച്ചത്. ആ സമയത്ത് പത്തിൽ താഴെ സാരികൾ മാത്രമാണ് അവരുടെ കബോർഡിൽ ഉണ്ടായിരുന്നത്. ഈ രീതികളുടെ ചുവടുപിടിച്ച് വളർന്നതുമൂലം വിരലിലെണ്ണാവുന്ന വസ്ത്രങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും അതിൽ തൃപ്തിപ്പെട്ട് ജീവിക്കാൻ തനിക്ക് സാധിക്കുന്നുണ്ടെന്നും സുധ പറയുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായി അടുത്ത സുഹൃത്തുക്കളും സഹോദരിമാരും ചില സന്നദ്ധ സംഘടനകളും സമ്മാനമായി നൽകുന്ന സാരികൾ മാത്രമാണ് സുധാ മൂർത്തിയുടെ ശേഖരത്തിൽ ഉള്ളത്. അക്കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി കാത്തുസൂക്ഷിക്കുന്ന രണ്ടെണ്ണവുമുണ്ട്. ഇൻഫോസിസ് ഫൗണ്ടേഷന്റെ കൈത്താങ്ങോടെ ജീവിത ദുരിതങ്ങളിൽ നിന്നും മോചനം നേടിയ ഒരുപറ്റം സ്ത്രീകൾ സമ്മാനമായി നൽകിയ ഹാൻഡ് എംബ്രോയ്ഡേഡ് സാരികളാണ് അവ. 

എന്നാൽ സമ്മാനങ്ങൾ അധികമായതും തനിക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു എന്ന് സുധ പറയുന്നു. വർഷത്തിൽ ചുരുങ്ങിയത് രണ്ട് സാരിയെങ്കിലും സഹോദരിമാർ നൽകിയിരുന്നു. അങ്ങനെ ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോഴേയ്ക്കും ആവശ്യത്തിലും അധികമായി സാരികൾ അലമാരയിൽ നിറഞ്ഞതായി തോന്നി. ഇനിയും ഇങ്ങനെ സമ്മാനങ്ങൾ നൽകരുതെന്ന് സഹോദരിമാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 50 വർഷങ്ങളായി സാരി തന്നെയാണ് സുധയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം. തറയിൽ മുട്ടാത്ത വിധത്തിൽ ശ്രദ്ധയോടെ ഉടുത്തും  വൃത്തിയായി ഉണക്കി അയൺ ചെയ്തു വച്ചും സൂക്ഷിക്കുന്നതിനാൽ അവ ഏറെ കാലം ഉപയോഗിക്കാനും സുധയ്ക്ക്  സാധിക്കുന്നുണ്ട്.

English Summary:

Sudha Murthy's Simple Life: No New Sarees in 30 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com