ADVERTISEMENT

ആലപ്പുഴ ∙ പഴയ കാര്യങ്ങളൊന്നും പറയരുതെന്നാണ് ഒരു എംഎൽഎ പറഞ്ഞതെന്നും പഴയത് പറഞ്ഞില്ലെങ്കിലും ആൾക്കാർക്ക് ഓർമയുണ്ടല്ലോ എന്നും മുൻമന്ത്രി ജി. സുധാകരൻ. പൂയപ്പിള്ളി തങ്കപ്പൻ രചിച്ച് എൻബിഎസ് പ്രസിദ്ധീകരിച്ച ‘സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കർ– കവിതയിലെ പോരാട്ടവീര്യം’ എന്ന പുസ്തകം എൻബിഎസ് പുസ്തകമേളയിൽ പ്രകാശനം ചെയ്യുകയായിരുന്നു സുധാകരൻ.  പഴയതു കേൾക്കുന്നത് പഴയതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാനാണ്. ഇതൊക്കെ മനസ്സിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം ജീവിച്ചിരിക്കുന്നവർക്കാണ്. അല്ലെങ്കിൽ ഇന്നു ജീവിച്ചിരിക്കുന്നവരെ നാളെ ആരും അറിയാതെ വരും. താൻ മന്ത്രിയായപ്പോഴാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽനിന്ന് എഴുത്തുകാർക്കു റോയൽറ്റി കുടിശിക തീർത്തു കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.  

കെട്ടിക്കിടന്ന പുസ്തകങ്ങൾ 50% വില കുറച്ചു വിറ്റു. എഴുത്തുകാർക്കു റോയൽറ്റി നൽകാൻ പ്രത്യേക അക്കൗണ്ട് തുറന്നു. അതിനെയും ചിലർ വിമർശിച്ചു. കർഷത്തൊഴിലാളിക്കു പെൻഷൻ വാങ്ങാൻ വരാം. എഴുത്തുകാർക്ക് റോയൽറ്റി വാങ്ങാൻ വരാൻ പാടില്ലെന്നോ? ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ സാംസ്കാരിക ബുദ്ധിജീവികളുടെ കാഴ്ചപ്പാട്. സംഘത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ മികച്ച എഴുത്തുകാരുടെ പുസ്തകങ്ങൾ അച്ചടിച്ചപ്പോഴും പുസ്തകം തരാത്ത ഒരാൾ എം.ടി.വാസുദേവൻ നായരാണ്. സംഘത്തോട് അദ്ദേഹത്തിനു താൽപര്യം ഇല്ലായിരുന്നു. അന്നു നിയമസഭയിൽ ഏറ്റവും പിന്തുണ നൽകി പ്രസംഗിച്ച ആളാണ് മന്ത്രി വി.എൻ.വാസവൻ.

വാസവൻ പുസ്തകം വായിക്കുന്ന ആളാണ്. മന്ത്രിപദവി പ്രയോജനപ്പെടുത്തി അദ്ദേഹം സംഘത്തിന്റെ പോരായ്മകൾ പരിഹരിക്കാൻ ബജറ്റിൽ പണം ഉൾപ്പെടുത്തണം. സരസ കവി എന്നു പറയുന്നെങ്കിലും മൂലൂർ എസ്.പത്മനാഭപ്പണിക്കർ എഴുതിയതും പറഞ്ഞതുമെല്ലാം സരസമായിരുന്നില്ല. ജാതിപ്പിശാചിന്റെ ആക്രമണത്തിൽ സാഹിത്യ രംഗത്ത് ഏറ്റവും കൂടുതൽ മുറിവേറ്റ ആളാണ് മൂലൂർ. അദ്ദേഹം തന്റെ രചനയിലൂടെ തിരിച്ചും മുറിവേൽപിച്ചു. ജാതി ഇപ്പോഴും പൊതുസമൂഹത്തിൽ ചുരുണ്ടുകൂടി കിടക്കുകയാണെന്നും സുധാകരൻ പറഞ്ഞു. സംഘം പ്രസിഡന്റ് പി.കെ.ഹരികുമാർ അധ്യക്ഷത വഹിച്ചു. ബിച്ചു എക്സ്.മലയിൽ പുസ്തകം സ്വീകരിച്ചു. സെക്രട്ടറി എസ്.സന്തോഷ്കുമാർ, എൻബിഎസ് ശാഖാ മാനേജർ നവീൻ ബി.തോപ്പിൽ, മാർക്കറ്റിങ് മാനേജർ ജി.വിപിൻ എന്നിവർ പ്രസംഗിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com