ആളെക്കുറച്ച് ക്ലാർക്ക് ലിസ്റ്റും; വെട്ടിനിരത്തലാണ് ‘മെയിൻ’!

Mail This Article
വിവിധ വകുപ്പുകളിൽ ക്ലാർക്ക് (മുൻ എൽഡി ക്ലാർക്ക് തസ്തിക) സാധ്യതാ ലിസ്റ്റും വെട്ടിക്കുറച്ചതോടെ, ലിസ്റ്റുകൾ ചെറുതാക്കുന്ന സമീപനം തുടരുമെന്ന വ്യക്തമായ സൂചനയാണു പിഎസ്‌സി നൽകുന്നത്. വരാനിരിക്കുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് ഉൾപ്പെടെയുള്ള തസ്തികകളിലും ഈ രീതി നടപ്പാക്കുമെന്ന ആശങ്ക ഉദ്യോഗാർഥികളിൽ പടരുകയാണ്.
ക്ലാർക്ക് തസ്തികയുടെ 14 ജില്ലകളിലെയും സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ, മുൻ ലിസ്റ്റിനേക്കാൾ 2,965 പേരുടെ കുറവ് വന്നിരിക്കുന്നു. 20,728 പേരാണു പുതിയ സാധ്യതാ ലിസ്റ്റിലെങ്കിൽ, കഴിഞ്ഞ തവണ ഉണ്ടായിരുന്നത് 23,693 പേർ. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ സപ്ലിമെന്ററി ലിസ്റ്റിന്റെ വലുപ്പം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ ജില്ലകളിലും മെയിൻ ലിസ്റ്റ് വെട്ടിക്കുറച്ചു.
കുറച്ചു കാലമായി പിഎസ്‌സി പ്രസിദ്ധീകരിക്കുന്ന ഷോർട്/സാധ്യതാ ലിസ്റ്റുകളിലെല്ലാം മെയിൻ ലിസ്റ്റ് ചെറുതാക്കുന്ന പ്രവണത പ്രകടമാണ്. മാർച്ച് 1നു പ്രസിദ്ധീകരിച്ച, വ്യവസായ വാണിജ്യ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ഷോർട് ലിസ്റ്റിൽ 82 പേരെ ഉൾപ്പെടുത്തിയതിൽ 72 പേരും സപ്ലിമെന്ററി ലിസ്റ്റിലാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ചില ഷോർട് ലിസ്റ്റുകളുടെ മെയിൻ ലിസ്റ്റിൽ 10 മുതൽ 15 വരെ പേരെ മാത്രം ഉൾപ്പെടുത്തിയപ്പോൾ, സപ്ലിമെന്ററി ലിസ്റ്റിൽ അൻപതിലധികം പേരെ ഉൾക്കൊള്ളിച്ചതായിക്കാണാം.
മെയിൻ ലിസ്റ്റിൽ ആവശ്യത്തിനു സംവരണ വിഭാഗക്കാർ ഇല്ലാതെ വന്നാൽ ഈ വിഭാഗക്കാരുടെ അവസരം നഷ്ടമാകാതിരിക്കാൻ, സപ്ലിമെന്ററി ലിസ്റ്റിൽ കൂടുതൽ ആളുള്ളതു പ്രയോജനപ്പെടും. അതേ സമയം, മെയിൻ ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർഥികളുണ്ടെങ്കിൽ മാത്രമേ സപ്ലിമെന്ററി ലിസ്റ്റിലുള്ളവർക്കും അതിന്റെ പ്രയോജനം ലഭിക്കൂ എന്നത് പ്രസക്തമാണ്. മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം നിയമനം ലഭിച്ചാൽ അതോടെ റാങ്ക് ലിസ്റ്റിലെ നിയമനം അവസാനിക്കും. സപ്ലിമെന്ററി ലിസ്റ്റിൽനിന്നു മാത്രമായി പിന്നീടു നിയമനം നടത്താൻ വ്യവസ്ഥയില്ല.
മെയിൻ ലിസ്റ്റിനൊപ്പം മാത്രമേ സപ്ലിമെന്ററി ലിസ്റ്റിനു നിലനിൽപുള്ളൂ എന്നതിനാൽ, മെയിൻ ലിസ്റ്റിൽ ആളെ കുറയ്ക്കുന്നത് സപ്ലിമെന്ററി ലിസ്റ്റിന്റെയും നിലനിൽപിനെ ബാധിക്കും. മെയിൻ ലിസ്റ്റിലെ എല്ലാവർക്കും നിയമനം നൽകിയതോടെ, റാങ്ക് ലിസ്റ്റുകൾ കാലാവധി പൂർത്തിയാക്കാതെ അവസാനിക്കുന്ന സംഭവങ്ങൾ കുറവല്ല. വീണ്ടും വീണ്ടും ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പിഎസ്‌സിയിൽനിന്ന് ഉണ്ടാകണമെന്നാണു നിർദേശിക്കാനുള്ളത്.